മുംബൈ: ഇന്ത്യ വിന്‍ഡീസ് അഞ്ചാം ഏകദിനം നടക്കുന്ന ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍ നടത്തിയ പരാമര്‍ശം ശ്രദ്ധേയമാകുന്നു. ഇന്നലെ നടന്ന നാലാം ഏകദിനത്തിന്റെ കമന്ററിക്കിടെ ആയിരുന്നു കേരളത്തെ കുറിച്ച് ഗവാസ്കര്‍ സംസാരിച്ചത്. അഞ്ചാം ഏകദിനത്തിന്റെ വേദി സ്ക്രീനില്‍ തെളിഞ്ഞപ്പോഴായിരുന്നു തിരുവനന്തപുരം ഏകദിനവേദി ചര്‍ച്ചയാകുന്നത്.
'ലോകത്തിലെ ഏറ്റവും മികച്ച ഭാഗങ്ങളിലൊന്നാണത് ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളം അറിയപ്പെടുന്നത്.' എന്നു പറഞ്ഞാണ് കേരളത്തെക്കുറിച്ച് കമന്റേറ്റര്‍ സംസാരിക്കുന്നത്. തിരുവനന്തപുരത്ത് അവസാന ഏകദിനം നടന്നത് ഇന്ത്യയും വിന്‍ഡീസും തമ്മില്‍ തന്നെയാണെന്നും വിവിയന്‍ റിച്ചാര്‍ഡ്സായിരുന്നു അന്ന് വിന്‍ഡീസിന്റെ നായകനെന്നും കമന്റേറ്റര്‍മാര്‍ ഒര്മ്മിച്ചെടുക്കുകയും ചെയ്തു.
ഇന്ത്യയിലെ ഗ്രൗണ്ടുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് തിരുവനന്തപുരത്തേതെന്ന് സഹ കമന്റേറ്റര്‍ പറഞ്ഞപ്പോള്‍ ഇടപെട്ട ഗവാസ്കര്‍ കേരളത്തിലെ ജനങ്ങളെക്കുറിച്ചും സംസാരിച്ചു. 'അതേ മികച്ച ഗ്രൗണ്ടാണത്, അവിടുത്തെ ജനങ്ങളും അതുപോലെയാണ്. വളരെ നല്ല മനുഷ്യര്‍, കളിയെ സ്നേഹിക്കുന്നവരാണ്. അത് ക്രിക്കറ്റായാലും ഫുട്ബോളായാലും വലിയ ആള്‍ക്കൂട്ടം തന്നെ കളികാണാന്‍ ഉണ്ടാകും. അവര്‍ ആസ്വദിക്കുകയും ചെയ്യും' ഗവാസ്കര്‍ പറഞ്ഞു.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് തിരുവനന്തപുരത്തെ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ത്യ വിന്‍ഡീസ് ഏകദിനം നടക്കുന്നത്. ഉച്ചയ്ക്ക് 1.30 ന് ആണ് പരമ്പരയിലെ അവസാനത്തെയും നിര്‍ണ്ണായകവുമായ ഏകദിനം നടക്കുന്നത്. കാലവസ്ഥ മാത്രമാണ് തിരുവനന്തപുരം ഏകദിനത്തിന് ഭീഷണിയാവുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.