ബംഗ്ലാദേശിൽ 48 ജില്ലകളിലായി 278 സ്ഥലങ്ങളിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതായി ആരോപണം
- Published by:Sarika N
- news18-malayalam
Last Updated:
പലതരത്തിലുള്ള ആക്രമണങ്ങളും ഭീഷണികളും ഹിന്ദു സമൂഹം നേരിടുന്നതായി ബംഗ്ലാദേശ് നാഷണൽ ഹിന്ദു ഗ്രാൻഡ് അലയൻസ് ചൊവ്വാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു
ബംഗ്ലാദേശ് : പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീനയുടെ പതനത്തിനുശേഷം ,ബംഗ്ലാദേശിൽ 48 ജില്ലകളിലായി 278 സ്ഥലങ്ങളിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതായി ആരോപണം ഉയരുന്നു .പലതരത്തിലുള്ള ആക്രമണങ്ങളും ഭീഷണികളും ഹിന്ദു സമൂഹം നേരിടുന്നതായി ബംഗ്ലാദേശ് നാഷണൽ ഹിന്ദു ഗ്രാൻഡ് അലയൻസ് ചൊവ്വാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.നശിപ്പിക്കാൻ നോക്കൽ , കൊള്ള, തീവെപ്പ്, ഭൂമി തട്ടിയെടുക്കൽ, രാജ്യം വിടാനുള്ള ഭീഷണി തുടങ്ങിയ സംഭവങ്ങൾ മാറിമാറിവരുന്ന രാഷ്ട്രീയ പാർട്ടികളുടെ ഭരണം കാരണം ഹിന്ദു സമൂഹത്തിന്മേൽ അടിച്ചേൽപ്പിക്കപ്പെടുന്നതായി സഖ്യം അറിയിച്ചു. ഇത് കേവലം വ്യക്തികൾക്ക് നേരെയുള്ള ആക്രമണമല്ല മറിച്ച് ഹിന്ദു മതത്തിനെതിരായ ആക്രമണമാണെന്ന് ധാക്കയിലെ നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സഖ്യത്തിൻ്റെ വക്താവ് പലാഷ് കാന്തി ഡേ പറഞ്ഞു.ആക്രമണ കാര്യങ്ങൾ തങ്ങൾ ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ബ്രിഗേഡിയർ ജനറൽ (റിട്ട) എം സഖാവത് ഹുസൈനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ മാറ്റത്തിൻ്റെ കാലത്ത് ഹിന്ദു സമൂഹത്തിനെതിരെ ആവർത്തിച്ചുള്ള ആക്രമണങ്ങളിൽ ദുഃഖമുണ്ടെന്ന് സഖ്യത്തിൻ്റെ പ്രസിഡൻ്റ് പ്രഭാസ് ചന്ദ്ര റോയ് അറിയിച്ചിരുന്നു. ഭരണമാറ്റം വരുമ്പോഴെല്ലാം ആദ്യം ആക്രമിക്കപ്പെടുന്നത് ഹിന്ദുക്കളാണെന്നും റോയ് കൂട്ടിച്ചേർത്തു. "മുൻകാലങ്ങളിൽ ഇത്തരം സംഭവങ്ങൾ കുറവായിരുന്നുവെങ്കിലും, അടുത്തിടെ അവ കൂടിവരുന്നു. സുരക്ഷിതത്വത്തോടെ ഈ രാജ്യത്ത് ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ഇവിടെയാണ് ജനിച്ചത്, ഞങ്ങൾക്കും ഈ രാജ്യത്ത് അവകാശങ്ങളുണ്ട്," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് സഖ്യം തിങ്കളാഴ്ച ഇടക്കാല സർക്കാരിനെ സമീപിച്ചിരുന്നു. കലാപകർക്കെതിരെ ജുഡീഷ്യൽ അന്വേഷണം, ന്യൂനപക്ഷ സംരക്ഷണ നിയമവും കമ്മീഷനും, പൊതു ചിലവിൽ ക്ഷേത്രങ്ങളും വീടുകളും പുനഃസ്ഥാപിക്കുക, വേഗത്തിലുള്ള വിചാരണ, തുടങ്ങി ഏഴ് ആവശ്യങ്ങൾ ആണ് സഖ്യം മുന്നോട്ട് വച്ചത്.
advertisement
ചൊവ്വാഴ്ച മുഖ്യ ഉപദേഷ്ടാവ് പ്രൊഫ.മുഹമ്മദ് യൂനുസ് ധകേശ്വരി ദേശീയ ക്ഷേത്രം സന്ദർശിച്ച് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചിരുന്നു. "അവകാശങ്ങൾ എല്ലാവർക്കും തുല്യമാണ്. നാമെല്ലാവരും ഒരേ അവകാശമുള്ള ഒറ്റ ജനതയാണ്. ഞങ്ങൾക്കിടയിൽ യാതൊരു വിവേചനവും ഉണ്ടാക്കരുത്. ദയവായി ഞങ്ങളെ സഹായിക്കൂ. ക്ഷമ ശീലിക്കുക, പിന്നീട് വിധിക്കുക തങ്ങൾ പരാജയപ്പെട്ടാൽ മാത്രം വിമർശിക്കുക,”എന്ന് സംഭവത്തിൽ യൂനുസ് പ്രതികരിച്ചു.
ബംഗ്ലാദേശ് പൂജ ഉദ്‌ജപൻ പരിഷത്ത്, മഹാനഗർ സർബജനിൻ പൂജാ കമ്മിറ്റി നേതാക്കളുമായും ക്ഷേത്ര ഭരണ സമിതി ഭാരവാഹികളുമായും ഭക്തരുമായും ഇടക്കാല മേധാവി കൂടിക്കാഴ്ച നടത്തി. "നമ്മുടെ ജനാധിപത്യ അഭിലാഷങ്ങളിൽ, നമ്മളെ മുസ്ലീങ്ങളായോ, ഹിന്ദുക്കളായോ, ബുദ്ധമതക്കാരായോ കാണരുത്, മറിച്ച് മനുഷ്യരായി കാണണം. നമ്മുടെ അവകാശങ്ങൾ ഉറപ്പാക്കണം. എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം സ്ഥാപനപരമായ ക്രമീകരണങ്ങളുടെ അപാകതയാണ് ,അതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.സ്ഥാപനപരമായ ക്രമീകരണങ്ങൾ പരിഹരിക്കേണ്ടതുണ്ട്," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 14, 2024 9:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ബംഗ്ലാദേശിൽ 48 ജില്ലകളിലായി 278 സ്ഥലങ്ങളിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതായി ആരോപണം