ട്രിനിഡാഡ്: വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ അർധസെഞ്ചറി നേടി തിരിച്ചു വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ (Rohit Sharma). 44 പന്തുകൾ നേരിട്ട രോഹിത് 64 റൺസാണ് അടിച്ചെടുത്തത്. 35 പന്തുകളിൽ താരം അർധസെഞ്ചറി പൂർത്തിയാക്കി. ഏഴ് ഫോറുകളും രണ്ട് സിക്സുമാണ് രോഹിത് ആദ്യ ട്വന്റി20യിൽ അടിച്ചെടുത്തത്.
മികച്ച ബാറ്റിങ് പ്രകടനത്തോടെ തിളങ്ങിയ രോഹിത് ട്വന്റി20യിലെ റൺവേട്ടക്കാരുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. കഴിഞ്ഞ ആഴ്ചയാണ് ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്ടിൽ ട്വന്റി20 സ്കോറിൽ രോഹിത് ശർമയെ മറികടന്നത്. രോഹിതിനെതിരെ 20 റൺസ് മാത്രമായിരുന്നു ഗപ്ടിലിന് അധികമായുണ്ടായിരുന്നത്. അർധസെഞ്ചറിയോടെ രോഹിത് വീണ്ടും ഒന്നാം സ്ഥാനത്തേക്കു കുതിച്ചു.
ട്വന്റി20യിൽ 129 മത്സരങ്ങൾ കളിച്ച രോഹിത് ശർമ 3443 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്. ഗപ്ടിലിന് 3399 റണ്‍സുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഗപ്ടിലിനു പിന്നിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമുണ്ട്. 3308 റൺസാണു വിരാട് കോഹ്ലി നേടിയത്. അയർലൻഡ് താരം പോൾ സ്റ്റിർലിങ്ങും ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരൺ ഫിഞ്ചുമാണ് ട്വന്റി20 റൺ വേട്ടയിൽ കോഹ്ലിക്ക് പുറകിലുള്ള താരങ്ങൾ.
ആദ്യ ട്വന്റി 20യിൽ 68 റൺസിന്റെ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസ് 20 ഓവറിൽ 8ന് 122 റൺസെടുക്കാനേ സാധിച്ചുള്ളൂ. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും (44 പന്തിൽ 64) അവസാനം തകർത്തടിച്ച ദിനേഷ് കാർത്തിക്കുമാണ് (19 പന്തിൽ 41*) ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. കാർത്തിക്കാണ് പ്ലെയർ ഓഫ് ദ മാച്ച്.