ഇന്റർഫേസ് /വാർത്ത /Sports / WTC Final | ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കടുപ്പം; ന്യൂസിലൻഡിന് നേരിയ മുൻതൂക്കം പ്രവചിച്ച് മക്കല്ലം

WTC Final | ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കടുപ്പം; ന്യൂസിലൻഡിന് നേരിയ മുൻതൂക്കം പ്രവചിച്ച് മക്കല്ലം

ബ്രണ്ടന്‍ മക്കല്ലം

ബ്രണ്ടന്‍ മക്കല്ലം

ഇരു ടീമുകൾക്കും മികച്ച താരനിരയാണ് സ്വന്തമായുള്ളത് എന്നതിനാൽ കടുത്ത മത്സരം തന്നെ അരങ്ങേറുമെന്നത് ഉറപ്പാണ്

  • Share this:

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ആരു നേടുമെന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 18ന് നടക്കുന്ന ആവേശ പോരാട്ടത്തില്‍ ശക്തരായ ഇന്ത്യയും ന്യൂസിലന്‍ഡും നേർക്കുനേർ വരുമ്പോൾ വിജയം ആർക്കൊപ്പമാകും എന്ന് പ്രവചിക്കുക അസാധ്യം. ഇരു ടീമുകൾക്കും മികച്ച താരനിരയാണ് സ്വന്തമായുള്ളത് എന്നതിനാൽ കടുത്ത മത്സരം തന്നെ അരങ്ങേറുമെന്നത് ഉറപ്പാണ്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആരാകും വിജയിക്കുക, ആർക്കാണ് മുന്‍തൂക്കം കൂടുതൽ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങളും പ്രവചനങ്ങളുമായി പല മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. പ്രവചനങ്ങളിൽ അധികവും ന്യൂസിലൻഡിന് അനുകൂലമാണെങ്കിലും ഇന്ത്യയെ പൂർണമായും തള്ളിക്കളയാൻ അവർ ആരും ഒരുക്കമല്ല എന്നതും വ്യക്തമാണ്.

ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തിൽ മുത്തമിടുന്നത് ആരായിരിക്കും എന്നതിൽ പ്രവചനുമായി വന്നിരിക്കുകയാണ് മുന്‍ ന്യൂസിലന്‍ഡ് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രണ്ടന്‍ മക്കല്ലം. ന്യൂസിലൻഡുകാരനായ മക്കല്ലം തൻ്റെ രാജ്യത്തിന് അനുകൂലമായാണ് പ്രവചനം നടത്തിയിരിക്കുന്നത്. ശക്തമായ മത്സരമാണ് പ്രതീക്ഷിക്കുന്നതെങ്കിലും 60-40 എന്ന നിലയില്‍ നേരിയ മുന്‍തൂക്കം ന്യൂസിലൻഡിനായിരിക്കുമെന്നാണ് മക്കല്ലം അഭിപ്രായപ്പെട്ടത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കുന്നത് ന്യൂസിലൻഡിന് സഹായകമാകുമെന്നാണ് മക്കല്ലം അഭിപ്രായപ്പെടുന്നത്. "ഫൈനൽ മത്സരം കടുപ്പമേറിയതായിരിക്കും. ഇന്ത്യന്‍ ടീമിനെ വിലകുറച്ച് കാണുന്നില്ല. അവരുടെ മികവ് എന്താണെന്ന് അവർ തെളിയിച്ചിട്ടുളളതാണ്. ഫൈനലിൽ മികച്ച പോരാട്ടം കാഴ്ചവെക്കുന്നവര്‍ ജയിക്കട്ടെ,"മക്കല്ലം പറഞ്ഞു.

അവസാനമായി ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോൾ ജയം ന്യൂസിലന്‍ഡിനായിരുന്നു. ന്യൂസിലന്‍ഡില്‍ നടന്ന പരമ്പരയിൽ 2-0ന് ആണ് അവർ ജയിച്ചത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൻ്റെ ഭാഗമായി നടന്ന പരമ്പരയിലായിരുന്നു ഇത് എന്നുള്ളതും ന്യൂസിലാൻഡിന് മുൻതൂക്കം നൽകുന്നു. ഇംഗ്ലണ്ടിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത് എന്നതും കിവീസ് ടീമിന് അനുകൂലമായ ഘടകമാണ്.

ഇംഗ്ലണ്ടിലേയും ന്യൂസിലൻഡിലേയും സാഹചര്യങ്ങൾ സമാനമാണെന്നതാണ് അവർക്ക് അനുകൂലമാകുന്നത്. ഇംഗ്ലണ്ടിലെ സ്വിങ് തുണയ്ക്കുന്ന പിച്ചുകളിൽ കളിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യങ്ങളിൽ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനമാണ് കണ്ടറിയേണ്ടത്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും.

ഇന്ത്യയുടെ ബൗളിങ് നിരയും മികച്ച ഫോമിലാണുള്ളത്. ഏത് ടീമിനെയും വിറപ്പിക്കാന്‍ കഴിവുള്ള നിരയാണ് ഇന്ത്യയുടെ പക്കലുള്ളത്. മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരെല്ലാം പേസ് ബൗളിങ്ങില്‍ കരുത്ത് പകരാന്‍ ഇന്ത്യക്കൊപ്പമുണ്ട്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവർ സ്പിൻ വിഭാഗത്തിൽ കരുത്ത് പകരും.

മറുവശത്ത് കെയ്ൻ വില്യംസൺ നയിക്കുന്ന കിവീസ് ടീമും നിസാരക്കാരല്ല. ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, നീൽ വാഗ്നര്‍, ലോക്കി ഫെര്‍ഗൂസന്‍, കൈൽ‍ ജയ്മിസന്‍ തുടങ്ങി ഒരു പറ്റം അപകടകാരികളായ പേസ് ബൗളർമാർ അവർക്ക് സ്വന്തമായുണ്ട്. ബാറ്റിങ് നിരയുടെ കാര്യമെടുത്താൽ കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ടോം ലാതം എന്നിവരിലാണ് ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ടീം മത്സരം ജയിക്കുവനാണ് സാധ്യത.

ഐസിസിയുടെ കിരീടമായതിനാല്‍ത്തന്നെ വിരാട് കോഹ്‌ലിക്കും കെയ്ന്‍ വില്യംസണും അഭിമാന പോരാട്ടമാണ്. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ എന്ന നിലയിൽ ഒരു ഐസിസി കിരീടം സ്വന്തമാക്കാൻ കോഹ്‌ലി ലക്ഷ്യമിടുമ്പോൾ ഐസിസി ടൂർണമെൻ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഫൈനൽ മത്സര കടമ്പകളിൽ തട്ടി വീഴുന്നു എന്ന പേരുദോഷം തീർക്കാനാകും വില്യംസണും സംഘവും ലക്ഷ്യമിടുന്നത്.

Summary: WTC Final is anticipated to be a neck and neck race between India and NewZealand. Brendon McCullum has predicated that 'NewZealand would have a slight edge over India'

First published:

Tags: Brendon McCullum, India vs New Zealand