ന്യൂഡല്‍ഹി: പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുടെ ഭരണ കാലാവധി നീട്ടാന്‍ അനുവദിക്കുന്ന ബിസിസിഐയുടെ ഭരണ ഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. നിര്‍ദിഷ്ട കാലയളവിനുശേഷം ഇരുവര്‍ക്കും സ്ഥാനങ്ങളില്‍ തുടരാം. ബിസിസിഐ തെരഞ്ഞെടുപ്പിലും മത്സരിക്കാം. ബിസിസിഐ മുന്നോട്ട് വെച്ച മാറ്റങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. ബിസിസിഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിധികളിലൊന്നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.
ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലും ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലും മൂന്ന് വര്‍ഷം വീതമുള്ള രണ്ട് ടേമുകളില്‍ ഭരണത്തിലുണ്ടായിരുന്നു. പിന്നാലെ ഇരുവരും ബിസിസിഐയുടെ തലപ്പത്തുമെത്തി. ഇതോടെ തുടര്‍ച്ചയായി ഒന്‍പത് വര്‍ഷം ഇരുവരും അധികാരത്തിലമര്‍ന്നു. ഇക്കാരണത്താല്‍ വീണ്ടും സ്ഥാനങ്ങളില്‍ തുടരാന്‍ ബിസിസിഐയുടെ ഭരണഘടന അനുവദിക്കുമായിരുന്നില്ല. തുടര്‍ച്ചയായി ഭരണത്തിലിരുന്നാല്‍ അധികാരങ്ങളില്‍ നിന്ന് കുറച്ചുകാലം മാറിനില്‍ക്കണമെന്നതാണ് ബിസിസിഐയുടെ ഭരണഘടനയിലുള്ളത്. ഇതാണ് കൂളിങ് ഓഫ് പിരീഡ്.
നേരത്തെ, ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ബിസിസിഐയില്‍ പരിഷ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്തിരുന്നു. ബിസിസിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ നിര്‍ദേശം സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് സുപ്രധാനമായ വിധി പുറത്തുവന്നത്.