ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ഭാര്യ റീ സോൾ ജൂവിനെ കഴിഞ്ഞ ഒരുവർഷമായി കാണാനില്ലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജനുവരി 25നാണ് ഇവര്‍ ഒരു പൊതുചടങ്ങിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷം പൊതുവേദികളിൽ ഇവരെ കാണാതെ ആയതോടെയാണ് തിരോധാനം സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.
ഭാര്യയുടെ കാണാതാകാലിന് പിന്നിൽ കിം ജോംഗ് ഉൻ തന്നെയെന്ന സംശയമാണ് പ്രധാനമായും ഉയരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ജൂ സ്വയം ഐസലേറ്റ് ചെയ്ത് കഴിയുകയാണെന്നും പറയപ്പെടുന്നു. 'കോവിഡ് തന്നെയാകും അവരെ കാണാതായതിന് കാരണം. ചെറിയ കുഞ്ഞുങ്ങളുടെ അമ്മയായ അവർ, പൊതുചടങ്ങുകളിൽ പ്രത്യക്ഷപ്പെടുന്നത് രോഗവ്യാപനത്തിനുള്ള സാധ്യത കൂട്ടും. കിം ജോംഗ് ഉന്നും കഴിഞ്ഞ വർഷം വിരളമായാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടത്'. കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണൽ യുണിഫിക്കേഷനിലെ നോർത്ത് കൊറിയന്‍ റിസര്‍ച്ച് ഡിവിഷൻ ഡയറക്ടർ ഹോംഗ് മിന്നിനെ ഉദ്ധരിച്ച് എൻകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഉന്നിന്‍റെ അസുഖബാധിതയായി കഴിയുന്ന അടുത്ത ബന്ധുവായ കിം ക്യുംഗ് ഹീയെ പരിചരിക്കുന്ന തിരക്കിലാണെന്നും മക്കളുടെ പഠനകാര്യങ്ങളില്‍ ശ്രദ്ധയ്ക്കായി പൊതു ചടങ്ങുകളിൽ നിന്നും വിട്ടു നിൽക്കുകയാണെന്നുമൊക്കെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിന് പുറമെ ആശങ്ക ഉയർത്തുന്ന തരത്തിലും ചില റിപ്പോർട്ടുകള്‍ പ്രചരിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത് റീ സോൾ ജൂ ഗുരുതര അസുഖബാധിതയായി കഴിയുകയാണെന്നും അതുകൊണ്ടാണ് ഇപ്പോൾ പൊതുചടങ്ങിൽ കാണാത്തത് എന്നുമാണ്.
പ്യോംഗ് യാങ്ങിലെ ഒരു തിയറ്ററിൽ 2020 ജനുവരിയിൽ നടന്ന ഒരു ന്യൂഇയർ ചടങ്ങില്‍ ഭർത്താവ് കിം ജോംഗ് ഉന്നിനൊപ്പമാണ് ജൂ അവസാനമായി ഒരു പൊതുചടങ്ങിനെത്തിയത്. നോർത്ത് കൊറിയയിലെ ഹങ്യോംഗ് പ്രവിശ്യ സ്വദേശിയായ ഇവരെ 2009 ലാണ് ഉന്‍ വിവാഹം ചെയ്തത്.
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ കാണാതായതായി നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണെന്നും മരിച്ചുവെന്നുമൊക്കെയായിരുന്നു അഭ്യൂഹം. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ കോമയിലാണെന്നും ഭരണ നിയന്ത്രണം സഹോദരി കിം യോ ജോങ് ഏറ്റെടുത്തതായും റിപ്പോർട്ടുകളും വന്നു. ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് കിം ജെയ് ജങ്ങിന്റെ അനുയായി ചങ് സോങ് മിന്നിനെ ഉദ്ധരിച്ച് ദി കൊറിയൻ ഹെറാൾഡാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കൊക്കെ വിരാമമിട്ട് പൂർണ്ണ ആരോഗ്യവാനായി തന്നെ കിം മടങ്ങിയെത്തിയിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.