ഇറാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്; യാഥാസ്ഥിതിക നേതാവ് ഇബ്രാഹിം റൈസിക്ക് വിജയ സാധ്യത

Last Updated:

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനിയുടെ അനുയായി കൂടിയാണ് ഇബ്രാഹിം റൈസി. 2017ലെ തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ ഹസൻ റൂഹാനിക്കെതിരെയും ഇബ്രാഹിം റൈസി മത്സരിച്ചിരുന്നു.

iran election
iran election
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ ഇറാനിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു. പതിമൂന്നാമത്തെ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതികനും മതപണ്ഡിതനുമായ ഇബ്രാഹിം റൈസിക്കാണ് കൂടുതൽ സാധ്യത പ്രവചിക്കപ്പെടുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനിയുടെ അനുയായി കൂടിയാണ് ഇബ്രാഹിം റൈസി. 2017ലെ തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ ഹസൻ റൂഹാനിക്കെതിരെയും ഇബ്രാഹിം റൈസി മത്സരിച്ചിരുന്നു.
പ്രസിഡന്റാവാൻ മത്സരിക്കുന്നത് നാല് സ്ഥാനാർത്ഥികൾ
നാല് സ്ഥാനാർത്ഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അബ്ദുൽ നാസർ ഹിമ്മതി, അമീർ ഹുസൈൻ ​ഗാസിസാദെ ഹാശ്മി, മുഹ്സിൻ രിസായ് എന്നിവരാണ് മത്സരിക്കുന്ന മറ്റു സ്ഥാനാർത്ഥികൾ. ഇബ്രാഹിം റൈസിയുടെ എതിർസ്ഥാനാർഥിയായ മിതവാദി നേതാവ് അബ്ദുൽ നാസർ ഹിമ്മതിക്ക് നേരത്തെ ഹസൻ റൂഹാനിക്ക് ലഭിച്ചത് പോലുള്ള ജനപിന്തുണ നേടാൻ സാധിച്ചിരുന്നില്ല. സെൻട്രൽ ബാങ്ക് ഓഫ് ഇറാൻ തലവനായിരുന്ന അബ്ദുൽ നാസർ ഹിമ്മതി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗിന്റെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു. ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ മുൻ കമാൻഡർ ഇൻ ചീഫായിരുന്നു മുഹ്സിൻ റിസായ്. മറ്റൊരു സ്ഥാനാർത്ഥിയായ ​ഹാശ്മി നേരത്തെ ഇറാനിയൻ പാർലമെന്റിലെ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്നു.
advertisement
സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം സ്ഥാനാർത്ഥികളുടെ പത്രിക തള്ളി
പരമോന്നത നേതാവായ ആയത്തുള്ളാ ഖുമൈനിയുടെ കീഴിലുള്ള 12 അം​ഗ ഇറാൻ ​ഗാർഡിയൻ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നിരവധിപ്പേരുടെ സ്ഥാനാർത്ഥി പത്രിക തള്ളിയിരുന്നു. ഹസൻ റൂഹാനിയുമായി അടുപ്പമുള്ളവരും പരിഷ്കരണവാദികളും ഉൾപ്പെടെയുള്ളവരുടെ പത്രികയാണ് തള്ളിയത്. പ്രസിഡന്റ് സ്ഥാനാർത്ഥിയാവാൻ പത്രിക നൽകിയ 40 സ്ത്രീകളുടെയും പത്രിക കൗൺസിൽ തള്ളി. ഏഴു സ്ഥാനാർത്ഥികൾക്ക് മാത്രമാണ് മത്സരിക്കാൻ കൗൺസിൽ അനുമതി നൽകിയത്. ഇതിൽ മുഹ്സിൻ മെഹ്റലിസാദെ, അലിരിസാ സഖാനി, സയീദ് ജലീലി എന്നിവർ കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു.
advertisement
ആദ്യഘട്ടത്തിൽ പോളിങ് ശതമാനം കുത്തനെ കുറഞ്ഞു
പ്രാദേശിക സമയം രാവിലെ ഏഴ് മണിക്കാണ് വോട്ടിങ് ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ചർച്ചയായ തെരഞ്ഞെടുപ്പിന് പൊതുജനങ്ങളുടെ ഇടയിൽ നിന്നും തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. ഇറാനിലെ 8 കോടിയിലധികം വരുന്ന ജനസംഖ്യയിൽ 5.9 കോടി ജനങ്ങൾക്കാണ് വോട്ടവകാശമുള്ളത്. തെരഞ്ഞെടുപ്പിൽ 42 ശതമാനം പോളിങ് നടക്കുമെന്നാണ് ഭരണകൂടത്തിന് കീഴിലുള്ള ഇറാനിയൻ സ്റ്റുഡന്റ് പോളിങ് ഏജൻസിയുടെ കണക്കുകൂട്ടൽ. 1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ശതമാനമാണിത്.
advertisement
പുതിയ പ്രസിഡന്റിനും ഭരണം വെല്ലുവിളിയാവും
കോവിഡ് വ്യാപനവും അമേരിക്കയുടെ ഉപരോധവും കാരണം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെയാണ് നിലവിലെ മിതവാദിയായ പ്രസിഡന്റ് ഹസൻ റൂഹാനി പടിയിറങ്ങുന്നത്. അടുത്ത പ്രസിഡന്റിനെ സംബന്ധിച്ചും സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് കടുത്ത വെല്ലുവിളിയാവും. കൂടാതെ, മേഖലയിൽ ഏറ്റവുമധികം കോവിഡ് മരണങ്ങൾ റിപോർട്ട് ചെയ്തതും ഇറാനിലാണ്.
ഇറാനിലെ സ്ഥിതിഗതികൾ അമേരിക്കയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കക്ക് എതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഇബ്രാഹീം റൈസി പ്രസിഡന്റാവുന്നത് ജോ ബൈഡൻ ഭരണകൂടത്തിനും തലവേദനയാവും.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്; യാഥാസ്ഥിതിക നേതാവ് ഇബ്രാഹിം റൈസിക്ക് വിജയ സാധ്യത
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement