16 വയസ്സിനു താഴെയുള്ളവര്‍ക്ക് ഓസ്ട്രേലിയ സോഷ്യല്‍ മീഡിയ നിരോധിച്ചു; നടപടി ലോകത്താദ്യം
- Published by:Rajesh V
- news18-malayalam
Last Updated:
അക്കൗണ്ടുകള്‍ കൈവശം വയ്ക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടാല്‍ 50 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ (27.88 കോടി രൂപ) പിഴയൊടുക്കണം
16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ നിരോധിക്കാനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ സെനറ്റ് വ്യാഴാഴ്ച പാസാക്കി. വൈകാതെ തന്നെ ഈ ബില്‍ നിയമമാകും. ലോകത്ത് തന്നെ ആദ്യമായാണ് ഒരു രാജ്യം 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്നത്.
ടിക് ടോക്ക്, ഫേസബുക്ക്, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്സ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അനുവദിക്കുകയില്ല. അക്കൗണ്ടുകള്‍ കൈവശം വയ്ക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടാല്‍ 50 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ (27.88 കോടി രൂപ) പിഴയൊടുക്കണം.
19നെതിരേ 34 വോട്ടുകള്‍ക്കാണ് സെനറ്റ് ബില്‍ പാസാക്കിയത്. ബുധനാഴ്ച ജനപ്രതിനിധി സഭ 13നെതിരേ 102 വോട്ടുകള്‍ക്ക് ബില്‍ പാസാക്കിയിരുന്നു. സെനറ്റില്‍ പ്രതിപക്ഷം മുന്നോട്ട് വെച്ച ഭേദഗതികള്‍ സഭ ഇതുവരെയും അംഗീകരിച്ചിട്ടില്ല. എന്നാല്‍ നിയമം പാസാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
advertisement
പിഴ ചുമത്തുന്നതിന് മുമ്പ് നിരോധനം എങ്ങനെ നടപ്പാക്കണമെന്ന് വ്യക്തമാക്കാൻ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഒരു വര്‍ഷം സമയം അനുവദിക്കും.
വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച സംരക്ഷണം ശക്തിപ്പെടുത്തുന്നതാണ് ഭേദഗതികള്‍. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കാന്‍ പ്ലാറ്റ്‌ഫോമുകളെ അനുവദിക്കുകയില്ല. കൂടാതെ ഒരു സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടാനും അവര്‍ക്ക് കഴിയില്ല.
ഭേദഗതികള്‍ സഭ വെള്ളിയാഴ്ച പാസാക്കും. ചെറിയ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുമ്പോള്‍ 16 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ കൈമാറേണ്ടി വരും. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് നിയമനിര്‍മാണത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
advertisement
പ്രധാന പാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയ നിരോധനത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ശിശുക്ഷേമം, മാനസികാരോഗ്യം എന്നിവ കൈകാര്യം ചെയ്യുന്നവര്‍ ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയ നിരോധിക്കുന്നത് അവ ഉപയോഗിക്കുന്ന നിരവധി കുട്ടികളെ അപകടകരമായി ഒറ്റപ്പെടുത്തുമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ സമ്മതിച്ചതായി ന്യൂനപക്ഷ ഗ്രീന്‍സ് പാർട്ടിയിൽ നിന്നുള്ള സെനറ്റര്‍ ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു.
