എവറസ്റ്റ് കൊടുമുടി കീഴടക്കിയ അന്ധനായ ആദ്യ ഏഷ്യക്കാരനായി മാറി സാങ് ഹോങ്
- Published by:Aneesh Anirudhan
- trending desk
Last Updated:
ലോകത്ത് മൂന്നാമതായാണ് അന്ധനായ ഒരു വ്യക്തി എവറസ്റ്റ് കീഴടക്കുന്നത്.
46 വയസുകാരനായ ചൈനീസ് പൗരൻ സാങ് ഹോങ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് പർവതം കീഴടക്കി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ്. ഉജ്വലമായ ഈ നേട്ടത്തിലൂടെ സാങ് ഹോങ് എവറസ്റ്റ് കീഴടക്കുന്ന അന്ധനായ ആദ്യത്തെ ഏഷ്യക്കാരനായി മാറിയിരിക്കുന്നു. ലോകത്ത് മൂന്നാമതായാണ് അന്ധനായ ഒരു വ്യക്തി എവറസ്റ്റ് കീഴടക്കുന്നത്.
"നിങ്ങൾ ഭിന്നശേഷിക്കാരനാണോ അല്ലയോ, നിങ്ങൾക്ക് കാഴ്ച നഷ്ടപ്പെടുകയോ കൈയോ കാലോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്നതിനൊന്നും ഒരു പരിധിയ്ക്കപ്പുറം പ്രാധാന്യമില്ല. ഒരു ശക്തമായ ഒരു മനസ് ഉള്ളിടത്തോളം നിങ്ങളെക്കൊണ്ട് കഴിയില്ലെന്ന് മറ്റുള്ളവർ പറയുന്ന പ്രവൃത്തികൾ ചെയ്തു കാണിക്കാൻ നിങ്ങൾക്ക് കഴിയും", തികഞ്ഞ ആത്മവിശ്വാസത്തോടെ സാങ് പ്രതികരിച്ചതായി റോയ്‌റ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. മെയ് 24-നാണ് സാങ് ഹോങ് 8,849 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടി താണ്ടിയത്. ഉയരമുള്ള മറ്റു ചില പ്രദേശങ്ങൾ കൂടി താണ്ടിയതിന് ശേഷം വ്യാഴാഴ്ചയാണ് അദ്ദേഹം ബേസ് ക്യാമ്പിലേക്ക് മടങ്ങിയത്.
advertisement
ചൈനയിലെ തെക്കുപടിഞ്ഞാറൻ നഗരമായ ചോങ്ക്വിങിൽ ഒരു കർഷക കുടുംബത്തിലാണ് 1976-ൽ സാങ് ഹോങ് ജനിച്ചത്. ഗ്ലൗക്കോമ എന്ന നേത്രരോഗം മൂലം കാഴ്ചശക്തി നഷ്ടപ്പെട്ട അച്ഛനെയും അമ്മാവനെയും പരിചരിച്ചിരുന്നത് സാങ് ആണ്. കോളേജ് പഠനത്തിന് പ്രവേശന പരീക്ഷ എഴുതാൻ കഴിയാതെ പോയ സാങ് 1990കളിൽ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യാൻ ആരംഭിച്ചു. എന്നാൽ, ഗ്ലൗക്കോമ കാരണം ഇരുപത്തിയൊന്നാം വയസിൽ അദ്ദേഹത്തിനും കാഴ്ച നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ടിബറ്റ് ഫോകിൻഡ് ആശുപത്രിയിൽ കുറഞ്ഞ വരുമാനത്തിൽ അദ്ദേഹം ജോലി ചെയ്യാൻ ആരംഭിച്ചു.
advertisement
Also Read ആകർഷകമായ സിഎ ജോലി ഉപേക്ഷിച്ച് തേൻ വിൽക്കാനിറങ്ങി; ഗുജറാത്ത് സ്വദേശി ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങൾ
2001-ൽ എവറസ്റ്റ് കീഴടക്കിയ അന്ധനായ എറിക് വെയ്‌ഹൻമെയറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സാങ് ഹോങ് പർവതാരോഹണത്തിനായി പരിശീലനം ആരംഭിച്ചത്. "അപ്പോഴും എനിക്ക് പേടി മാറിയിരുന്നില്ല. നടക്കുമ്പോൾ കാണാൻ കഴിയാത്തത് കൊണ്ടുതന്നെ സ്വന്തമായി ഭൂഗുരുത്വ കേന്ദ്രം കണ്ടെത്തുക എന്നത് ശ്രമകരമായിരുന്നു. അതിനാൽ, നടക്കുമ്പോൾ പലപ്പോഴും ഞാൻ വീഴുമായിരുന്നു", സാങ് പറഞ്ഞു. എന്നാൽ ഈ ബുദ്ധിമുട്ടുകളും അപകടസാധ്യതകളുമെല്ലാം പർവതാരോഹണത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷം ബുദ്ധിമുട്ടുകളെ മറികടന്നുകൊണ്ട് ശ്രമം തുടരുകയായിരുന്നു എന്നും സാങ് പറയുന്നു.
advertisement
തന്റെ ചരിത്രദൗത്യത്തിന് ശേഷം സമൂഹ മാധ്യമത്തിലൂടെ അതിന്റെ സന്തോഷം പങ്കുവെയ്ക്കാനും സാങ് മറന്നില്ല. "ഞാൻ എവറസ്റ്റ് കീഴടക്കി! എന്റെ യാത്രയ്ക്ക് വേണ്ട പിന്തുണ നൽകിയ കുടുംബം, എന്റെ ഗൈഡുകൾ, ഫോകിൻഡ് ആശുപത്രിയിലെ ജീവനക്കാർ, ഏഷ്യൻ ട്രെക്കിങ്ങ് എന്നിവരോടെല്ലാം നന്ദി രേഖപ്പെടുത്തുന്നു.", സാങ് ട്വിറ്ററിൽ കുറിച്ചു. യാത്രയിലുടനീളം അദ്ദേഹം ട്വിറ്ററിൽ അതാത് സമയത്തെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാറുണ്ടായിരുന്നു.
advertisement
കഴിഞ്ഞ വർഷം കോവിഡ് 19 മഹാമാരിയെത്തുടർന്ന് പ്രവേശനം നിഷേധിച്ചിരുന്ന എവറസ്റ്റ് കൊടുമുടി ഇക്കഴിഞ്ഞ ഏപ്രിൽ മുതലാണ് വിദേശികൾക്കായി വീണ്ടും തുറന്നു കൊടുത്തത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 31, 2021 5:21 PM IST