ഇങ്ങനെയുണ്ടോ ഉറക്കം? ഇതാര് കുംഭകർണനോ? യുവാവിന്റെ എട്ട് ദിവസം നീണ്ട ഉറക്കത്തിൽ അമ്പരന്ന് ഡോക്ടര്‍മാര്‍

Last Updated:

ഇത് കുംഭകര്‍ണ സിന്‍ഡ്രോം എന്നാണ് അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ദശാബ്ദത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ മെഡിക്കല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ് മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍. 26 വയസ്സുള്ള യുവാവിന് ക്ലെയിന്‍-ലെവിന്‍ സിന്‍ഡ്രോം (കെഎല്‍എസ്) എന്ന അപൂര്‍വ രോഗാവസ്ഥയുണ്ടായതായി മുംബൈയിലെ പ്രാദേശിക മാധ്യമമായ മിഡ് ഡേ റിപ്പോര്‍ട്ടു ചെയ്തു. തുടര്‍ച്ചയായി ദിവസങ്ങളോളം ഉറങ്ങുകയാണ് ഈ രോഗത്തിന്റെ ലക്ഷണം. ഇത്തരത്തിൽ എട്ട് ദിവസമാണ് ഈ യുവാവ് ഉറങ്ങിയത്. ഇതിനിടയില്‍ ഭക്ഷണം കഴിക്കാനും ടോയ്‌ലറ്റില്‍ പോകാനും മാത്രമാണ് ഉറക്കം തെളിഞ്ഞിരുന്നത്. ഇത് ഒരു സങ്കീര്‍ണമായ അവസ്ഥയാണെന്നും ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്തെന്ന് ഇതുവരെയും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. തന്റെ കരിയറില്‍ കണ്ടുമുട്ടിയ ഇത്തരത്തിലുള്ള മൂന്നാമത്തെ കേസാണിതെന്ന് വോക്ഹാര്‍ഡ് ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. പ്രശാന്ത് മഖിജ മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
പത്ത് വര്‍ഷം മുമ്പാണ് ആദ്യത്തെ രണ്ടു കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതേസമയം, വൈറസ് അണുബാധ പോലെയുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ഘടകങ്ങള്‍ കൂടി പരിശോധിച്ച് വിപുലമായ മെഡിക്കല്‍ പരിശോധനകളിലൂടെയും ക്ലിനിക്കല്‍ മൂല്യനിര്‍ണ്ണയത്തിലൂടെയുമാണ് രോഗനിര്‍ണയം നടത്തുന്നത്. അതേസമയം, ഈ രോഗാവസ്ഥ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധനകളൊന്നും നിലവില്‍ ഇല്ല.
advertisement
12 വയസ്സിനും 25 വയസ്സിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരിലും യുവാക്കളിലുമാണ് ഈ രോഗം കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. അതേസമയം, പ്രായമായവരിലും ഇത് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. 40 വയസ്സ് പ്രായമുള്ളയാള്‍ക്ക് കെഎല്‍എസ് കണ്ടെത്തിയതായി പത്ത് വര്‍ഷം മുമ്പ് മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. രാഹുല്‍ ചാകോര്‍ പറഞ്ഞു. ഈ രോഗി തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ഉറങ്ങിയിരുന്നത്. എംബിബിഎസ് പഠനകാലത്ത് ഇത് കുംഭകര്‍ണ സിന്‍ഡ്രോം എന്നാണ് അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ രണ്ടുകേസുകളിലും രോഗികള്‍ ഡോക്ടറുടെ ചികിത്സ തേടിയിരുന്നില്ല. കെഎല്‍എസ് കണ്ടെത്തിയവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രോഗലക്ഷണമുണ്ടാകാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
advertisement
ഡോ. മഖിജയുടെ രോഗിക്ക് അവസാനം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ ഡിസംബറിലാണ്. എന്നാല്‍, ഇദ്ദേഹം മഖിജയുടെ അടുത്ത് ചികിത്സ തേടിയത് ജൂലൈയിലും. രോഗകാരണം (Etiology) കണ്ടെത്താന്‍ കഴിയാത്തിടത്തോളം കാലം രോഗത്തെ സുഖപ്പെടുത്താനും ബുദ്ധിമുട്ടാണെന്ന് കെഇഎം ആശുപത്രിയിലെ ഡീനും ന്യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായ ഡോ. സംഗീത രാവതിനെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോര്‍ട്ടു ചെയ്തു.
രോഗകാരണം അല്ലെങ്കില്‍ രോഗത്തിന്റെ ഉറവിടമാണ് എറ്റിയോളജിയില്‍ ഉള്‍പ്പെടുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം രണ്ട് കേസുകള്‍ കണ്ടെത്തിയതായി കെഇഎമ്മിലെ സൈക്കാട്രി വകുപ്പ് പ്രൊഫസര്‍ ഡോ. നീന എസ്. സാവന്ത് പറഞ്ഞു. അതില്‍ ഒന്ന് ആര്‍ത്തവ സമയത്താണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഒരു വര്‍ഷം പത്ത് തവണ ഒരാഴ്ചയോളം അമിതമായി ഉറങ്ങുന്ന ഒരു കൗമാരക്കാരനായ കുട്ടിയുടെ കേസും ഉണ്ടായിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടു തയ്യാറാക്കുന്നതിന് മുമ്പ് കുട്ടി ചികിത്സ നിര്‍ത്തി പോകുകയായിരുന്നുവെന്ന് ഡോ. സാവന്ത് പറഞ്ഞു.
advertisement
അതേസമയം, ഭൂരിഭാഗം പേരും ഇത്തരമൊരു രോഗാവസ്ഥയുള്ളതായി തിരിച്ചറിയപ്പെടുന്നില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കൃത്യമായ ചികിത്സാ രീതി ഈ രോഗത്തിന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇങ്ങനെയുണ്ടോ ഉറക്കം? ഇതാര് കുംഭകർണനോ? യുവാവിന്റെ എട്ട് ദിവസം നീണ്ട ഉറക്കത്തിൽ അമ്പരന്ന് ഡോക്ടര്‍മാര്‍
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement