വിമാനത്തിനുള്ളിൽ ജീവനക്കാർക്ക് നേരെയുള്ള യാത്രക്കാരുടെ അതിക്രമങ്ങൾ ഇപ്പോൾ വർദ്ധിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഈയടുത്ത് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വിമാനത്തിനുള്ളിലെ പ്രശ്നക്കാരനായ യാത്രക്കാരനെ കൈകാര്യം ചെയ്യാൻ പൈലറ്റ് കോക്പിറ്റിൽ നിന്ന് ഇറങ്ങി വരികയും ഇരുവരും തമ്മിൽ സംഘർഷം ഉണ്ടാകുന്നതുമായ വീഡിയോയാണ് വൈറലായിരിക്കുന്നത്. വിർജിൻ ഓസ്ട്രേലിയ വിമാനത്തിൽ ആണ് സംഭവം.
വിമാനത്തിലെ ജീവനക്കാരുമായി സഹകരിക്കാത്ത യാത്രക്കാരാൻ പൈലറ്റുമായി വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് യാത്രക്കാരൻ അക്രമസക്തനായി പൈലറ്റിനെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിക്കുന്നതും കാണാം. തുടർന്ന് യാത്രക്കാരനെ മറ്റു ജീവനക്കാർ ചേർന്ന് ബലമായി പുറത്തിറക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ജീവനക്കാർക്ക് നേരെ യാത്രക്കാരൻ വളരെ മോശമായ രീതിയിൽ സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കാം.
സംഭവം നടക്കുന്നതിനിടെ ഒരു യാത്രക്കാരൻ ഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോ ടിക്ടോക്കിലൂടെ നിമിഷനേരം കൊണ്ട് പ്രചരിക്കുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് ടൗൺവില്ലെ വിമാനത്താവളത്തിൽ നിന്ന് വിമാനം ഏറെ വൈകിയാണ് പുറപ്പെട്ടത്. വിമാനത്താവളത്തിൽ വിമാനം നിർത്തിയിട്ടിരിക്കുമ്പോഴാണ് സംഭവം ഉണ്ടായത്. പൈലറ്റിനെ തള്ളിയതോടെ എയർഹോസ്റ്റസും സംഭവത്തിൽ ഇടപെട്ടു. എന്നാൽ ഇത്തരം അതിക്രമങ്ങൾ ഇനി സഹിക്കാൻ സാധിക്കില്ലെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും സംഭവത്തിൽ വിമാനത്തിലെ ജീവനക്കാരി പ്രതികരിച്ചു.”അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണന”.“വിർജിൻ ഓസ്‌ട്രേലിയ ഫ്ലൈറ്റുകളിൽ ഇത്തരം മോശം പെരുമാറ്റം ഇനിയും സഹിക്കാനാവില്ല,” എയർലൈൻ വക്താവ് വ്യക്തമാക്കി.
കൂടാതെ വിമാനത്തിൽ സംഭവിക്കുന്ന ഇത്തരം അതിക്രമങ്ങൾ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിന്റെയോ സ്‌റ്റേറ്റ് പോലീസിന്റെയോ ശ്രദ്ധയിൽപ്പെടുത്താറുണ്ടെന്നും ജീവനക്കാർ പറഞ്ഞു. അതേസമയം വിമാനത്തിൽ നിന്ന് പുറത്താക്കിയ യാത്രക്കാരനെതിരെ കേസെടുത്തിട്ടുണ്ടെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ ഇയാൾക്ക് യാത്ര നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അടുത്തിടെ വിമാനത്തില്‍ യാത്രക്കാര്‍ മോശമായി പെരുമാറുന്നതും സംഘര്‍ഷങ്ങളും കൂടിയ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വിമാനക്കമ്പനികള്‍ക്കു ഡി.ജി.സി.എ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ചതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടലുണ്ടായത്. മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം. കൂടാതെ വിമാനം ലാൻഡ് ചെയ്യുന്ന ഉടൻ കേസെടുക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. സംഭവങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് നടപടി ഉണ്ടായില്ലെങ്കിൽ പൈലറ്റ് ഇന്‍ കമാന്‍ഡ് അടക്കമുള്ളവർക്കെതിരെ കർശന നടപടി വേണമെന്നും വ്യോമയാനമന്ത്രാലയം നിര്‍ദ്ദേശിച്ചു. കൂടാതെ വിമാന കമ്പനികൾ ഈ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകി.
മധ്യപ്രദേശിലെ രേവാ ജില്ലയിൽ പരിശീലന വിമാനം ക്ഷേത്രത്തിൽ ഇടിച്ചുകയറി കഴിഞ്ഞ ദിവസം പൈലറ്റ് മരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.