വിവാദമായ ഡയാന രാജകുമാരിയുമായുള്ള അഭിമുഖത്തിന്റെ പേരിൽ 25 വർഷങ്ങൾക്ക് ശേഷം ബിബിസിയുടെ ക്ഷമാപണം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
1995-ലെ വിവാദപരമായ അഭിമുഖത്തിനുള്ള അവസരം വഞ്ചനയിലൂടെയാണ് മാധ്യമപ്രവർത്തകൻ മാർട്ടിൻ ബഷീർ നേടിയെടുത്തത് എന്ന് ഒരു സ്വതന്ത്ര റിപ്പോർട്ട് കണ്ടെത്തിയതിനെ തുടർന്ന് ബി ബി സി വ്യാഴാഴ്ച നിർവ്യാജവും നിരുപാധികവുമായി ക്ഷമാപണം നടത്തി
ഡയാന രാജകുമാരിയുമായുള്ള 1995-ലെ വിവാദപരമായ അഭിമുഖത്തിനുള്ള അവസരം വഞ്ചനയിലൂടെയാണ് മാധ്യമപ്രവർത്തകൻ മാർട്ടിൻ ബഷീർ നേടിയെടുത്തത് എന്ന് ഒരു സ്വതന്ത്ര റിപ്പോർട്ട് കണ്ടെത്തിയതിനെ തുടർന്ന് ബി ബി സി വ്യാഴാഴ്ച നിർവ്യാജവും നിരുപാധികവുമായി ക്ഷമാപണം നടത്തി. "മിസ്റ്റർ ബഷീറിന്റെ വഞ്ചനയുടെ ശരിയായ ലക്ഷ്യം പരോക്ഷമായാണെങ്കിലും ഡയാന രാജകുമാരി ആയിരുന്നു", ആറ് മാസം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷം, വിരമിച്ച മുതിർന്ന ജഡ്ജി ജോൺ ഡൈസൺ എഴുതി.
ഡയാന രാജകുമാരിയുടെ സഹോദരൻ ഏൾ സ്പെൻസറെ വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ കാണിച്ച് ചതിക്കുകയും അതിലൂടെ ഡയാന രാജകുമാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബഷീർ വഴിയൊരുക്കുകയും ചെയ്തതായി ബോധ്യപ്പെട്ടു എന്ന് ഡൈസൺ പറഞ്ഞു. "മിസ്റ്റർ ബഷീറിന്റെ ഭാഗത്ത് നിന്നുണ്ടായത് അനുചിതമായ പെരുമാറ്റവും ബി ബി സി മാർഗനിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനവുമാണ്", അദ്ദേഹം കൂട്ടിച്ചേർത്തു.
"ആ അഭിമുഖം നേടിയെടുക്കുന്നതിന് സ്വീകരിച്ച മാർഗം പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്തുള്ളതായിരുന്നില്ല എന്ന് ബി ബി സി ഡയറക്റ്റർ ജനറൽ ടിം ഡേവി അംഗീകരിച്ചു. "ബി ബി സി ആ സമയത്ത് തന്നെ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് വ്യക്തമായി അന്വേഷിക്കുകയും അറിയാവുന്ന കാര്യത്തെക്കുറിച്ച് സുതാര്യത പുലർത്തുകയും ചെയ്യണമായിരുന്നു", അദ്ദേഹം പറഞ്ഞു. "കാൽ നൂറ്റാണ്ടിന് ശേഷം ബി ബി സിയ്ക്ക് സമയം തിരിച്ചു വെയ്ക്കാൻ കഴിയില്ലെങ്കിലും ഞങ്ങൾക്ക് നിരുപാധികമായി ക്ഷമ ചോദിയ്ക്കാൻ കഴിയും. ഇന്ന് ബി ബി സി ആ ക്ഷമാപണം നടത്തുകയാണ്", ടിം ഡേവി പറഞ്ഞു.
advertisement
പിന്നീട് ബി ബി സി മേധാവി ആയി മാറിയ ടോണി ഹാളും മുതിർന്ന പദവി വഹിച്ചിരുന്ന ആൻ സ്ലോമാനും 1996-ൽ നടത്തിയ അന്വേഷണത്തിൽ ബഷീർ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് കണ്ടെത്തുകയായിരുന്നു. ലോർഡ് ഹാളും മിസ്സിസ് സോളമനും ചേർന്ന് നടത്തിയ അന്വേഷണം ന്യൂനതകൾ നിറഞ്ഞതും ഒട്ടും ഫലപ്രദമല്ലാത്തതും ആയിരുന്നു എന്നും ഡൈസൺ അഭിപ്രായപ്പെട്ടു. തങ്ങൾ നടത്തിയ അന്വേഷണം അത് ആവശ്യപ്പെട്ട രീതിയിൽ പ്രതീക്ഷയ്‌ക്കൊത്ത് നടന്നില്ലെന്നും മാർട്ടിൻ ബഷീറിന് സംശയത്തിന്റെ ആനുകൂല്യം നൽകിയത് തെറ്റായിപ്പോയി എന്നും ഹാൾ അംഗീകരിച്ചു.
advertisement
ബ്രിട്ടീഷ് രാജകുടുംബത്തിലെ വംശീയതയെക്കുറിച്ച് വെളിപ്പെടുത്തലുകൾ ഉണ്ടായ, ഒപ്ര വിൻഫ്രേ നടത്തിയ മേഗൻറെയും ഹാരി രാജകുമാരന്റെയും അഭിമുഖം പുറത്തുവന്ന ശേഷം പരേതയായ ഡയാന രാജകുമാരിയുടെ പഴയ ചില അഭിമുഖങ്ങൾ വൈറലായി പ്രചരിച്ചിരുന്നു. അവ മേഗന്റെയും ഹാരി രാജകുമാരന്റെയും സി ബി എസ് അഭിമുഖത്തിന്റെ ഉള്ളടക്കത്തോട് സാദൃശ്യം ഉള്ളവയുമായിരുന്നു. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ തങ്ങളുടെ മകൻ ആർച്ചിയുടെ നിറത്തെക്കുറിച്ച് പ്രകടിപ്പിച്ച ആശങ്കയെക്കുറിച്ചും അമ്മ ആഫ്രിക്കൻ അമേരിക്കൻ വംശജയായ മേഗനോട് രാജകുടുംബം പുലർത്തിയ മനോഭാവത്തെക്കുറിച്ചും മേഗൻ-ഹാരി ദമ്പതികൾ നടത്തിയ വെളിപ്പെടുത്തലുകൾ രാജകുടുംബത്തിലെ വംശീയതയുടെയും കൊളോണിയൽ മനോഭാവത്തിന്റെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 21, 2021 1:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാദമായ ഡയാന രാജകുമാരിയുമായുള്ള അഭിമുഖത്തിന്റെ പേരിൽ 25 വർഷങ്ങൾക്ക് ശേഷം ബിബിസിയുടെ ക്ഷമാപണം


