റഫറി നിഷേധിച്ച ഗോളിനു ശേഷം രണ്ട് ഗോൾ; ലോക കപ്പിൽ ഇക്വഡോറിന് ചരിത്രവിജയം സമ്മാനിച്ച എന്നർ വലൻസിയ
- Published by:Rajesh V
- news18-malayalam
Last Updated:
കുട്ടിക്കാലത്ത്, സാൻ ലോറെൻസോയിലെ തെരുവുകളിൽ പിതാവിനെ പാൽവിൽപനയിൽ സഹായിച്ചുകൊണ്ടായിരുന്നു അദ്ദേഹം വളർന്നത്. പിന്നീട് തെരുവിൽ ഫുട്ബോൾ തട്ടി വളർന്നു
ഖത്തര്: ലോകകപ്പ് ഫുട്ബോൾ ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെതിരെ 2-0 ത്തിന്റെ മികച്ച വിജയം നേടിയിരിക്കുകയാണ് ഇക്വഡോർ. ഇക്വഡോർ ക്യാപ്റ്റൻ എന്നർ വലൻസിയയാണ് രണ്ട് ഗോളും നേടിയത്. ആദ്യം മുതൽ തന്നെ നിരാശാജനകമായ പ്രകടനമാണ് ഖത്തർ കാഴ്ച വെച്ചത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇതാദ്യമായാണ് ആതിഥേയ രാജ്യം പരാജയപ്പെടുന്നത്.
16-ാം മിനിട്ടിൽ പെനൽറ്റിയിലൂടെയാണ് വലൻസിയ ആദ്യ ഗോൾ നേടിയത്. ഒരു കിടിലൻ ഹെഡറിലൂടെയായിരുന്നു രണ്ടാമത്തെ ഗോൾ. പ്രെസിയാഡോ മറിച്ചുനൽകിയ ക്രോസിൽനിന്നാണ് ഈ ഗോൾ പിറന്നത്. ഇതോടെ മൽസരത്തിൽ ഇക്വഡോർ ആധിപത്യം നിലനിർത്തി.
മൽസരത്തിന്റെ ഒരു ഘട്ടത്തിലും തിരിച്ചുവരവിന്റെ സൂചനകളൊന്നും ഖത്തർ നൽകിയില്ല. സെനഗലിനും നെതർലൻഡിനും എതിരെയുള്ള മൽസര ഫലങ്ങൾ അനുകൂലമായില്ലെങ്കിൽ ഖത്തർ ഗ്രൂപ്പ് എയിൽ നിന്ന് പുറത്താകാനുള്ള സാധ്യതയുമുണ്ട്.
Also Read- ഗാനീം അൽ മുഫ്താഹിനെ അറിയുമോ? ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ മോർഗൻ ഫ്രീമാനുമായി സംഭാഷണം നടത്തിയ ആ മനുഷ്യനെ
advertisement
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ റഫറി നിഷേധിച്ച ഗോൾ കൂടിയുണ്ടായിരുന്നെങ്കിൽ വലൻസിയക്ക് ഹാട്രിക് നേടാൻ ആകുമായിരുന്നു. എന്നാൽ ഫെലിക്സ് ടോറസിന്റെ ഓവർഹെഡ് പാസ്, വലൻസിയ ഗോൾ വലയിൽ എത്തിച്ചെങ്കിലും ഓഫ്സൈഡ് ചൂണ്ടിക്കാട്ടി റഫറി ഗോൾ നിഷേധിക്കുകയായിരുന്നു. മൽസരത്തിന്റെ ആവേശം തുടങ്ങും മുൻപേ വീണ ഗോൾ ഇക്വഡോർ താരങ്ങൾ ആഘോഷമാക്കിയിരുന്നു. എന്നാൽ റഫറിയുടെ തീരുമാനം അറിഞ്ഞതോടെ നിരാശരാകുകയായിരുുന്നു.
