ടോക്യോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി ആര് ശ്രീജേഷ് കൊച്ചി വിമാനത്താവളത്തിലെത്തി. കായിക മന്ത്രി വി അബ്ദുറഹ്മാന് നേരിട്ടെത്തിയാണ് മലയാളികളുടെ അഭിമാനമായ ശ്രീജേഷിനെ സ്വീകരിച്ചത്.
ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ വക ഔദ്യോഗിക സ്വീകരണം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, ഒളിമ്പിക് അസോസിയേഷന്, ഹോക്കി അസോസിയേഷന് എന്നിവയുമായി ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ജന്മനാടായ കിഴക്കമ്പലത്തും താരത്തിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
ഹോക്കിയില്‍ രാജ്യത്തിന്റെ തന്നെ അഭിമാനമായ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കുന്നത് വൈകുന്നത് വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് താരം നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്.
ഒളിമ്പിക്സില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് വിവിധ സംസ്ഥാന സര്‍ക്കാരുകളും വിവിധ അസോസിയേഷനുകളും സ്വകാര്യ വ്യക്തികളുമടക്കം വമ്പന്‍ പാരിതോഷികളാണ് പ്രഖ്യാപിക്കുന്നത്. നാല് പതിറ്റാണ്ടുകള്‍ക്കൊടുവിലാണ് ഹോക്കിയില്‍ ഇന്ത്യക്ക് ഒരു മെഡല്‍ നേട്ടം കൈവന്നിരിക്കുന്നത്. ടോക്യോ ഒളിമ്പിക്സില്‍ കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യ ചരിത്രനേട്ടം കുറിച്ചപ്പോള്‍ അതില്‍ ഇന്ത്യ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ടീമിന്റെ ഗോളിയായ മലയാളി താരം ശ്രീജേഷിനോടാണ്.
ഹരിയാന, പഞ്ചാബ് സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ക്ക് കോടികളുടെ പാരിതോഷികവും ജോലി വാഗ്ദാനവും സ്ഥാനക്കയറ്റവും നല്കി ആദരിച്ചപ്പോഴാണ് കേരളത്തില്‍ ശ്രീജേഷിന് അവഗണന. സര്‍ക്കാരില്‍ നിന്ന് ഇതുവരെ സമ്മാനങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും കേരള ഹോക്കി അസോസിയേഷന് (അഞ്ച് ലക്ഷം), മലപ്പുറം ജില്ലാ പഞ്ചായത്ത് (ഒരു ലക്ഷം), വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ (ഒരു കോടി), കേരള സര്‍ക്കാരിന് കീഴിലുള്ള കൈത്തറി വിഭാഗത്തിന്റെ വകയായി ഷര്‍ട്ടും മുണ്ടും എന്നിങ്ങനെയാണ് ശ്രീജേഷിന് ഇതുവരെ ലഭിച്ച സമ്മാനങ്ങള്‍.
ഒളിമ്പിക്സിലെ ഒമ്പത് ഗോളുകള്‍ പിറന്ന അത്യന്തം ആവേശകരമായിരുന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യന്‍ ടീമിന് പലപ്പോഴും രക്ഷയായത് ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളായിരുന്നു. കളി തീരാന്‍ വെറും സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യക്കെതിരെ ജര്‍മനിക്ക് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചപ്പോള്‍ എല്ലാ ഇന്ത്യക്കാരും മുള്‍മുനയിലായി. പക്ഷെ സമ്മര്‍ദ്ദ നിമിഷത്തില്‍ പതറാതെ ജര്‍മന്‍ താരങ്ങള്‍ എടുത്ത പെനാല്‍റ്റി കോര്‍ണര്‍ വളരെ മികച്ച രീതിയില്‍ തടുത്തിട്ടതോടെയാണ് ഇന്ത്യന്‍ ടീമിന് ചരിത്ര ജയം സ്വന്തമായത്.
ഇന്ത്യന്‍ ടീം 1980 മോസ്ക്കോ ഒളിമ്പിക്സിന് ശേഷം നേടുന്ന ആദ്യ മെഡലാണിത്. മോസ്കോയില്‍ നേടിയ സ്വര്‍ണമായിരുന്നു ഹോക്കിയില്‍ ഇന്ത്യയുടെ അവസാന മെഡല്‍. പിന്നീട് ഇപ്പോഴാണ് ഇന്ത്യ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഒളിമ്പിക്സില്‍ ഹോക്കിയില്‍ എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.