അത്തമെത്തി; തോവാള ഗ്രാമം ഉത്സവ ലഹരിയില്‍; സജീവമായി കേരളത്തിലെ പൂ വിപണി
- Published by:Arun krishna
- news18-malayalam
Last Updated:
കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നും ഇവിടെ പൂ വാങ്ങാൻ കച്ചവടക്കാരെത്തുന്നുണ്ട്. (റിപ്പോര്‍ട്ട്, ചിത്രങ്ങള്‍: സജ്ജയ കുമാർ
ന്യൂസ് 18, കന്യാകുമാരി)
കന്യാകുമാരി: അത്തമെത്തിയതോടെ തിരുവിതാംകൂറിന്റെ പൂക്കട എന്നറിയപ്പെടുന്ന തോവാള ഗ്രാമം ഉത്സവലഹരിയായി.ചിങ്ങമാസം തുടങ്ങിയത് മുതൽ തോവാളയിൽ പൂക്കള്‍ കൊണ്ട് നിറഞ്ഞു. പുലർച്ചെ നാലുമണി മുതൽ തന്നെ പൂവിപണി തുടങ്ങും. ബെംഗളൂരു, ദിൻഡിഗൽ എന്നീ സ്ഥലങ്ങളിൽ നിന്നാണ് തോവാളയിൽ പൂക്കളെത്തുന്നത്. മുല്ല, ജമന്തി, പിച്ചി, വാടാമല്ലി, റോസ്, താമര തുടങ്ങിയ പൂക്കളാണ് തോവാളയിൽ അധികം വിറ്റ് പോകുന്നത്.
advertisement
കേരളത്തിലെ പൂക്കച്ചവടക്കാരും അധികം വില കൊടുത്താണ് തോവാളയിൽ നിന്ന് ഓണ സമയത്തിൽ പൂക്കൾ വാങ്ങുന്നത്. വരും ദിവസങ്ങളിൽ തിരക്കേറുമെന്നും വിലയിൽ മാറ്റം ഉണ്ടാകും എന്നും കച്ചവടക്കാർ പറഞ്ഞു. ആവശ്യക്കാർ ഏറിയതോടെ കർഷകർക്കും അധികം ലാഭം ലഭിക്കും. തോവാള ഗ്രാമത്തിൽ ഏകദേശം മൂവായിരത്തിൽപ്പരം കുടുംബങ്ങളുടെ വരുമാനം പൂ കച്ചവടവുമായി ബന്ധപ്പെട്ടുള്ളതാണ്.
advertisement
പഴയ തിരുവിതാംകൂറിലെ ഭാഗമാണ് ഈ പൂഗ്രാമം. തോവാള ചന്തയ്ക്ക് 100 വർഷത്തിലേറെ പഴക്കമുണ്ട്. കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നും ഇവിടെ പൂ വാങ്ങാൻ കച്ചവടക്കാരെത്തുന്നുണ്ട്. തിരുവിതാംകൂർ രാജാക്കന്മാരാണ് ഇവിടത്തെ പൂ കൃഷിക്കായി സഹായം ചെയ്തത്. പ്രത്യേക സാഹചര്യം മനസ്സിലാക്കി സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ അന്നത്തെ ദിവാൻ രാമയ്യൻ ദളവയ്ക്ക് നിർദ്ദേശം നൽകി. അങ്ങനെയാണ് ഇവിടെ പൂഗ്രാമം ഉണ്ടാകുന്നത്.
advertisement
അയിത്തം നിലനിന്ന കാലം പൂ വാങ്ങാൻ ആരും എത്തിയിരുന്നില്ല. ഈ സ്ഥിതി മനസ്സിലാക്കിയ രാജാവ് പത്മനാഭപുരം കൊട്ടാരത്തിലേക്കും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും പൂക്കൾ തോവാളയിൽ നിന്ന് എത്തിക്കാൻ ഉത്തരവിട്ടു. അതോടെ പൂക്കളോടുള്ള അയിത്തം മാറി. രാജഭരണകാലം വരെയും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഇവിടെ നിന്നാണ് പൂക്കൾ എത്തിച്ചിരുന്നത്.
advertisement
advertisement
രാവിലെ തന്നെ പാടത്തിറങ്ങുന്ന കർഷകർ പൂക്കളുമായി എത്തുന്നതിന് രണ്ടുമണിക്കൂറോളം വേണം. തോവാളയിൽ ദിവസവും 10 ടൺ വരെ യാണ് പൂക്കൾ വിൽക്കുന്നത്. എന്നാൽ ഓണത്തിന് 15 ടണ്ണിൽ ഏറെയാണ് കച്ചവടം. വിദേശരാജ്യങ്ങളിൽ വരെ പൂക്കൾ പോകുന്നതും തോവാളയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴിയാണ്.നാളെ മുതൽ മലയാളികൾ പൂക്കൾ വാങ്ങാൻ എത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.<strong>ഇന്നത്തെ പൂക്കളുടെ വില: താമര ഒരെണ്ണം : 10 രൂപ, ജമന്തി : കിലോ 300 രൂപ, വാടാമല്ലി : കിലോ 150 രൂപ, റോസ് : കിലോ 200 രൂപ, അരളി : കിലോ 250 രൂപ.</strong>