പന്ത് ചുരണ്ടല്‍ വിവാദം; പന്തില്‍ കൃത്രിമം കാണിച്ചത് അറിഞ്ഞിട്ടില്ല; സംയുക്ത പ്രസ്താവനയുമായി ഓസിസ് ബോളര്‍മാര്‍
പന്ത് ചുരണ്ടല്‍ വിവാദം; പന്തില്‍ കൃത്രിമം കാണിച്ചത് അറിഞ്ഞിട്ടില്ല; സംയുക്ത പ്രസ്താവനയുമായി ഓസിസ് ബോളര്‍മാര്‍
2018ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. പന്തില്‍ കൃത്രിമം കാട്ടി ഓസീസ് താരങ്ങള്‍ മത്സരം വരുതിയിലാക്കാന്‍ ശ്രമിച്ചത്
ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച കേപ് ടൗണിലെ സാന്‍ഡ് പേപ്പര്‍ വിവാദത്തില്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്കും പങ്കുണ്ടെന്ന് സൂചന നല്കി പന്ത് ചുരണ്ടലില്‍ പങ്കാളിയായതിനു അച്ചടക്ക നടപടി നേരിട്ട ഓസ്ട്രേലിയന്‍ താരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ് ഈയിടെ രംഗത്തെത്തിയിരുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സംഭവത്തില്‍ ടീമിലെ ബൗളര്‍മാര്‍ക്കും അറിവുണ്ടായിരുന്നുവെന്ന സൂചന ബാന്‍ക്രോഫ്റ്റ് നല്‍കിയത്. പുതിയ തെളിവുകള്‍ ആരുടയെങ്കിലും കൈവശമുണ്ടെങ്കില്‍ അത് ഗവേണിങ്ങ് ബോഡിയ്ക്ക് കൈമാറണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരുന്നു. മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലയണ്‍, മിച്ചെല്‍ മാര്‍ഷ് എന്നിവരായിരുന്നു അന്നു ഓസീസ് ടീമിലെ ബൗളര്‍മാര്‍. ഇപ്പോള്‍ ഇതിനു വിശദീകരണമെന്ന നിലയില്‍ ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ് അന്നത്തെ ഓസിസ് ബോളര്‍മാര്‍.
'2018ലെ കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും ചില മുന്‍ താരങ്ങളും ഞങ്ങളെ സംശയിച്ചുകൊണ്ടിരിക്കുകയാണ്. സത്യസന്ധതയുടെ കാര്യത്തില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ പിന്നെയും ഇക്കാര്യത്തിന് വിശദീകരണം നല്കാന് ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അന്ന് മത്സരത്തിനിടയില്‍ വലിയ സ്ക്രീനില്‍ പന്തില്‍ കൃത്രിമം കാട്ടുന്ന ദൃശ്യം കാണിക്കുന്നത് വരെ ഇതിനായി ഒരു പ്രത്യേക വസ്തു ഗ്രൗണ്ടില്‍ കൊണ്ടുവന്നു എന്ന കാര്യം ഞങ്ങള്‍ ആരും തന്നെ അറിഞ്ഞിട്ടില്ല. ബോളര്‍മാര്‍ക്കാണ് ഇതിന്റെ അനുകൂല്യമെന്നും അതുകൊണ്ട് തന്നെ ഞങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും തെളിവുകളുടെ പിന്‍ബലം ഇല്ലാതെയാണ് എല്ലാവരും വാദിക്കുന്നത്. എന്നാല്‍ അന്ന് സ്ക്രീനില്‍ ദൃശ്യം കണ്ടതിനു ശേഷം അമ്പയര്‍മാര്‍ ബോള്‍ വാങ്ങി പരിശോധിച്ചിരുന്നു. കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി അതേ ബോളില്‍ തന്നെയാണ് മത്സരം തുടര്‍ന്നത്'- ബോളര്‍മാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
2018ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. പന്തില്‍ കൃത്രിമം കാട്ടി ഓസീസ് താരങ്ങള്‍ മത്സരം വരുതിയിലാക്കാന്‍ ശ്രമിച്ചത്. നായകന് സ്മിത്തിന്റെ മൗനാനുമതിയില്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണറുടെ നിര്‍ദേശത്താല്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതായിരുന്നു വിവാദമായത്. ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസവും, സ്മിത്ത്, വാര്‍ണര്‍ എന്നിവര്‍ക്ക് 12 മാസവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ടിരുന്നു. സ്മിത്തിന് 2 വര്‍ഷത്തേക്ക് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും വിലക്ക് നേരിടേണ്ടി വന്നിരുന്നു. വിലക്കു കാലാവധി പിന്നിട്ട് മൂവരും പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
'എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകളുടെയും പ്രവൃത്തികളുടെയും പൂര്‍ണ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. തീര്‍ച്ചയായും ഞാന്‍ ചെയ്തത് ബൗളര്‍മാര്‍ക്ക് ഗുണകരമായ കാര്യമാണ്, അതില്‍ അവര്‍ക്ക് അറിവുണ്ടായിരുന്നോ എന്നത് നിങ്ങള്‍ സ്വയം വ്യാഖ്യാനിക്കണം. മികച്ച അവബോധം എനിക്കുണ്ടായിന്നെങ്കില്‍ ശരിയായ തീരുമാനമെടുക്കാന്‍ എനിക്ക് സാധിക്കുമായിരുന്നു'- ബാന്‍ക്രോഫ്റ്റിന്റെ ഈ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. 'ബൗളര്‍മാര്‍ക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നോ' എന്ന ചോദ്യത്തിന് ഉത്തരം അതില്‍ നിന്നു തന്നെ വ്യക്തമാണല്ലോ എന്നാണ് താരം പ്രതികരിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.