ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക്? സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷം ധാരണയിൽ; പ്രധാനമന്ത്രിപദം വീതംവെയ്ക്കും
- Published by:Rajesh V
- news18-malayalam
Last Updated:
നഫ്താലി ബെന്നറ്റും യെയിര്‍ ലാപിഡും പ്രധാനമന്ത്രി പദം പങ്കിടും. ആദ്യ രണ്ടു വര്‍ഷം നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും
ജറുസലേം: ഇസ്രായേലില്‍ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കുന്നതിന് ധാരണയിലെത്തിയതായി റിപ്പോർട്ട്. ഇതോടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ 12 വര്‍ഷത്തെ ഭരണത്തിന് അന്ത്യമാകും. എട്ട് പാര്‍ട്ടുകളുടെ സഖ്യം രൂപീകരിച്ചതായി പ്രതിപക്ഷ നേതാവും യെഷ് ആറ്റിഡ് പാര്‍ട്ടി നേതാവുമായ യെയിര്‍ ലാപിഡ് പ്രഖ്യാപിച്ചു.
വലതുപക്ഷ നേതാവും യാമിന പാര്‍ട്ടി അധ്യക്ഷനുമായ നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാവ് യെയിര്‍ ലാപിഡും രണ്ടു വര്‍ഷം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് ധാരണ. ആദ്യ രണ്ടു വര്‍ഷം നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും. തുടര്‍ന്ന് അവാസന രണ്ടു വര്‍ഷം യെയിര്‍ ലാപിഡും അധികാരത്തിലേറും. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സഖ്യം രൂപീകരിച്ചതായി പ്രസിഡന്റ് റൂവെന്‍ റിവ്‌ലിനെ ഔദ്യോഗികമായി അറിയിച്ചതായി ലാപിഡ് പ്രസ്താവനയില്‍ പറഞ്ഞു.
advertisement
ലാപിഡ്, നഫ്താലി ബെന്നറ്റ്, അറബ് ഇസ്ലാമിറ്റ് റാം പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസ് എന്നിവര്‍ പുതിയ സര്‍ക്കാരിന്റെ കരാറില്‍ ഒപ്പുവെച്ചു. ടെല്‍ അവീവിനടുത്തുള്ള ഒരു ഹോട്ടലില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സഖ്യരൂപീകരണ പ്രഖ്യാപനം നടന്നത്. സര്‍ക്കാര്‍ രീപീകരിക്കുന്നതിന് സഖ്യമുണ്ടാക്കാന്‍ ലാപിഡിന് പാര്‍ലമെന്റ് അനുവദിച്ച 28 ദിവസം തീരുന്ന ബുധനാഴ്ച തന്നെയാണ് പ്രഖ്യാപനം നടത്തിയതും.
advertisement
''ഈ സര്‍ക്കാര്‍ ഇസ്രായേലി പൗരര്‍ന്മാരുടേയും തങ്ങള്‍ക്ക് വോട്ട് ചെയ്തവരുടേയും അല്ലാത്തവരുടേയും സേവനത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. എതിരാളികളെ ബഹുമാനിക്കുന്നതിനോടൊപ്പം ഇസ്രായേലി സമൂഹത്തെ ഒന്നിപ്പിക്കാനും ബന്ധിപ്പിക്കാനും വേണ്ടതെല്ലാം ചെയ്യും' -ലാപിഡ് പ്രസ്താവനയില്‍ പറഞ്ഞു.
കഞ്ചാവ് നിയമവിധേയമാക്കുന്നത് മുതല്‍ അനധികൃത നിര്‍മാണങ്ങള്‍ക്ക് പിഴ, ജുഡീഷ്യല്‍ സെലക്ഷന്‍ കമ്മിറ്റി തുടങ്ങിയ വിഷയങ്ങള്‍ പുതിയ സര്‍ക്കാരിന്റെ പ്രധാന അജണ്ടയാണെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഖ്യം രൂപീകരിച്ചെങ്കിലും ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടാനായാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാനാകൂ. ഏഴ് മുതല്‍ 12 ദിവസത്തിനുള്ളില്‍ ഈ വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
advertisement
രണ്ടു വര്‍ഷത്തിനിടെ നാല് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം തുടര്‍ന്ന നെതന്യാഹുവിന് മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനായിരുന്നില്ല. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം അദ്ദേഹത്തിന് ലഭിച്ചെങ്കിലും സഖ്യം രൂപീകരിച്ച് ആവശ്യമായ ഭൂരിപക്ഷം കണ്ടെത്താന്‍ നെതന്യാഹുവിന് ആയില്ല.
ലാപിഡിന്റെ യെഷ് ആറ്റിഡ് പാര്‍ട്ടിയായിരുന്നു രണ്ടാം സ്ഥാനത്ത്. ഇവര്‍ക്ക് സർക്കാർ രൂപീകരിക്കുന്നതിന് നല്‍കിയ 28 ദിവസം ജൂണ്‍ രണ്ടോടെയാണ് അവസാനിക്കുന്നത്. ഇതിനിടെയാണ് ലാപിഡ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സഖ്യം രൂപപ്പെടുത്തിയതായി പ്രഖ്യാപിച്ചത്. ഇതിനിടെ പ്രതിപക്ഷ സഖ്യം തകര്‍ക്കാനുള്ള നീക്കങ്ങള്‍ നെതന്യാഹു നടത്തിയെങ്കിലും ഫലം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആനുപാതിക പ്രാതിനിധ്യമുള്ള ഇസ്രായേലിന്റെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ ഒരു കക്ഷിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം നേടിയെടുക്കുക എന്നത് പ്രയാസകരമാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് ചെറുപാര്‍ട്ടികളെ ഒപ്പം കൂട്ടേണ്ടിവരാറുണ്ട്.
advertisement
English Summary: Prime Minister Benjamin Netanyahu's opponents announced they have reached a deal to form a new governing coalition, paving the way for the ouster of the longtime Israeli leader. The dramatic announcement by opposition leader Yair Lapid and his main coalition partner, Naftali Bennett, came moments before a midnight deadline and prevented the country from plunging into what would have been its fifth consecutive election in just over two years.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 03, 2021 8:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക്? സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷം ധാരണയിൽ; പ്രധാനമന്ത്രിപദം വീതംവെയ്ക്കും