പി.എസ്.ജി പ്രതിരോധ താരവും മൊറോക്കൊയുടെ ലോകകപ്പ് ഹീറോയുമായ അഷ്റഫ് ഹക്കീമിക്കെതിരെ ലൈംഗിക പീഡന ആരോപണം. വീട്ടിലേക്ക് വിളിച്ചുവരുത്തി ഹക്കീമി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പൊലീസ് നൽകിയ വിവരത്തെ തുടർന്ന് ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ജുഡീഷ്യൽ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച അറിയിച്ചു. പാരീസ് നഗരപ്രാന്തമായ നാന്ററെയിലെ പ്രോസിക്യൂട്ടറുടെ ഓഫീസാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നത്.
ആരോപണത്തെക്കുറിച്ചുള്ള വിശദാംശങ്ങളോ എന്താണ് സംഭവിച്ചതെന്നോ പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. ഈ മാസം 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫ്രഞ്ച് നഗരമായ ബുലോയ്‌നിലുള്ള ഹകീമിയുടെ വീട്ടിൽ വച്ചാണ് ലൈംഗിക പീഡനം നടന്നതെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. താരത്തിന്‍റെ കുടുംബാംഗങ്ങൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. ഫ്രഞ്ച് മാധ്യമമായ ‘ലെ പാരിസിയൻ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുവതിയുടെ എതിർപ്പ് വകവെക്കാതെ താരം ചുണ്ടിലും രഹസ്യഭാഗങ്ങളിലും ചുംബിച്ചെന്നും ആരോപണമുണ്ട്.
എന്നാൽ സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പരാതി നൽകാൻ യുവതി തയ്യാറായില്ല. ഹക്കീമി പീഡിപ്പിച്ചതായി യുവതി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ തനിക്ക് പരാതിയില്ലെന്നും ഇവർ അറിയിച്ചു. പൊലീസ് വിവരം പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറുകയായിരുന്നു.
ഇൻസ്റ്റഗ്രാം വഴി ഹക്കീമിയും പരാതിക്കാരിയായ യുവതിയും തമ്മിൽ സൗഹൃദമുണ്ടായിരുന്നുവെന്ന് സ്പാനിഷ് മാധ്യമമായ ‘മാഴ്‌സ’ റിപ്പോർട്ട് ചെയ്തു. വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന സമയത്ത് ഹക്കീമി, യുവതിയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് താരം ബുക്ക് ചെയ്ത ‘യൂബർ’ കാറിലാണ് യുവതി വീട്ടിലെത്തിയതെന്ന് ‘മാഴ്‌സ’ റിപ്പോർട്ടിൽ പറയുന്നു.
യുവതിയെ അകത്തുകയറിയ ഉടൻ ഹക്കീമി അവരെ കടന്നുപിടിക്കുകയും, രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തു. ഇതോടെ യുവതി കരഞ്ഞുകൊണ്ട് വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് യുവതി അവിടനിന്ന് മടങ്ങിയത്. ഞായറാഴ്ച പൊലീസ് സ്റ്റേഷനിലെത്തി സംഭവത്തെക്കുറിച്ച് മൊഴി നൽകുകയും ചെയ്തു. പ്രോസിക്യൂട്ടറുടെ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ ഹക്കീമിയുടെ ക്ലബ് കരിയറിനെ അത് സാരമായി ബാധിച്ചേക്കുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.