പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബിലേക്ക് ചേക്കേറാൻ ആലോചിക്കുകയാണെന്ന് റിപ്പോർട്ടുകൾ. 300 മില്യൺ പൗണ്ടിന് (ഏകദേശം 2990 കോടി രൂപ) മൂന്നര വർഷത്തേക്കുള്ള കരാറിന് സൗദി ക്ലബ്ബായ അൽ നാസർ താരത്തെ സമീപിച്ചെന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിനു ശേഷമാകും റൊണാൾഡോ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.
കരാറിന്റെ ഭാഗമായി, മാഞ്ചസ്റ്റർ യുണൈറ്റഡിലെ കരാറിന്റെ അവസാന ആറ് മാസങ്ങളിൽ ക്ലബ്ലിൽ ഉണ്ടായിരുന്നെങ്കിൽ റൊണാൾഡോയ്ക്ക് ലഭിക്കുമായിരുന്ന വേതനത്തിന് നഷ്ടപരിഹാരം നൽകാൻ തങ്ങൾ തയ്യാറാണെന്നും അൽ-നാസർ സൂചിപ്പിച്ചതായി അടുത്ത വൃത്തങ്ങൾ ESPN-നോട് പറഞ്ഞു.
Also Read- ഫിഫ ലോകകപ്പ് ഫൈനൽ ഗ്രൂപ്പ് ഘട്ട മൽസരങ്ങൾ ഒരേ സമയം നടക്കുന്നത് എന്തുകൊണ്ട്?
ഖത്തര്‍ ലോകകപ്പിന് തൊട്ടുമുമ്പാണ്, പരസ്പര ധാരണയോടെ റൊണാള്‍ഡോ ക്ലബ്ബ് വിടുന്നതായി മാഞ്ചസ്റ്റര്‍ അറിയിച്ചത്. ക്ലബ്ബിനെതിരെ താരം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഒരു വിവാദഅഭിമുഖത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തുകയായിരുന്നു.
അതേസമയം, തങ്ങളുടെ ആഭ്യന്തര ലീഗിൽ റൊണാൾഡോയുടെ സാന്നിധ്യം ഉറപ്പിക്കാനായാൽ 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങൾക്ക് അത് സഹായകരമാകുമെന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നു.
ഈ ലോകകപ്പ് ഫുട്ബോൾ മൽസരത്തിൽ ഘാനക്കെതിരെ ഗോള്‍ നേടിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം പേരിൽ പുതിയ റെക്കോര്‍ഡ് കുറിച്ചിരുന്നു. അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ തുടര്‍ച്ചയായി ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഈ സന്തോഷം മാധ്യമങ്ങളുമായി അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു. ഇത്രയും വലിയൊരു വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് റൊണാൾഡോ പറഞ്ഞത്.
”സ്വപ്‌നത്തില്‍ പോലും ആഗ്രഹിക്കാത്ത ഒരു നേട്ടത്തിനുടമയായതില്‍ സന്തോഷമുണ്ട്. അസാധ്യമായത് ഒന്നുമില്ല എന്നതിന് തെളിവാണിത്. പോര്‍ച്ചുഗലിനെ പ്രതിനിധീകരിക്കുന്നതില്‍ എനിക്ക് തോന്നുന്ന അഭിമാനം നിർവചിക്കാൻ ആകാത്തതാണ്. രാജ്യത്തിന് വേണ്ടി നേടുന്ന ഓരോ ഗോളിലും ഞാന്‍ അനുഭവിക്കുന്ന സന്തോഷം വലുതാണ്. ഈ വിജയം എന്റെ ജനതയ്ക്കായി സമര്‍പ്പിക്കുന്നു. നമുക്ക് മുന്നോട്ട് പോകാം. ഇതൊരു തുടക്കം മാത്രമാണ്,” റൊണാള്‍ഡോ പറഞ്ഞു.
മത്സരത്തിന്റെ 65-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ നിര്‍ണ്ണായക ഗോൾ. എന്നാല്‍ റൊണാള്‍ഡോയ്ക്കെതിരായ മുഹമ്മദ് സാലിസുവിന്റെ വെല്ലുവിളിക്ക് റഫറി ഇസ്മായില്‍ എല്‍ഫത്ത് പോര്‍ച്ചുഗലിന് പെനാല്‍റ്റി അനുവദിച്ചതിനെ തുടര്‍ന്നാണ് ഗോള്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായത്. എന്നാല്‍ സ്ഥിതി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ റൊണാള്‍ഡോയ്ക്ക് പിഴച്ചില്ല.
ലോകം കണ്ട ഏറ്റവും മികച്ച ഗോള്‍ സ്‌കോററില്‍ ഒരാളാണ് റൊണാള്‍ഡോ. ഇതുവരെ ലോകകപ്പില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് 18 മത്സരങ്ങള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 2006ല്‍ ഇറാനെതിരെ നടന്ന മത്സരത്തിലാണ് അദ്ദേഹം തന്റെ ആദ്യ ഗോള്‍ നേട്ടം സ്വന്തമാക്കിയത്. ആ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ വിജയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.