''ഈ നയം ദുര്‍ബലരായ ആളുകളെ, പ്രത്യേകിച്ച് പ്രാദേശിക കമ്യൂണിറ്റികളിലും എല്‍ജിബിടിക്യുഐ സമൂഹത്തിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും,'' ഷൂബ്രിഡ്ജ് സെനറ്റിനെ അറിയിച്ചു. ബില്‍ മൗലികമല്ലെന്നും ആവശ്യമാണെന്നും പ്രതിപക്ഷ സെനറ്റര്‍ മരിയ കൊവാസിക് പറഞ്ഞു. ''ഈ നിയമനിര്‍മാണത്തിന്റെ ലക്ഷ്യം ലളിതമാണ്. പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളെ അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനും സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ ന്യായമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഇത് ആവശ്യപ്പെടുന്നു,'' കോവാസിക് സെനറ്റിനെ അറിയിച്ചു. ''ഈ കമ്പനികള്‍ വളരെക്കാലം മുമ്പ് നിറവേറ്റേണ്ട ഒരു ഉത്തരവാദിത്വമാണിത്. എന്നാല്‍, ലാഭം പ്രതീക്ഷിച്ച് വളരെക്കാലമായി ഇവര്‍ ഈ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയിരിക്കുകയാണ്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
ഓണ്‍ലൈൻ സുരക്ഷയ്ക്ക് വേണ്ടി വാദിക്കുന്ന സോന്യ റയാന്‍ ബില്‍ പാസാക്കിയതിനെ അഭിനന്ദിച്ചു. റയാന്റെ 15 വയസ്സുള്ള മകള്‍ കാര്‍ലിയെ 50 വയസ്സുള്ള ഒരാള്‍ കൊലപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ കൗമാരക്കാരിയെന്ന് പരിചയപ്പെടുത്തിയ ആളാണ് കൊലപാതകം ചെയ്തത്. ''എന്റെ മകള്‍ കാര്‍ലിക്കും ഓസ്‌ട്രേലിയയില്‍ ഭയപ്പെടുത്തുന്ന വിധത്തില്‍ കഷ്ടത അനുഭവിച്ചവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും മറ്റ് നിരവധി കുട്ടികള്‍ക്കും വേണ്ടി ഈ നിയമത്തെ എല്ലാവര്‍ക്കും ഒരുമിച്ച് നിന്ന് സ്വീകരിക്കാമെന്ന് അവര്‍ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചു. കുട്ടികളെ ഓണ്‍ലൈനിലെ ഭയാനകമായ ഉപദ്രവങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള അവിസ്മരണീയമായ നിമിഷം എന്നാണ് സെനറ്റ് വോട്ടിനെ റയാൻ വിശേഷിപ്പിച്ചത്.
advertisement
യുവാക്കളുടെ മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ നല്ല വശങ്ങള്‍ പരിഗണിക്കുന്നതില്‍ നിയമനിര്‍മാണം പരാജയപ്പെട്ടുവെന്ന് ആളുകൾ ജീവനൊടുക്കുന്നത് തടയുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ സൂയിസൈഡ് പ്രിവന്‍ഷന്‍ ഓസ്‌ട്രേലിയയുടെ എക്‌സിക്യുട്ടിവ് ഡയറക്ടറായ ക്രിസ്റ്റഫര്‍ സ്റ്റോൺ പറഞ്ഞു.
അതേസമയം, ഈ നിയമം പ്രായോഗികമല്ലെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പരാതിപ്പെട്ടിരുന്നു. അടുത്തവര്‍ഷം ജൂണ്‍ വരെ വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ സെനറ്റിനോട് ആവശ്യപ്പെട്ടിരുന്നു. മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുന്നുണ്ടെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമമാണിതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. നിയമം പാസാക്കുന്നത് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, നിയമം പ്രതീക്ഷിക്കുന്ന ഗുണങ്ങളേക്കാള്‍ അധികമായ ദോഷമായിരിക്കും ഉണ്ടാക്കുകയെന്ന് ചിലര്‍ വാദിക്കുന്നു.
advertisement
വേണ്ടത്ര പരിശോധനകളില്ലാതെ തിടുക്കപ്പെട്ടാണ് നിയമനിര്‍മാണം നടത്തുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. നിയമം നടപ്പാക്കുമ്പോള്‍ എല്ലാ ഉപയോക്താക്കളുടെയും സ്വകാര്യ അപകടത്തിലാകുമെന്നും കുട്ടികള്‍ക്കായി തീരുമാനങ്ങള്‍ എടുക്കാനുള്ള മാതാപിതാക്കളുടെ അധികാരത്തെ നിയമം തുരങ്കം വയ്ക്കുന്നതായും അവര്‍ പറഞ്ഞു.
നിരോധനം കുട്ടികളെ ഒറ്റപ്പെടുത്തുമെന്നും സോഷ്യല്‍ മീഡിയയുടെ പോസിറ്റീവ് വശങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും അവരെ ഡാര്‍ക്ക് വെബിലേക്ക് നയിക്കുമെന്നും ഓണ്‍ലൈന്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പ്ലാറ്റ്ഫോമുകള്‍ക്കുള്ള പ്രോത്സാഹനങ്ങള്‍ കുറയ്ക്കുമെന്നും എതിരാളികള്‍ വാദിക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 29, 2024 9:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
16 വയസ്സിനു താഴെയുള്ളവര്‍ക്ക് ഓസ്ട്രേലിയ സോഷ്യല്‍ മീഡിയ നിരോധിച്ചു; നടപടി ലോകത്താദ്യം