മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റ് എന്നത് ഒരിക്കൽ കൂടി വെളിപ്പെട്ടു. ഒമാനിൽ നടക്കുന്ന ചതുർരാഷ്ട്ര ടി20 ടൂര്‍ണമെന്റിലാണ് (Quadrangular T20I Series) ജയത്തിനായി പോരാടുന്ന എതിരാളികൾ പരസ്പര ബഹുമാനത്തോടെ പെരുമാറുന്ന കാഴ്‌ച കാണാൻ കഴിഞ്ഞത്. ടൂർണമെന്റിൽ അയർലൻഡും നേപ്പാളും (Ireland vs Nepal) തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. മത്സരത്തിനിടെ, ബൗളറുമായി കൂട്ടിയിടിച്ചു വീണ ബാറ്ററെ റണ്ണൗട്ടാക്കാതിരുന്ന നേപ്പാൾ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്ഖ് (Aasif Sheikh) ആണ് ക്രിക്കറ്റ് കളിയുടെ സത്ത (Spirit of Cricket) ഉയർത്തിപ്പിടിച്ചത്. ആസിഫിന്റെ പ്രവർത്തിക്ക് ക്രിക്കറ്റ് ലോകത്ത് നിന്നും വലിയ കയ്യടികളാണ് ലഭിക്കുന്നത്.
മത്സരത്തിന്റെ 19–ാം ഓവറിലായിരുന്നു സംഭവം. റൺ എടുക്കാൻ ഓടുന്നതിനിടെ, ഐറിഷ് ബാറ്റർ ആൻഡി മക്ബ്രയ്ൻ (Andy Mcbrine) നേപ്പാൾ പേസർ കമൽ സിങ് അയ്‌രിയുടെ കാലിൽ തട്ടി വീഴുകയായിരുന്നു. വീണെങ്കിലും ഉടൻ തന്നെ എഴുന്നേറ്റ് മറുഭാഗത്ത് എത്താൻ മക്ബ്രയ്ൻ ഓടിയെങ്കിലും ഐറിഷ് താരം ക്രീസിലെത്തുന്നതിനു മുൻപ് തന്നെ കമൽ സിങ് വിക്കറ്റ് കീപ്പറായ ആസിഫിന് പന്ത് എറിഞ്ഞ് നൽകി. എന്നാൽ പന്ത് ലഭിച്ച ആസിഫ് ഐറിഷ് താരത്തെ ഔട്ട് ആക്കേണ്ടെന് തീരുമാനിക്കുകയായിരുന്നു.
ICYMI: Nepal wicketkeeper Aasif Sheikh displayed some outstanding sportsmanship in a 16-run loss to Ireland... the 'spirit of cricket' is alive!👏🇳🇵 pic.twitter.com/D2E2a4wVMc
മത്സരത്തിന് കമന്ററി പറയുകയായിരുന്ന കമന്റേറ്റർമാർ ഉടൻ തന്നെ ആസിഫ് ഷെയ്ഖിന്റെ നടപടിയെ പിന്തുണച്ചു രംഗത്തെത്തുകയും ചെയ്തു. ‘എനിക്ക് രോമാഞ്ചം തോനുന്നു കണ്ണുകളെയും മനസ്സിനേയും കുളിർമയണിയിച്ച രംഗം. ആസിഫ് ഷെയ്ഖിന് ബാറ്ററെ അനായാസം റണ്ണൗട്ട് ആക്കാമായിരുന്നു. പക്ഷേ അദ്ദേഹം അതിനു തയാറായില്ല. ഇതാണ് ക്രിക്കറ്റ് എന്ന ഈ കളിയുടെ യഥാർത്ഥ സത്ത. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരത്തിനുള്ള എന്റെ നാമനിർദേശം ഇതായിരിക്കും’– കമന്റേറ്റർമാരിൽ ഒരാൾ പറഞ്ഞു.
മത്സരത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റ് കാഴ്ചവെച്ചെങ്കിലും അയർലൻഡിനെതിരെ ജയം നേടാൻ നേപ്പാളിന് കഴിഞ്ഞില്ല. മത്സരത്തിൽ 16 റൺസിനായിരുന്നു അവരുടെ തോൽവി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡ് നിശ്ചിത 20 ഓവറിൽ 127 റൺസ് നേടി. 128 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നേപ്പാളിന്റെ ഇന്നിംഗ്സ് പക്ഷെ 111 റൺസിൽ അവസാനിക്കുകയായിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.