ശിഖർ ധവാനോ, രഹാനെയോ, സ്മിത്തോ അല്ല, ഇത്തവണ ഡൽഹി ക്യാപിറ്റൽസിന്റെ നായകസ്ഥാനം ഇരുപത്തിമൂന്നുകാരൻ റിഷഭ് പന്തിന്. ഇന്നലെയാണ് ഡൽഹി ക്യാപിറ്റൽസ് ടീം പുതിയ ക്യാപ്റ്റനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിന് പരുക്കേറ്റ ശ്രേയസ് അയ്യരെ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായാല്‍ അയ്യര്‍ക്ക് നാലു മാസമെങ്കിലും വിശ്രമം വേണ്ടിവരും. ഇതിനെത്തുടര്‍ന്നാണ് പുതിയ നായകനെ തിരഞ്ഞെടുക്കാന്‍ ഡല്‍ഹി നിര്‍ബന്ധിതരായത്.
ശ്രേയസ്സ് അയ്യര്‍ നയിച്ച കഴിഞ്ഞ രണ്ട് സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വലിയ മുന്നേറ്റമാണ് നടത്തിയതെന്നും അത് ഫലത്തില്‍ നിന്ന് തന്നെ അറിയാമെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ്ങ് അഭിപ്രായപ്പെട്ടു. പുതിയ ദൗത്യം ഏറ്റെടുക്കുവാനുള്ള ആത്മവിശ്വാസവും കൂടുതല്‍ ഉത്തരവാദിത്വവും പന്തിനെ കൂടുതല്‍ കരുത്തനാക്കുമെന്നാണ് കരുതുന്നതെന്നും താരത്തിനൊപ്പം പ്രവര്‍ത്തിക്കുവാന്‍ കോച്ചിംഗ് ഗ്രൂപ്പ് കാത്തിരിക്കുകയാണെന്നും പോണ്ടിങ്ങ് കൂട്ടിച്ചേർത്തു.
അജിങ്ക്യ രഹാനെ, രവിചന്ദ്രന്‍ അശ്വിന്‍, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത് എന്നിങ്ങനെയുള്ള മുന്‍നിര താരങ്ങളെ പിന്തള്ളിയാണ് ഋഷഭ് പന്തിനെ ക്യാപ്റ്റനാക്കുവാന്‍ ടീം തീരുമാനിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയെ നയിച്ചിട്ടുള്ള പരിചയം പന്തിനുണ്ട്. 2016ൽ ഐ പി എല്ലിൽ ഡൽഹി ടീമിലെത്തിയ പന്ത് മറ്റൊരു ടീമിലും കളിച്ചിട്ടില്ല.
തന്‍റെ കഴിവില്‍ വിശ്വാസം അര്‍പ്പിച്ച ഡല്‍ഹി മാനേജ്മെന്‍റിന് റിഷഭ് പന്ത് നന്ദി പറഞ്ഞു. ഡൽഹിയിലൂടെയാണ് താൻ വളർന്നതെന്നും, ഡല്‍ഹി ടീമിനെ നയിക്കുക എന്നത് തന്‍റെ സ്വപ്നമായിരുന്നെന്നും റിഷഭ് പന്ത് പറഞ്ഞു. സീനിയര്‍ താരങ്ങള്‍ ചുറ്റും ഉള്ളപ്പോള്‍ തന്‍റെ മികച്ചത് ടീമിനു നല്‍കാനായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
"എനിക്ക് പരിക്ക് പറ്റിയതിനാല്‍ ഡല്‍ഹിയ്ക്ക് ഈ ഐ.പി.എല്‍. സീസണില്‍ ഒരു ക്യാപ്റ്റനെ ആവശ്യമാണ്. ഋഷഭ് പന്താണ് ആ ജോലി നിര്‍വഹിക്കാന്‍ ഏറ്റവും അനുയോജ്യന്‍, അവന് എല്ലാവിധ ആശംസകളും നേരുന്നു. ടീമിനെ അതിശക്തമാക്കാന്‍ അവന് സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. "ശ്രേയസ് അയ്യര്‍ പറഞ്ഞു.
ഇത്രയും അനുഭവ സമ്പത്തുള്ള താരങ്ങൾ ടീമിലുണ്ടായിട്ടും യുവതാരം റിഷഭിനെ നായകസ്ഥാനം ഏൽപ്പിച്ചത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ അതിശയിപ്പിച്ചു. ഏപ്രിൽ ഒമ്പതിനാണ് ഏവരും കാത്തിരിക്കുന്ന ഐ.പി.എൽ. മാമാങ്കം തുടങ്ങുന്നത്. പുതിയ ചുമതല താരം എങ്ങനെ ഉപയോഗിക്കും എന്നറിയാൻ ഇന്ത്യൻ ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.
English summary: Delhi Capitals head coach Ricky Ponting called it a huge opportunity for Rishabh Pant to lead an IPL franchise in the tournament. Shreyas Iyer says that he had no doubt that Rishabh would be the best man for the jobഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.