മധ്യവയസ്‌കരായ സ്ത്രീകള്‍ക്ക് ആർത്തവ വിരാമം വൈകിപ്പിക്കാനും യുവത്വം നിലനിർത്താനും പുതുവഴി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. പതിവായി സെക്‌സിലേര്‍പ്പെടുന്നത് ആര്‍ത്തവ വിരാമം വൈകിപ്പിക്കുമെന്നാണ് കണ്ടെത്തൽ. റോയല്‍ സൊസൈറ്റി ഓപണ്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഒരേ പ്രായ ഗണത്തിലുള്ള മധ്യവയസ്‌ക്കരായ സ്ത്രീകളിലാണ് സംഘം പഠനം നടത്തിയത്. ഇവരില്‍ പതിവായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരില്‍ ആര്‍ത്തവ വിരാമം വൈകിമാത്രമാണ് സംഭവിക്കുന്നതെന്ന് കണ്ടെത്തി. പതിവായി സെക്സിലേർപ്പെടാത്ത മധ്യവയസ്‌ക്കരായ സ്ത്രീകളില്‍ വേഗത്തില്‍ ആര്‍ത്തവ വിരാമം സംഭവിക്കുന്നുവെന്ന് കണ്ടെത്തിയതായി പഠന റിപ്പോർട്ടിൽ പറയുന്നു.
മാസത്തില്‍ ഒരു തവണ മാത്രം സെക്‌സിലേര്‍പ്പെടുന്ന സ്ത്രീകളെ അപേക്ഷിച്ച് ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിനുള്ള സാധ്യത 28 ശതമാനം കുറവാണെന്നും ഗവേഷകര്‍ പറയുന്നു. പരിണാമപരമായ സമ്മര്‍ദ്ദങ്ങളോടുള്ള ശരീരത്തിന്റെ പ്രതികരണമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
മധ്യവയസ്സിനോട് അടുക്കുന്ന ഒരു സ്ത്രീ സെക്‌സിലേര്‍പ്പെടുന്നത് കുറയ്ക്കുകയോ അല്ലെങ്കില്‍ സെക്‌സ് ഒഴിവാക്കുകയോ ചെയ്യുന്നതോടെ ശരീരം ഗര്‍ഭധാരണത്തിന്റെ ശാരീരിക സൂചനകള്‍ സ്വീകരിക്കാതാകുന്നത് ആര്‍ത്തവ വിരാമം വേഗത്തിലാക്കാന്‍ കാരണമാകുന്നുവെന്ന് യുണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ ശാസ്ത്രജ്ഞരായ മെഗാൻ അര്‍നോറ്റ്, റൂത്ത് മെയ്‌സ് എന്നിവര്‍ ചേര്‍ന്നെഴുതിയ പഠനത്തില്‍ പറയുന്നു.
വിവാഹിതരായ സ്ത്രീകള്‍ക്ക് വിവാഹിതരോ വിധവകളോ ആയ സ്ത്രീകളേക്കാള്‍ വൈകി ആര്‍ത്തവ വിരാമം എന്തു കൊണ്ടു സംഭവിക്കുന്നു എന്നതു സംബന്ധിച്ചു മുൻപും പഠനങ്ങള്‍ നടന്നിട്ടുണ്ട്. പുരുഷ ഫോർമോണിന്റേയും ഇണയെ സ്വാധീനിക്കാന്‍ ഉത്സര്‍ജിക്കപ്പെടുന്ന രാസ വസ്തുക്കളുടേയും സ്വാധീനമാണ് വിവാഹിതരായ സ്ത്രീകളില്‍ ആര്‍ത്തവ വിരാമം വൈകാന്‍ കാരണമായി ഈ പഠനങ്ങള്‍ പറയുന്നത്. ഈ കണ്ടെത്തലുകൾ എത്രത്തോളം ശരിയാകുമെന്നു സംബന്ധിച്ചാണ് മെഗാനും റൂത്തും ദീര്‍ഘകാലം നീണ്ട പുതിയ പഠനം നടത്തിയത്. ഇതിനായി 1996ലും 97ലുമായി ഇവര്‍ യുഎസിലെ 3000 സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ചു പഠിച്ചു.
പതിറ്റാണ്ടിലേറെ നീണ്ട ഈ പഠനത്തിനിടെ ഈ സ്ത്രീകളുടെ ജൈവപരവും ശാരീരികവും മാനസികവുമായ മാറ്റങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും വിവരം ശേഖരിക്കുകയും ചെയ്തു. പഠനവിധേയരായ സ്ത്രീകളുടെ ശരാശരി പ്രായം 46 ആയിരുന്നു. ഇവരില്‍ ആര്‍ക്കും ആര്‍ത്തവ വിരാമം സംഭവിച്ചിരുന്നില്ല. പഠന കാലയളവിനിടെ ഇവരില്‍ 45 ശതമാനം സ്ത്രീകളിലും ശരാശരി 52ാം വയസ്സില്‍ ആര്‍ത്തവവിരാമം സംഭവിച്ചു. ഇവരില്‍ 78 ശതമാനം പേരും വിവാഹിതരോ അല്ലെങ്കിലും പുരുഷന്മാരുമായി നിരന്തര ബന്ധമുള്ളവരോ ആയിരുന്നു. 68 ശതമാനം പേരും അവരുടെ പങ്കാളികളോടൊപ്പം കഴിയുന്നവരുമായിരുന്നു.