ഈ മൽസരത്തോടെ ഇക്വഡോറിനുവേണ്ടി, ലോകകപ്പിൽ അഞ്ച് ഗോളെന്ന നേട്ടം സ്വന്തമാക്കാനും വലൻസിയയ്ക്ക് കഴിഞ്ഞു. ഇക്വഡോറിന് വേണ്ടി ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന നേട്ടവും വലൻസിയ സ്വന്തമാക്കി.
advertisement
മുന്‍പ് നടന്ന ലോകകപ്പുകളുടെ ഉദ്ഘാടന മത്സരങ്ങളില്‍ 22 ആതിഥേയ രാജ്യങ്ങളില്‍ 16 ടീം വിജയിക്കുകയും 6 ടീമുകള്‍ സമനില വഴങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെടുന്ന ആദ്യ ആതിഥേയ രാജ്യം എന്ന നാണക്കേട് ഖത്തറിന് ഏറ്റുവാങ്ങേണ്ടി വന്നു.
ഇക്വഡോർ ടീമിലെ ഏറ്റവും മൂല്യമുള്ള താരമാണ് എന്നർ വലൻസിയ. ദരിദ്ര കുടുംബത്തിൽനിന്ന് കാൽപ്പന്ത് കളിയിലെ പ്രതിഭാവിലാസം കൊണ്ട് ഉയരങ്ങൾ കീഴടക്കിയ താരമാണ് അദ്ദേഹം. കുട്ടിക്കാലത്ത്, സാൻ ലോറെൻസോയിലെ തെരുവുകളിൽ പിതാവിനെ പാൽവിൽപനയിൽ സഹായിച്ചുകൊണ്ടായിരുന്നു അദ്ദേഹം വളർന്നത്. പിന്നീട് തെരുവിൽ ഫുട്ബോൾ തട്ടി വളർന്നു. കളിമികവ് ശ്രദ്ധിച്ച സ്കൂളിലെ പരിശീലകൻ എന്നർ വലൻസിയയിലെ താരത്തെ പ്രത്യേകമായി പരിശീലിപ്പിച്ചു. അച്ഛന്‍റെ ഡയറിഫാമിലെ പശുക്കളെ പരിപാലിച്ചശേഷമാണ് എന്നർ വലൻസിയ കുട്ടിക്കാലത്ത് ഫുട്ബോൾ കളിക്കാൻ പോയിരുന്നത്.
advertisement
2008ൽ പ്രാദേശിക അക്കാദമിയായ കാരിബ് ജൂനിയർ ട്രയൽസിന് വിളിച്ചതാണ് എന്നർ വലൻസിയയുടെ കരിയറിൽ വഴിത്തിരിവായത്. കാരിബ് ജൂനിയർ യൂത്ത് ടീമിനുവേണ്ടി ഗോളടിച്ചുകൂട്ടി വലൻസിയ അതിവേഗം ശ്രദ്ധേയനായ കളിക്കാരനായി മാറി. ഇക്വഡോറിലെ മുൻനിര ക്ലബായ സ്പോർട്ട് എമെലെകിൽ ഇടംനേടാൻ താരത്തിന് അധികനാൾ കാത്തിരിക്കേണ്ടി വന്നില്ല. അടുത്ത രണ്ടുവർഷത്തിനുള്ളിൽ എന്നർ വലൻസിയ ഇക്വഡോറിലെ ഏറ്റവും മികച്ച ഫുട്ബോളർ എന്ന നിലയിലേക്ക് വളർന്നു. വൈകാതെ ദേശീയ ടീമിലുമെത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 21, 2022 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
റഫറി നിഷേധിച്ച ഗോളിനു ശേഷം രണ്ട് ഗോൾ; ലോക കപ്പിൽ ഇക്വഡോറിന് ചരിത്രവിജയം സമ്മാനിച്ച എന്നർ വലൻസിയ