റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി അന്താരാഷ്ട്ര കിമിനൽ കോടതി (ICC). യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് അറസ്റ്റ് വാറണ്ട്. യുക്രെയിനിൽ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയെന്നതാണ് കുറ്റം.
കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയതിനും അധിനിവേശ പ്രദേശങ്ങളിൽ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതിനും പുടിൻ ഉത്തരവാദിയാണെന്ന് വാറണ്ടിൽ പറയുന്നു.
Also Read- പണപ്പെരുപ്പം; യുകെയിൽ നേഴ്സുമാരും അധ്യാപകരും ഉൾപ്പെടെയുള്ളവർക്ക് ശമ്പളം കുറയുന്നു
2022 ഫെബ്രുവരി 24 മുതലെങ്കിലും യുക്രേനിയൻ അധിനിവേശ പ്രദേശത്ത് കുറ്റകൃത്യങ്ങൾ നടന്നതായും വാറണ്ടിൽ ആരോപിക്കപ്പെടുന്നു. സമാനമായ കുറ്റങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള റഷ്യയുടെ പ്രസിഡൻഷ്യൽ കമ്മീഷണറായ മരിയ എൽവോവ-ബെലോവയ്‌ക്കെതിരെയും വാറണ്ട് പുറപ്പെടുവിച്ചതായി ഹേഗ് ആസ്ഥാനമായുള്ള ഐസിസി അറിയിച്ചു.
Also Read- അമേരിക്കൻ വ്യോമസേനയുടെ തലപ്പത്ത് ഇനി ഇന്ത്യൻ വംശജൻ; ആരാണ് രവി ചൗധരി?
ഐസിസിയുടെ നടപടിയെ യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ സ്വാഗതം ചെയ്തു. നിതീയുടെ ചക്രങ്ങൾ തിരിഞ്ഞു തുടങ്ങിയെന്നാണ് ദിമിത്രോ ഐസിസിയുടെ നടപടിയെ പ്രകീർത്തിച്ചത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ നീതി നടപ്പാക്കുന്നതിനുള്ള ആദ്യ പടിയാണിതെന്ന് യുക്രൈന്റെ പ്രസിഡൻഷ്യൽ ചീഫ് ഓഫ് സ്റ്റാഫ് ആന്ദ്രീ യെർമാർക് പ്രതികരിച്ചു. ഇതൊരു തുടക്കമാണെന്നും അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചു.
യുക്രെയ്നിന്റെ പ്രോസിക്യൂട്ടർ ജനറൽ ആൻഡ്രി കോസ്റ്റിനും വാറന്റിനെ അഭിനന്ദിച്ചു. ചരിത്രപരമായ തീരുമാനമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.