ന്യൂസിലന്‍ഡിനെതിരെ അവസാന ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍.ബാറ്റിങ്ങിനെ തുണയ്ക്കുന്ന അഹമ്മദാബാദിലെ പിച്ചില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി മികവില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടി. ന്യൂസീലന്‍ഡിനെതിരേ ട്വന്റി20-യില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
ശുഭ്മാന്‍ ഗില്ലിന്റെ (63 പന്തില്‍ പുറത്താവാതെ 126) സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ലഖ്നൗവില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
തകര്‍പ്പന്‍ ഫോം തുടര്‍ന്ന ഗില്‍ 63 പന്തുകള്‍ നേരിട്ട് ഏഴ് സിക്‌സും 12 ഫോറുമടക്കം അടങ്ങുന്ന തകർപ്പൻ ഇന്നിങ്സാണ് കാഴ്ചവെച്ചത്. രണ്ടാം ഓവറിൽ ഇഷാനെ നഷ്ടമായെങ്കിലും പിന്നാലെ ഗില്‍- ത്രിപാഠി സഖ്യം അടി തുടങ്ങി. രാഹുല്‍ ത്രിപാഠി (22 പന്തില്‍ 44) മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ത്രിപാഠിയുടെ ഇന്നിംഗ്‌സ്.
നാലാമതായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന് (13 പന്തില്‍ 24) അധികനേരം ക്രീസില്‍ തുടരാനായില്ല. പിന്നാലെയെത്തിയ ഹാര്‍ദിക്കിന്റെ പിന്തുണയും ഗില്ലിനുണ്ടായിരുന്നു. ഇരുവരും 103 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 17 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിങ്സ്.
ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.
ന്യൂസിലന്‍ഡ് ടീം: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ബെന്‍ ലിസ്റ്റര്‍, ബ്ലെയര്‍ ടിക്‌നര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.