റഷ്യൻ അധിനിവേശത്തിന്റെ ആദ്യദിനം പൗരന്മാരും സൈനികരും ഉൾപ്പെടെ 137 പേർ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി. 316 പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് യുക്രെയ്ൻ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. അതേസമയം, റഷ്യയോട് ഒറ്റക്ക് പോരാടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നാറ്റോ അംഗത്വത്തിനായി 27 യുറോപ്യൻ രാജ്യങ്ങളുമായി സംസാരിച്ചു. എന്നാൽ അവർക്കെല്ലാം പേടിയാണ്. ആരും കൃത്യമായ മറുപടി നൽകുന്നില്ല. പക്ഷേ ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ലെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
ന്യൂസിലാൻഡും ജപ്പാനും റഷ്യക്ക് മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ ഉദ്യോഗസ്ഥർക്ക് ന്യൂസിലാൻഡ് യാത്രനിരോധനം ഏർപ്പെടുത്തി. റഷ്യൻ സൈന്യത്തിനുള്ള കയറ്റുമതിയിലും ന്യൂസിലാൻഡ് നിരോധനമേർപ്പെടുത്തി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ന്യൂസിലാൻഡ് ആവശ്യപ്പെട്ടു. യുക്രെയ്നിൽ കുടുങ്ങിയ ന്യൂസിലാൻഡ് പൗരൻമാർക്ക് ആവശ്യമായ സഹായമെത്തിക്കുമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേൻ വ്യക്തമാക്കി.
ആദ്യദിനം റഷ്യ 203 ആക്രമണങ്ങൾ നടത്തിയെന്ന് യുക്രെയ്‌ന്‍ വ്യക്തമാക്കി. യുക്രെയ്‌നിലുടനീളം പോരാട്ടം നടക്കുന്നുണ്ടെന്നും പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 14 പേരുമായി വന്ന യുക്രെയ്‌ൻ സൈനിക വിമാനം തലസ്ഥാനമായ കീവിന്റെ തെക്ക് ഭാഗത്ത് തകർന്നുവീണു. സുമി, കാർക്കീവ്, കെർസൺ, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളത്തിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്.
ചെര്‍ണോബില്‍ ആണവനിലയം ഉൾപ്പെടുന്ന മേഖല റഷ്യൻ നിയന്ത്രണത്തിലായി. യുക്രെയ്‌നിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തു. യുദ്ധസാഹചര്യത്തിൽ ജനങ്ങൾ ബങ്കറുകളിലേക്ക് മാറുകയാണ്. തലസ്ഥാന നഗരിയായ കീവില്‍ നിന്നാണ് കൂടുതല്‍ പലായനം.
നിപ്രോ, കാർക്കീവ്, അടക്കം വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ ബങ്കറുകളിലേക്ക് മാറി സുരക്ഷിതത്വം തേടി തുടങ്ങി. നിത്യോപയോഗ സാധനങ്ങള്‍ ശേഖരിച്ച് കൂട്ടാനായി സൂപ്പർമാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ്. പണം പിന്‍വലിക്കാൻ എടിഎമ്മുകളിലും നീണ്ടനിര കാണാം. സൈനിക നീക്കത്തിന്റെ ആദ്യദിനം വിജയകരമാണെന്ന് റഷ്യൻ സൈന്യം അറിയിച്ചു.
റഷ്യയുടെ സൈനിക നടപടിക്ക് പിന്നാലെ നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ പദ്ധതികൾ സജീവമാക്കി. റഷ്യയ്‌ക്കെതിരായ പുതിയ ഉപരോധങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജി7 സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, റഷ്യയുടെ സുരക്ഷാ പ്രശ്‌നങ്ങളിൽ ‘ന്യായമായ ആശങ്കകൾ’ മനസ്സിലാക്കുന്നതായി ചൈന റഷ്യൻ വിദേശകാര്യ മന്ത്രിയോട് പറഞ്ഞു. ഇതിനെ അധിനിവേശമായി കാണാനാകില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ യുദ്ധപ്രഖ്യാപനത്തിനു മണിക്കൂറുകൾക്കകം യുക്രെയ്നിലെ വ്യോമത്താവളങ്ങളും പ്രതിരോധസംവിധാനങ്ങളും നിർവീര്യമാക്കിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്നിലെ വ്യോമത്താവളങ്ങളിൽ ഏർപ്പെടുത്തിയ ആക്രമണ- പ്രതിരോധ സംവിധാനങ്ങളെല്ലാം തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. യുദ്ധം പ്രഖ്യാപിച്ചു നടത്തിയ പ്രസ്താവനയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രതിരോധത്തിന് യുക്രെയ്ൻ സൈന്യം മുതിരരുതെന്നും ആയുധം വച്ച് കീഴടങ്ങണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
പുടിന്റെ ഈ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ യുക്രെയ്ന്‍ തലസ്ഥാനമായി കീവിൽ റഷ്യ ആക്രമണം തുടങ്ങിയതായി വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. യുക്രെയ്‌ൻ തലസ്ഥാനമായ കീവില്‍ തുടർസ്‌ഫോടനങ്ങള്‍ ഉണ്ടായി. ആറ് റഷ്യൻ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ലുഹാൻസ്കിൽ വെടിവച്ചിട്ടതായി യുക്രെയ്ൻ സൈന്യവും അവകാശപ്പെട്ടു. ആക്രമണത്തിൽ രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ഉത്തരവാദിത്തം യുക്രെയ്നും സഖ്യത്തിനുമാണെന്നും പുടിൻ യുദ്ധപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു. ‘‘നാറ്റോ വിപുലീകരണത്തിന് യുക്രെയ്നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ല. യുക്രെയ്നിൽ സൈനിക നടപടി അനിവാര്യമാണ്. റഷ്യൻ നീക്കത്തിനെതിരെ ബാഹ്യശക്തികൾ ഇടപെട്ടാൽ പ്രത്യാഘാതം രൂക്ഷമായിരിക്കും.’’ - പുടിൻ മുന്നറിയിപ്പ് നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Russia ukraine news, Russia-Ukraine war, Ukraine, Vladimir Putin