ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് വാക്സിൻ നൽകണം; സർക്കാരിനോട് ബിസിസിഐ
- Published by:Rajesh V
- news18-malayalam
Last Updated:
ഇംഗ്ലണ്ടിനെതിരായ പരമ്പര ഫെബ്രുവരി അഞ്ചിന് ചെന്നൈയിൽ ആരംഭിക്കാനിരിക്കെ, പരമ്പരയ്ക്കായി ആരാധകരെ സ്റ്റേഡിയത്തിനുള്ളിലേക്ക് തിരിച്ചുകൊണ്ടുവരാനും ബിസിസിഐ ശ്രമിക്കുന്നുണ്ട്.
സയിദ് മുഷ്താഖ് അലി ടി 20 ട്രോഫിയിലൂടെയാണ് കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന മത്സരങ്ങൾ രാജ്യത്ത് പുനരാരംഭിച്ചത്. ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റും പുനരാരംഭിക്കുകയാണ്. കോവിഡ് -19 ഇന്ത്യയിൽ നിയന്ത്രണവിധേയമാണെങ്കിലും, എത്രയും പെട്ടെന്ന് കളിക്കാർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകണമെന്നാണ് ബിസിസിഐ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡ് -19 വാക്സിനേഷൻ യജ്ഞത്തിന്റെ ആദ്യ ഘട്ടം ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഇന്ത്യയിൽ ആരംഭിച്ചത്. ആരോഗ്യ പ്രവർത്തകരും ശുചീകരണ തൊഴിലാളികലും കോവിഡ് മുന്നണി പോരാളികളും ഉൾപ്പെടെയുള്ളവർക്കാണ് ഇപ്പോൾ വാക്സിനേഷൻ നൽകുന്നത്. രാജ്യത്ത് ക്രിക്കറ്റ് സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തിൽ ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് വാക്സിൻ നൽകണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
ഓരോ പമ്പരയ്ക്ക് മുൻപും താരങ്ങൾക്ക് ക്വറന്റീനിൽ കഴിയേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കോവിഡ് ചട്ടങ്ങൾ പാലിച്ച് ബയോ സെക്വർ ബബ്ളിലാണ് താരങ്ങൾ കഴിയുന്നത്. "ഈ രീതിയിൽ കളിക്കളത്തിലേക്ക് പോകുന്നത് കഠിനമാണ്. കളിക്കാർക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനായി ഞങ്ങൾ ശ്രമം തുടരുകയാണ്. കോവിഡ് മുൻനിര പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് ആദ്യം വാക്സിനേഷൻ എടുക്കുന്നത്. എന്നാൽ ഞങ്ങൾ ഞങ്ങളുടെ കളിക്കാർക്ക് വാക്സിനേഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരുമായി ബന്ധപ്പെട്ട് വരികയാണ്''- ബിസിസിഐ ട്രഷറർ അരുൺ ധുമൽ പറഞ്ഞു.
advertisement
ഇംഗ്ലണ്ടിനെതിരായ പരമ്പര ഫെബ്രുവരി അഞ്ചിന് ചെന്നൈയിൽ ആരംഭിക്കാനിരിക്കെ, പരമ്പരയ്ക്കായി ആരാധകരെ സ്റ്റേഡിയത്തിനുള്ളിലേക്ക് തിരിച്ചുകൊണ്ടുവരാനും ബിസിസിഐ ശ്രമിക്കുന്നുണ്ട്. ബോർഡ് അംഗങ്ങൾ ഈ വിഷയത്തിൽ ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ലെങ്കിലും, വേദി അനുസരിച്ച് 25-50 ശതമാനം പേർക്ക് പരമ്പരയിൽ പങ്കെടുക്കാനാകുമെന്ന് ധുമൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
advertisement
സ്റ്റേഡിയത്തിനകത്ത് കാണികൾക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് ധുമൽ പറഞ്ഞു: “ഞങ്ങൾ സ്ഥിരമായി സ്ഥിതിഗതികൾ അവലോകനം ചെയ്തുവരികയാണ്. കാണികളുടെ ആരവം സ്റ്റേഡിയങ്ങളിൽ തിരിച്ചെത്തണമെന്ന് ഞങ്ങളും ആഗ്രഹിക്കുന്നു. പക്ഷേ ഇക്കാര്യത്തിൽ സംസ്ഥാന-കേന്ദ്ര സർക്കാരുമായി യോജിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. കാണികളെ തിരികെ കൊണ്ടുവരാൻ വളരെ താല്പര്യമുണ്ട്. തീർച്ചയായും നൂറുശതമാനം സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കാനാകില്ല. പക്ഷേ ഞങ്ങൾ 25-50 ശതമാനം പേരെയെങ്കിലും പ്രവേശിപ്പിക്കാനാകുമോ എന്ന് നോക്കുകയാണ്''.
advertisement
നിലവിൽ വാക്സിനേഷൻ നൽകുന്നവരുടെ പട്ടികയിൽ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെട്ടിട്ടില്ല. ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കുമുള്ള വാക്സിനേഷൻ പൂർത്തിയായാൽ ആരോഗ്യ പ്രശ്നങ്ങളുള്ള മുതിർന്ന പൗരന്മാർക്കായിരിക്കും വാക്സിൻ നൽകുക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 01, 2021 4:53 PM IST


