IND vs AUS Final ICC World Cup 2023: കലാശപ്പോരിൽ കലമുടച്ച് ഇന്ത്യൻ ബാറ്റിങ് നിര; 240 റൺസിന് പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
വിരാട് കോഹ്ലി (63 പന്തിൽ 54), കെ എൽ രാഹുൽ (107 പന്തിൽ 66) എന്നിവർ അർധ സെഞ്ചുറി നേടി. ക്യാപ്റ്റൻ രോഹിത് ശർമ 31 പന്തിൽ 47 റൺസെടുത്തു
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് പുറത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വിരാട് കോഹ്ലി (63 പന്തിൽ 54), കെ എൽ രാഹുൽ (107 പന്തിൽ 66) എന്നിവർ അർധ സെഞ്ചുറി നേടി. ക്യാപ്റ്റൻ രോഹിത് ശർമ 31 പന്തിൽ 47 റൺസെടുത്തു. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും പാറ്റ് കമ്മിൻസും ഹേസിൽവുഡും രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.
നീലക്കടലായി മാറിയ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 4 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. അഞ്ചാം ഓവറിൽ സ്കോർ 30ൽ നിൽക്കേ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്.
advertisement
പതിവുപോലെ ഒരു വശത്ത് തകർപ്പൻ ഷോട്ടുകളുമായി തുടങ്ങിയ രോഹിത് ശർമയെ മാക്സ്വെൽ പുറത്താക്കി. 31 പന്തിൽ 47 റൺസെടുത്ത രോഹിത് ശർമ ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. മാക്‌സ്‌വെല്ലിന്‍റെ പന്തിൽ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു.
പിന്നാലെ പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. 3 പന്തിൽ 4 റൺസ് നേടിയ ശ്രേയസിന്റെ ഷോട്ട് ജോഷ് ഇംഗ്ലിസിന്റെ കൈകളിൽ കുടുങ്ങുകയായിരുന്നു. ഇതോടെ 1ന് 76 എന്ന നിലയിൽനിന്ന് 3ന് 81 എന്ന നിലയിലേക്ക് ഇന്ത്യ വീണു. പിന്നീട് രാഹുലും കോഹ്ലിയും ശ്രദ്ധയോടെ ഇന്ത്യയെ മുന്നോട്ടുനയിച്ചു. എന്നാൽ അർധ സെഞ്ചുറി നേടിയതിന് പിന്നാലെ സൂപ്പർ താരം വിരാട് കോഹ്ലി പുറത്തായി. 56 പന്തുകളിൽനിന്നാണ് കോഹ്ലി അർധ സെഞ്ചുറി കണ്ടെത്തിയത്. ലോകകപ്പുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തം പേരിലാക്കി. 63 പന്തില്‍ 54 റൺസെടുത്താണ് കോഹ്ലി പുറത്തായത്.
advertisement
കോഹ്ലിക്ക് പിന്നാലെയെത്തിയ രവീന്ദ്ര ജഡേജ 22 പന്തിൽ 9 റൺസെടുത്ത് പുറത്തായി. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണു. 42ാം ഓവറിൽ കെ എൽ രാഹുൽ, 44ാം ഓവറിൽ മുഹമ്മദ് ഷമി (10 പന്തിൽ 6), 45ാം ഓവറിൽ ജസ്പ്രീത് ബുംറ (3 പന്തിൽ 1 ), 48ാം ഓവറിൽ സൂര്യകുമാർ യാദവ് (28 പന്തിൽ 18), 50ാം ഓവറിൽ കുൽദീപ് യാദവ് (18 പന്തിൽ 10) എന്നിങ്ങനെയാണ് വിക്കറ്റുകൾ നഷ്ടമായത്. മുഹമ്മദ് സിറാജ് 8 പന്തിൽ 9 റൺസുമായി പുറത്താകാതെ നിന്നു.
advertisement
നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സെമി ഫൈനലുകൾ വിജയിച്ച അതേ പ്ലേയിങ് ഇലവനുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ അറിയിച്ചു.
ഇന്ത്യൻ ടീം- രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര
advertisement
ഓസ്ട്രേലിയൻ ടീം- ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബൂഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇംഗ്ലിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ആദം സാംപ, ജോഷ് ഹെയ്സൽവുഡ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Gujarat
First Published :
November 19, 2023 6:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs AUS Final ICC World Cup 2023: കലാശപ്പോരിൽ കലമുടച്ച് ഇന്ത്യൻ ബാറ്റിങ് നിര; 240 റൺസിന് പുറത്ത്