മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിന്റെ പേരിൽ പാകിസ്ഥാനിൽ അക്രമങ്ങള്‍ അഴിച്ചുവിടുന്നവരെ ഇന്ത്യയിൽ നിന്ന് അയച്ചത് ആർഎസ്എസും ബിജെപിയും ആണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സ്പെഷ്യൽ അസിസ്റ്റന്റ് അത്താവുള്ള തരാർ. ചൊവ്വാഴ്ചയാണ് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് ഖാനെ അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ രാജ്യത്ത് വ്യാപകമായ അക്രമങ്ങളും സംഘർഷങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
ഇമ്രാൻ ഖാൻ അനുയായികൾ തെരുവിലിറങ്ങുകയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ വസതി ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് തരാർ ഇതിന് പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്ന് ആരോപിച്ചത്. “നശീകരണവും തീവെപ്പും നടത്തുന്നവർ ഇന്ത്യയിൽ നിന്ന് ആർഎസ്എസും ബിജെപിയും അയച്ച ആളുകളാണ്,”- തരാർ പറഞ്ഞു.
Also Read- ഇമ്രാന്‍ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനില്‍ കലാപം; സൈനിക ആസ്ഥാനത്തിന് നേരെ കല്ലേറ്
”ഈ വിരലിലെണ്ണാവുന്നവർ ബിജെപിയുമായും ആർഎസ്എസുമായും ബന്ധമുള്ളവരാണ്. ഇന്നലത്തെ സംഭവത്തിന് ശേഷം ഇന്ത്യയിൽ ആഘോഷങ്ങളായിരുന്നു. ബിജെപിയും ആർഎസ്എസും ഇത് ആഘോഷമാക്കി. ഇന്ത്യയിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു,” തരാർ അവകാശപ്പെട്ടു, “കൽ ജോ കുച്ച് ഹുവാ, ആർഎസ്എസ് കെ കഹ്നേ പെ ഹുവാ (ഇന്നലെ നടന്നതെല്ലാം ആർഎസ്എസിന്റെ നിർദ്ദേശപ്രകാരമാണ്).” – തരാര്‍ ആരോപിച്ചു.
ബുധനാഴ്ച മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ എട്ട് ദിവസത്തേക്ക് റിമാൻഡിന് ചെയ്ത പാകിസ്ഥാനിലെ അഴിമതി വിരുദ്ധ കോടതി നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക് അദ്ദേഹത്തെ കൈമാറി.
പഞ്ചാബ് പ്രവിശ്യയിൽ 25 പൊലീസ് വാഹനങ്ങളും 14 ലധികം സർക്കാർ കെട്ടിടങ്ങളും തീയിട്ടതിന് പിന്നാലെ ഇമ്രാൻ ഖാന്റെ 945 അനുയായികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഖാന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ അനുയായികൾ പ്രധാനപ്പെട്ട കെട്ടിടങ്ങൾ ആക്രമിക്കുകയും സ്വകാര്യ, പൊതു വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി സർക്കാർ അറിയിച്ചു.
ബലൂചിസ്ഥാന്റെ തലസ്ഥാന പ്രവിശ്യയായ ക്വറ്റയിൽ പ്രതിഷേധക്കാരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. ആറ് പോലീസുകാർ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നടന്ന പ്രതിഷേധത്തിനിടെ പെഷവാറിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിഷേധക്കാർ റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിലേക്ക് (ജിഎച്ച്ക്യു) പോകുന്ന റോഡുകളിൽ ടയറുകളും ഇഷ്ടികകളും കത്തിക്കുകയും തടസമുണ്ടാക്കുകയും ചെയ്തു. ചിലർ ജിഎച്ച്ക്യുവിന്റെ പ്രധാന ഗേറ്റിന് നേരെ കല്ലുകളെറിഞ്ഞു.
ഖാനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഭരണകക്ഷിയായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഗവൺമെന്റുമായി ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് സൈനിക സ്ഥാപനത്തെ ലക്ഷ്യമിട്ട് രോഷം പ്രകടിപ്പിച്ചത്.
പൊലീസ് വാഹനങ്ങൾ നശിപ്പിക്കുകയും ലാഹോറിൽ കോർപ്സ് കമാൻഡറുടെ വസതി ആക്രമിക്കുകയും ചെയ്തതോടെ പ്രതിഷേധം കൂടുതൽ അക്രമാസക്തമായി. ഇരുമ്പ് പൈപ്പുകൾ, ഇഷ്ടികകൾ, കല്ലുകൾ, കട്ടകൾ, ബാറ്റൺ എന്നിവ കൊണ്ട് വാഹനങ്ങളെ ആക്രമിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.