ന്യൂഡല്‍ഹി: ഓസീസിന്‍റെ സ്പിൻ കെണിയിൽ കുടുങ്ങി ഇന്ത്യൻ ബാറ്റർമാർ. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 262 റൺസിന് പുറത്തായി. ഇതോടെ ഓസ്ട്രേലിയ ഒരു റൺസ് ലീഡ് നേടി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി നതാന്‍ ലിയോണും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ടോഡ് മര്‍ഫി, മാത്യു കുനെമന്‍ എന്നിവരുടെ സ്പിൻ ആക്രമണത്തിലാണ് ഇന്ത്യ തകർന്നടിഞ്ഞത്. ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 263 റൺസാണ് നേടിയത്.
74 റൺസെടുത്ത അക്ഷർ പട്ടേലാണ് ഇന്ത്യയുടെ ടോപ്സ്കോറർ. അശ്വിൻ 37 റൺസ് നേടി. ഓസീസ് സ്പിന്നിന് മുന്നില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ വാലറ്റത്ത് അക്ഷര്‍ പട്ടേല്‍- ആര്‍ അശ്വിന്‍ സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. ഏഴിന് 140 റണ്‍സെന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ അക്ഷര്‍- അശ്വിന്‍ സഖ്യം രക്ഷപെടുത്തുകയായിരുന്നു. ഇവർ 114 റൺസാണ് കൂട്ടിച്ചേർത്തത്.
രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത് എന്നിവരെ പുറത്താക്കിയ ലിയോൺ ആണ് ഇന്ത്യൻ മുൻനിരയെ തകർത്തത്. വിരാട് കൊഹ്ലി 44 റൺസുമായി ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. എന്നാൽ കോഹ്ലിയുടെ പുറത്താകൽ തീരുമാനം അംപയർ നിതിൻ മേനോനെ വീണ്ടും വിവാദത്തിലാക്കി. രവീന്ദ്ര ജഡേജ 26 റൺസ് നേടി.
Also Read- കോഹ്ലി ഔട്ടല്ലായിരുന്നു; നിതിൻ മേനോൻ എന്ന അംപയർക്ക് സംഭവിച്ച മൂന്ന് പിഴവുകൾ
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെന്ന നിലയിലാണ്. ആറ് റൺസെടുത്ത് ഓപ്പണർ ഉസ്മാൻ ഖവാജ മടങ്ങി. ഖവാജയെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. 36 റൺസുമായി ട്രാവിസ് ഹെഡ്ഡും 16 റൺസുമായി മർനെസ് ലബുഷെയ്നുമാണ് ക്രീസിൽ. ഓസീസിന് ഇപ്പോൾ 62 റൺസിന്‍റെ ലീഡുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.