കൊച്ചി: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്ത്. മത്സരം നിയന്ത്രിച്ച റഫറിയെ വിലക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് എഐഎഫ്എഫിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പ്ലേഓഫിൽ അധികസമയത്ത് സുനിൽ ഛേത്രിയുടെ ക്വിക്ക് ഫ്രീകിക്ക് ഗോൾ റഫറി അനുവദിച്ചതാണ് വിവാദമായത്. ഇതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മൈതാനത്തുനിന്ന് തിരിച്ചുകയറി.
ഇപ്പോൾ മത്സരം വീണ്ടും നടത്തണമെന്നും മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് പരാതി നല്‍കിയത്. റഫറിയുടെ പിഴവ് ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. അതുകൊണ്ട് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി പെട്ടെന്ന് നടപടിയെടുക്കണം എന്ന് ബ്ലാസ്‌റ്റേഴ്‌സ് പരാതിയില്‍ വ്യക്തമാക്കുന്നു. ബംഗളൂരു എഫ്‌സി- മുംബൈ സിറ്റി എഫ്‌സി സെമി പോരാട്ടത്തിന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കമെന്ന് എഐഎഫ്എഫ് ബ്ലാസ്റ്റേഴ്‌സിന് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.
Also Read- ഇന്ത്യൻ സൂപ്പർലീഗിലെ വിവാദ റഫറീയിങ്; കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രക്ഷോഭത്തിലേക്ക്!
അതേസമയം കേരള ബ്ലാസ്റ്റേഴ്സിനെതിരായ നോക്കൗട്ട് മത്സരത്തില്‍ ഫ്രീകിക്കിലൂടെ സുനില്‍ ഛേത്രി നേടിയ ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിന്‍്റെ തീരുമാനം തെറ്റെന്ന് വിദഗ്ധാഭിപ്രായം. മുൻ റഫറിമാരും താരങ്ങളും ഇക്കാര്യം പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. “അത് കൃത്യമായി റഫറിയുടെ പിഴവാണ്. ഫ്രീ കിക്ക് എതിര്‍ ടീമിന് അപകടകരമായ സ്ഥലത്താണ് നല്‍കിയത്. അതുകൊണ്ട് തന്നെ ഗോള്‍ കീപ്പര്‍ തയ്യാറായി, വാള്‍ സെറ്റ് ചെയ്തതിനു ശേഷം മാത്രം കിക്കെടുക്കാന്‍ റഫറി ശ്രദ്ധിക്കേണ്ടതായിരുന്നു”- ഇന്ത്യൻ ഫുട്ബോളിലെ ഒരു റഫറി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞതാണ് ഇക്കാര്യം.
ഐഎസ്എല്ലിൽ അഞ്ചാം സ്ഥാനത്ത് എത്തിയ കേരള ബ്ലാസ്റ്റേഴ്സും നാലമതെത്തിയ ബംഗളൂരു എഫ്‌സിയും തമ്മിലുള്ള പ്ലേഓഫ് മത്സരമാണ് വിവാദമായത്. അധികസമയത്ത് നായകൻ സുനിൽ ഛേത്രി നേടിയ വിവാദഗോളിലായിരുന്നു ബംഗളുരുവിന്‍റെ വിജയം. കളിക്കാർ തയ്യാറെടുക്കും മുന്‍പ്, ഗോള്‍ കീപ്പര്‍ സ്ഥാനം തെറ്റി നില്‍ക്കുമ്പോള്‍ തന്നെ ഛേത്രി കിക്കെടുത്ത് പന്ത് വലയിലിട്ടതാണ് വിവാദമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bengaluru FC, Isl, Kerala blasters