അർച്ചന ആർ
കൂട്ടുകുടുംബങ്ങളുടെ (Joint family) മൂല്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി തമിഴ്‌നാട്ടിലെ (Tamil Nadu) മയിലാടുതുറൈ (Mayiladuthurai) ജില്ലയിൽ അഞ്ച് തലമുറകൾ ഒത്തുചേർന്ന കുടുംബ സംഗമം സംഘടിപ്പിച്ചു. 10 വർഷം നീണ്ടുനിന്ന ക്യാമ്പെയ്നു ശേഷമാണ് കൂടിച്ചേരൽ സംഘടിപ്പിച്ചത്. മുതു മുത്തച്ഛൻമാരും മുത്തശ്ശിമാരും മുതൽ കൊച്ചുമക്കൾ വരെയുള്ളവരുടെ പാട്ടും നൃത്തവും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.
നഗരവൽക്കരണത്തിനും ആധുനിക വത്‍കരണത്തിനുമൊപ്പം കുടുംബങ്ങളുടെ ഘടനയിലും ഒരുപാടു മാറ്റങ്ങൾ വന്നിരുന്നു. ഏഴു തലമുറകൾക്ക് മുൻപ് ഒരേ കുടുംബത്തിൽ ജനിച്ച പലരും പിരിഞ്ഞ് പല മേഖലകളിലേക്ക് കുടിയേറി. കൂട്ടുകുടുംബങ്ങളുടെ പാരമ്പര്യവും മഹത്വവും ഉയർത്തിക്കാട്ടിയാണ് മയിലാടുംതുറയിൽ അഞ്ച് തലമുറകൾ ഒത്തു ചേർന്നത്.
മയിലാടുതുറൈ ജില്ലക്കടുത്തുള്ള ഉളുത്തുകുപ്പായിയിലെ ആദ്യകാല താമസക്കാരിലൊരാളാണ് ഈ കുടുംബത്തിലെ ആദ്യ തലമുറക്കാരനായ വിശ്വലിംഗം. 1850 ലാണ് അദ്ദേഹം ഈ ഗ്രാമത്തിലെത്തിയത്. രാമസാമിയാണ് വിശ്വലിംഗംത്തിന്റെ മകൻ. കണ്ണിയഗുഡിയിൽ നിന്നുള്ള മീനാക്ഷിയെ ആണ് രാമസ്വാമി വിവാഹം കഴിച്ചത്. അതിനു ശേഷം കീഴപെരുമ്പള്ളം ഗ്രാമത്തിലേക്ക് താമസം മാറ്റി, അവിടെ പലചരക്ക് കട നടത്തി. പരേതരായ രാമസാമി-മീനാക്ഷി ദമ്പതികളുടെ അഞ്ച് ആൺമക്കളും ഒരു മകളും അടങ്ങുന്ന രണ്ടാം തലമുറയിൽ ആരംഭിച്ച അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ഏഴാം തലമുറയിൽ എത്തി നിൽക്കുകയാണ്.
also read: നിക്കരാഗ്വൻ ഭരണകൂടവും കത്തോലിക്കാസഭയും തമ്മിലുള്ള പ്രശ്‌നമെന്ത്?
രണ്ടാം തലമുറയിൽ ഉള്ളവരിൽ ചിലർ ഭൂവുടമകളും ചിലർ സർക്കാർ ഉദ്യോഗസ്ഥരും ചുരുക്കം ചിലർ വിദേശത്ത് വ്യവസായം ചെയ്യുന്നവരുമാണ്. കുടുംബത്തിലെ 450-ലധികം ആളുകൾ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്നു. കഴിഞ്ഞ പത്ത് വർഷമായി, അവർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ബന്ധുക്കളെ ബന്ധിപ്പിക്കുകയും കൂട്ടുകുടുംബങ്ങളുടെ മൂല്യം മനസിലാക്കുകയും ചെയ്തു.
see also: ഡല്‍ഹി മെട്രോയിൽ സീറ്റിനു വേണ്ടി സ്ത്രീകള്‍ തമ്മിൽ തർക്കം
മയിലാടുംതുറയിലെ ഒരു സ്വകാര്യ കല്യാണമണ്ഡപത്തിൽ വെച്ചാണ് രാമസാമി-മീനാക്ഷി കുടുംബത്തിലെ തലമുറകളുടെ സംഗമം നടന്നത്. മുത്തശ്ശിമാർ, മുത്തശ്ശൻമാർ, മക്കൾ, കൊച്ചുമക്കൾ, തുടങ്ങി അഞ്ച് തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന 27 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 485 പേരാണ് സംഗമത്തിൽ പങ്കെടുത്തത്. ജീവിച്ചിരിക്കുന്ന മുതിർന്ന കുടുംബാംഗങ്ങളെ സ്റ്റേജിലേക്കു ക്ഷണിച്ച് ആദരിക്കുകയും ചെയ്തു. കുടുംബചരിത്രം പറയുന്ന ഫാമിലി ട്രീയും സ്റ്റേജിൽ പ്രദർശിപ്പിച്ചു.
നൃത്തവും പാട്ടും കായിക പരിപാടികളുമൊക്കെയായി ആഘോഷമായിരുന്നു ചടങ്ങുകൾ. പലരും സെൽഫി എടുക്കുകയും മുതിർന്നവരിൽ നിന്നും അനുഗ്രഹം വാങ്ങുകയും ചെയ്തു. കുടുംബത്തിലെ പൂർവികർ വളരെക്കാലം മുൻപ് ജീവിച്ചിരുന്ന വീടിന്റെ ചിത്രങ്ങൾ, വിവിധ കാർഷിക ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വീഡിയോ ഫൂട്ടേജ് തുടങ്ങിയവയെല്ലാം ചടങ്ങിൽ പ്രദർശിപ്പിച്ചു. ഒരു കൂട്ടുകുടുംബമായി ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനു കൂടിയാണ് ഈ സംഗമം നടത്തിയത്. ഒത്തുചേരലിന്റെ ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുകയും അവ സമൂഹമാധ്യമങ്ങളിൽ പങ്കു വെയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Family relationship, Tamil nadu