2022 സെപ്റ്റംബറിൽ ബാൾട്ടിക് കടലിലെ നോർഡ് സ്ട്രീം അണ്ടർവാട്ടർ ഗ്യാസ് പൈപ്പ്ലൈനുകളിൽ ബോംബാക്രമണം നടത്തിയത് അമേരിക്ക ആണെന്നും അത് ബൈഡന്റെ അറിവോടെയാണെന്നും മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. വൈറ്റ് ഹൗസിൽ നിന്നും ഉത്തരവ് ലഭിച്ചതിനെത്തുടർന്നാണ് നോർവേയിൽ നിന്നുമെത്തിയ സിഐഎ സംഘം ഈ രഹസ്യ ഓപ്പറേഷൻ നടത്തിയതെന്നും അമേരിക്കൻ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും പുലിറ്റ്‌സർ സമ്മാന ജേതാവുമായ സെയ്‌മോർ ഹെർഷ് പറഞ്ഞു. മുങ്ങൽ വിദഗ്ധരുമായി ചേർന്ന് പൈപ്പ് ലൈനുകളിൽ മൈനുകൾ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.
2022 ജൂണിൽ റഷ്യയുടെ നോർഡ് സ്ട്രീം ഗ്യാസ് പൈപ്പ്ലൈനിന് താഴെ അമേരിക്കയിലെ മുങ്ങൽ വിദഗ്ധർ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതായും മൂന്ന് മാസത്തിന് ശേഷം, 2022 സെപ്റ്റംബറിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് നാല് നോർഡ് സ്ട്രീം പൈപ്പ്ലൈനുകളിൽ മൂന്നെണ്ണം നശിപ്പിച്ചതായും സെയ്‌മോർ ഹെർഷ് അടുത്തിടെ എഴുതിയ ലേഖനത്തിൽ പറയുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുമായി ഒൻപത് മാസത്തോളം നടത്തിയ ചർച്ചകൾക്കു ശേഷമാണ് പ്രസിഡന്റ് ജോ ബൈഡൻ ഓപ്പറേഷൻ സംബന്ധിച്ച് തീരുമാനമെടുത്തതെന്നും ഹെർഷ് ലേഖനത്തിൽ പറയുന്നു.
Also read: ആ പുഴയുടെ അടുത്തെത്തിയ യുവതി പൊടുന്നനെ അപ്രത്യക്ഷമായതിൽ ദുരൂഹത; എന്തു പറ്റിയെന്ന് അന്വേഷണ൦
ബൈഡൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, സ്റ്റേറ്റ് അണ്ടർസെക്രട്ടറി ഓഫ് പോളിസി വിക്ടോറിയ നൂലാൻഡ് എന്നിവർക്കെല്ലാം ഇക്കാര്യം അറിയാമായിരുന്നു എന്നും ഹെർഷ് ലേഖനത്തിൽ പറയുന്നുണ്ട്. എന്നാൽ ഈ വാദങ്ങളെല്ലാം വെറും കെട്ടുകഥകൾ മാത്രം ആണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
യൂറോപ്പിൽ കുറഞ്ഞ വിലക്ക് വാതകം വിതരണം ചെയ്തിരുന്ന, റഷ്യയിൽ നിന്ന് ജർമ്മനിയിലേക്ക് കണക്ട് ചെയ്തിരുന്ന പൈപ്പ്ലൈനുകളിലാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്ഫോടനം നടന്നത്. ജർമൻ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന ഘടകങ്ങളിലൊന്നായിരുന്നു ഈ പൈപ്പ്‍ലൈനുകൾ. നോർഡ് സ്ട്രീം 1 നെ അമേരിക്കയും മറ്റ് റഷ്യൻ വിരുദ്ധ നാറ്റോ അംഗങ്ങളും ഒരു ഭീഷണിയായി കണ്ടിരുന്നു എന്നും ഹെർഷ് പറയുന്നു. “അവർ റഷ്യയെ വളരെയധികം വെറുത്തു. നോർവീജിയൻ നാവികസേനയിൽ മികച്ച നാവികരും മുങ്ങൽ വിദഗ്‌ധരും ഉണ്ട്. ആഴക്കടൽ പര്യവേക്ഷണ രംഗത്ത് നിരവധി വർഷത്തെ അനുഭവ സമ്പത്ത് ഉള്ളവരാണ് ഇവർ”, എന്ന് ഒരു അജ്ഞാത ഉറവിടത്തെ ഉദ്ധരിച്ച് ഹെർഷ് പറഞ്ഞു. സ്ഫോടനത്തിന് റഷ്യയെ ആണ് കുറ്റപ്പെടുത്തിയത് എന്നും ഹെർഷ് ചൂണ്ടിക്കാട്ടി.
2021 ഡിസംബർ മുതൽ പൈപ്പ്ലൈനുകളിൽ ബോബാംക്രമണം നടത്തുന്നതു സംബന്ധിച്ച ആസൂത്രണം ആരംഭിച്ചതായും സെയ്മൂർ ഹെർഷ് പറഞ്ഞു. ആക്രമണം നടത്തുന്നതിനായുള്ള വിവിധ മാർഗങ്ങളും ചർച്ച ചെയ്തു. നോർവേയിലെ ഒരു അമേരിക്കൻ അന്തർവാഹിനി താവളം ഈ ദൗത്യത്തിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൈപ്പ് ലൈനുകൾ ആക്രമിക്കാൻ ഒരു അന്തർവാഹിനി ഉപയോഗിക്കാനാണ് യുഎസ് നാവികസേന നിർദ്ദേശിച്ചത്. എന്നാൽ ബോബാംക്രമണം എന്ന നിർദേശമാണ് വ്യോമസേന മുന്നോട്ടു വെച്ചത്. എല്ലാ നീക്കങ്ങളും രഹസ്യമായിരിക്കണം എന്ന് സിഐഎ പ്രത്യേകം ആവശ്യപ്പെട്ടിരുന്നതായും ഹെർഷ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.