ലോകകപ്പ് 2022 ഫൈനൽ അർജന്‍റീനയും ഫ്രാൻസും തമ്മിൽ; ജയിക്കുന്നവർക്ക് മൂന്നാം കിരീടം
- Published by:Anuraj GR
- news18-malayalam
Last Updated:
ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന രണ്ട് ടീമുകൾ മുഖാമുഖം വരുമ്പോൾ ലോകകപ്പ് ഫൈനൽ തീപാറുമെന്ന് ഉറപ്പ്
ദോഹ: ലോകകപ്പ് 2022 ഫൈനൽ അർജന്‍റീനയും ഫ്രാൻസും തമ്മിൽ. ക്രൊയേഷ്യയെ എതിരില്ലാത്തെ മൂന്നു ഗോളുകൾക്ക് തകർത്ത് അർജന്‍റീനയും മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി ഫ്രാൻസും ഫൈനലിലെത്തിയത്. നിലവിലെ ജേതാക്കളായ ഫ്രാൻസ് ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിലേക്ക് കുതിക്കുന്നത്. ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന രണ്ട് ടീമുകൾ മുഖാമുഖം വരുമ്പോൾ ലോകകപ്പ് ഫൈനൽ തീപാറുമെന്ന് ഉറപ്പ്.
ഇത്തവണ ലോകകപ്പ് നേടുന്ന ടീം മൂന്നാം കിരീടനേട്ടത്തിലേക്കാണ് എത്തുക. അർജന്‍റീന 1986, 1978 വർഷങ്ങളിലാണ് ലോകകപ്പ് ജേതാക്കളായത്. ഫ്രാൻസ് വിശ്വവിജയികളായത് 2018ലും 1998ലുമാണ്. അർജന്‍റീനയെ വീഴ്ത്തി ലോകകിരീടം നേടിയാൽ ഫ്രാൻസിനെ കാത്തിരിക്കുന്ന മറ്റൊരു അതുല്യ നേട്ടം കൂടിയുണ്ട്. 60 വർഷത്തിനിടെ ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമെന്ന നേട്ടമാകും ഫ്രാൻസിനെ തേടിയെത്തുക.
സമകാലീന് ഫുട്ബോളിലെ മികച്ച കളിക്കാരായ ലയണൽ മെസിയും കീലിയൻ എംബാപ്പെയും മുഖാമുഖം വരുന്നുവെന്ന പ്രത്യേകതയും അർജന്‍റീന – ഫ്രാൻസ് പോരാട്ടത്തിനുണ്ട്. ഇതിനോടകം ഈ ലോകകപ്പിലെ ഏറ്റവുമധികം ഗോൾ നേടുന്ന താരത്തിനുള്ള സുവർണപാദുകത്തിനായി മെസിയും എംബാപ്പെയും തമ്മിലാണ് പ്രധാന മത്സരം. ഇരുവരും ഇതുവരെ അഞ്ച് ഗോളുകൾ വീതമാണ് സ്കോർ ചെയ്തിട്ടുള്ളത്. 36 വർഷത്തിന് ശേഷം ഒരു ലോകകപ്പിനായി കാത്തിരിക്കുകയാണ് അർജന്‍റീന. ലോക ഫുട്ബോളിലെ ഏക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ലയണൽ മെസിക്ക് ലോക കിരീടവുമായി യാത്രയയപ്പ് നൽകാനുള്ള തയ്യാറെടുപ്പിലാണ് അർജന്‍റീന.
advertisement
ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഓരോ തോൽവി വഴങ്ങിയാണ് പ്രീ ക്വാർട്ടറിലെത്തിയത്. സൌദിയോട് തോറ്റപ്പോൾ എഴുതിത്തള്ളിയവരെ വിസ്മയിപ്പിച്ചുകൊണ്ടാണ് അർജന്‍റീന ഈ ലോകകപ്പിൽ മിന്നുന്ന പ്രകടനത്തോടെ ഫൈനലിലേക്ക് എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മെക്സിക്കോയെയും പോളണ്ടിനെയും വീഴ്ത്തിയായിരുന്നു മുന്നേറ്റം. പ്രീ-ക്വാർട്ടറിൽ ഓസ്ട്രേലിയയെയും ക്വാർട്ടറിൽ നെതർലൻഡ്സിനെയും വീഴ്ത്തി. സെമിയിൽ ക്രൊയേഷ്യയെ തകർത്താണ് അർജന്‍റീന സ്വപ്നഫൈനലിന് യോഗ്യത നേടിയത്.
advertisement
അതേസമയം പ്രമുഖ താരങ്ങളുടെ പരിക്ക് വലച്ചിട്ടും, ഈ ലോകകപ്പിൽ മിന്നുന്ന പ്രകടനമാണ് ഫ്രാൻസ് പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ ടുണീഷ്യയോട് തോറ്റെങ്കിലും പോളണ്ടിനെ പ്രീ-ക്വാർട്ടറിൽ വീഴ്ത്തി. ക്വാർട്ടറിൽ കരുത്തരായ ഇംഗ്ലണ്ടിനെ മറികടന്നായിരുന്നു ഫ്രാൻസ് അവസാന നാലിലെത്തിയത്. സെമിയിൽ മൊറോക്കോയുടെ പോരാട്ടവീര്യത്തിന് മുന്നിൽ വെള്ളംകുടിച്ചെങ്കിലും കിട്ടിയ അവസരങ്ങൾ മുതലാക്കി ഫ്രാൻസ് വിജയം ഉറപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 8.30ന് ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ കലാശപ്പോര്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2022 3:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകകപ്പ് 2022 ഫൈനൽ അർജന്‍റീനയും ഫ്രാൻസും തമ്മിൽ; ജയിക്കുന്നവർക്ക് മൂന്നാം കിരീടം