ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിങ് (Harbhajan Singh) അടുത്ത സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിച്ചേക്കില്ല. ഐപിഎല്ലിന്റെ അടുത്ത സീസണിൽ (IPL 2022) ആരാധകരെ കാത്തിരിക്കുന്നത് വെറ്ററൻ സ്പിന്നർ ഹർഭജൻ സിങ്ങിന്റെ വ്യത്യസ്തമായൊരു വേഷമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ സീസൺ ഐപിഎല്ലിൽ (IPL 2021) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ച താരം, അടുത്ത സീസണിൽ പരിശീലക വേഷത്തിലായിരിക്കും എത്തുക എന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാൽ ഏത് ടീമിനോടപ്പമാകും ഹര്‍ഭജന്‍ തന്റെ രണ്ടാം ഇന്നിങ്സിന് തുടക്കം കുറിക്കുക എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
ഇന്ത്യൻ ടീമിൽ അംഗമല്ലെങ്കിലും ഇതുവരെ സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ടില്ലാത്ത 41 വയസ്സുകാരനായ ഹർഭജൻ, കഴിഞ്ഞ സീസണിലെ ഐപിഎല്ലിൽ കളിച്ചിരുന്നു. രണ്ട് കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിൽ നിന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് എത്തിയ താരം 14–ാം സീസണിന്റെ ആദ്യ പാദത്തിൽ ഏതാനും മത്സരങ്ങൾ കളിച്ചിരുന്നെങ്കിലും യുഎഇയിൽ നടന്ന രണ്ടാം പാദത്തിൽ ഇറങ്ങിയിരുന്നില്ല.
രണ്ടാം പാദത്തിൽ കളിക്കാനിറങ്ങിയില്ലെങ്കിലും കൊൽക്കത്തയുടെ പരിശീലക സെഷനുകളിൽ താരം സജീവമായിരുന്നു. കൊൽക്കത്തയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ മാർഗദർശി കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ അടുത്ത സീസണിൽ കൊൽക്കത്തയുടെ ബൗളിംഗ് പരിശീലകനായാകും താരം എത്തുക എന്നതാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
ക്രിക്കറ്റിൽ തന്റെ പുതിയ ഇന്നിംഗ്സ് തുടക്കമിടുന്നതിന് മുന്നോടിയായി സജീവ ക്രിക്കറ്റിൽനിന്നുള്ള വിരമിക്കൽ പ്രഖ്യാപനം ഹർഭജൻ ഉടൻ നടത്തുമെന്നാണ് സൂചന. ഇതിന് ശേഷമാകും ഏത് ടീമിന്റെ പരിശീലക സംഘത്തിനൊപ്പമാകും താരം എത്തുക എന്നത് പരസ്യമാക്കുകയുള്ളൂ. ഈ സീസണിൽ ഐപിഎല്ലിന്റെ ഭാഗമാകാൻ ഒരുങ്ങുന്ന ടീമുകളിൽ നിന്ന് ഉൾപ്പെടെ ഹർഭജന് ക്ഷണം ലഭിച്ചിട്ടുണ്ട് എന്നാണ് സൂചനകൾ.
‘ബോളിങ് കൺസൾട്ടന്റിന്റെ വേഷത്തിലോ മെന്ററുടെ വേഷത്തിലോ പരിശീലക സംഘത്തിലെ അംഗമെന്ന നിലയിലോ ഹർഭജനെ അടുത്ത സീസണിൽ കാണുമെന്ന് ഉറപ്പാണ്. പക്ഷേ ഏതു ടീമാകും ഹർഭജൻ തിരഞ്ഞെടുക്കുകയെന്നതു സംബന്ധിച്ച് വ്യക്തതയില്ല. ഏതു ടീമിനായാലും അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് ഗുണകരമായിരിക്കും. താരലേലത്തിൽ ആരെ തിരഞ്ഞെടുക്കണമെന്നതിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ സംഭാവനകൾ പ്രതീക്ഷിക്കാം’ – ഐപിഎല്ലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാൾ വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തി.
മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾക്കൊപ്പം ഐപിഎല്ലിൽ 163 മത്സരങ്ങൾ കളിച്ച ഹർഭജൻ 150 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇടക്കാലത്ത് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായ ഹർഭജൻ അവരെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കും നയിച്ചിട്ടുണ്ട്. 18 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്താണ് മികച്ച ബൗളിംഗ് പ്രകടനം. ഐപിഎല്ലിൽ ഒരു അർധസെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്. 2015 ലെ ഐപിഎൽ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെയുള്ള (ഇപ്പോൾ പഞ്ചാബ് കിങ്‌സ്) മത്സരത്തിലായിരുന്നു താരത്തിന്റെ ഐപിഎൽ കരിയറിലെ ഏക അർധസെഞ്ചുറി പിറന്നത്. അന്നത്തെ മത്സരത്തിൽ 26 പന്തുകൾ നേരിട്ട് 64 റൺസാണ് താരം അടിച്ചുകൂട്ടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Harbhajan singh