'എങ്ങനെയാണ് സമരത്തിനിറങ്ങി തല്ലുകൊള്ളുന്നത് നമ്മുടെ നേതൃത്വഗുണത്തിന്റെ അളവുകോലായി മാറിയത്?': മുരളി തുമ്മാരുകുടി
Last Updated:
Muralee Thummarukudy | കോവിഡ് കാലത്തെ സമരങ്ങളെപ്പറ്റി ഞാൻ ഒന്നും പറയുന്നില്ല. എന്തിന് കോവിഡിനെപ്പറ്റി പറയാൻ തന്നെ ഇപ്പോൾ എനിക്കൊരു മൂഡില്ല. നമ്മൾ എത്ര വലിയ ചുഴിയിലാണ് അകപ്പെട്ടിരിക്കുന്നതെന്നോ എത്ര ആഴത്തിലേക്കാണ് അത് നമ്മെ വലിച്ചുകൊണ്ടുപോകാൻ പോകുന്നതെന്നോ നമ്മൾ അറിയുന്നില്ല.
സമരത്തിനിറങ്ങി തല്ലുകൊള്ളുന്നത് നമ്മുടെ മനസ്സിൽ നേതൃത്വഗുണത്തിന്റെ അളവുകോലായി മാറിയത് എങ്ങനെയാണെന്ന് യു എൻ ദുരന്തനിവാരണ വിദഗ്ദൻ മുരളി തുമ്മാരുകുടി. കേരളത്തിലെ രാഷ്ട്രീയക്കാരുടെ വളർച്ചയിൽ തല്ലുകൊള്ളുന്നത് അവരുടെ ബയോഡേറ്റയിൽ വലിയ അക്ഷരത്തിൽ എഴുതുന്നതും ഇപ്പോഴും ഏറെ വിലപ്പെട്ടതുമായ യോഗ്യതയാണ്.
എന്നാൽ, സമരത്തിനിറങ്ങി തല്ലു കൊള്ളുന്നത് എങ്ങനെയാണ് നേതൃഗുണത്തിന്റെ യോഗ്യതയാകുന്നതെന്നും അദ്ദേഹം ചോദിച്ചു. എതിരാളിയുമായി തല്ലുണ്ടാക്കുന്നതിൽ എത്രയോ കൂടുതൽ നേതൃത്വഗുണം വേണം സമാധാനപരമായി ഒരു ഡിബേറ്റ് നടത്താനെന്നും അദ്ദേഹം പറയുന്നു.
You may also like:ഖുർആൻ ലീഗിനെ തിരിഞ്ഞുകുത്തുന്നു: മുഖ്യമന്ത്രി [NEWS]ഉദ്ഘാടനമത്സരത്തിൽ വിജയികളായി ചെന്നൈ സൂപ്പർ കിംഗ്സ് [NEWS] സർക്കാരിന് തലവേദനയായി ഓർത്തഡോക്സ് - യാക്കോബായ തർക്കം [NEWS]
advertisement
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
'(കേരള) രാഷ്ട്രീയത്തിലെ റിയാലിറ്റി ഷോകൾ !
ജന്മനാ പേടിത്തൂറിയും പൊതുവെ ശാന്തശീലനും ഇപ്പോൾ ഡിപ്ലോമാറ്റുമായ ഞാൻ ഒരിക്കൽ ഒരു സമരത്തിന്റെ മുന്നിൽ നിന്നിട്ടുണ്ട് എന്നും അവിടെ തല്ലുണ്ടാക്കി തല പൊട്ടിയിട്ടുണ്ട് എന്നും പറഞ്ഞാൽ എന്റെ അമ്മ പോലും ഒരുപക്ഷെ വിശ്വസിക്കില്ല. സംഗതി, പക്ഷെ, സത്യമാണ്.
എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന കാലമാണ്. അടുത്ത് തന്നെയാണ് ആർട്സ് കോളേജും. അവരുമായി എന്തോ പ്രശ്നമുണ്ടായി കാന്പസിൽ ഉന്തും തല്ലും കല്ലേറും ഒക്കെയായി. പോലീസ് വന്നു. പോലീസ് ഞങ്ങൾക്ക് പുല്ലാണെന്ന് രണ്ടുകൂട്ടം വിദ്യാർത്ഥികളും മുദ്രാവാക്യം വിളിച്ചു. നിങ്ങൾ തമ്മിൽത്തല്ലി ചത്താൽ ഞങ്ങൾക്ക് മലരാണെന്ന് അവരും ചിന്തിച്ചുകാണും. അവർ പ്രശ്നത്തിൽ ഇടപെട്ടില്ല. സംഘർഷം കൊഴുത്തു. എന്റെ തല പൊട്ടി ചോരയൊഴുകി. അന്നീ മൊബൈൽ ഫോൺ ഒന്നും ഇല്ലാതിരുന്നതിനാൽ എനിക്ക് മനഃസാക്ഷി തെളിവ് മാത്രമേയുള്ളു നിങ്ങളെ ബോധിപ്പിക്കാൻ.
advertisement
ഒരു എൻജിനീയറെ സംബന്ധിച്ചിടത്തോളം വിദ്യാർത്ഥി ജീവിതത്തിൽ സമരിക്കാൻ പോയി തല്ലുകൊണ്ടു എന്ന് പറയുന്നത് കരിയറിന് ഒട്ടു ഗുണകരമല്ല. അതുകൊണ്ടുതന്നെ ആ കഥയൊന്നും ഞാൻ ആരോടും പറയാറില്ല. അങ്ങനെ പറഞ്ഞുനടക്കാൻ ഞാൻ സ്വാതന്ത്ര്യ സമരത്തിലൊന്നുമല്ലല്ലോ പങ്കെടുത്തത്.
പക്ഷെ കേരളത്തിലെ രാഷ്ട്രീയക്കാരുടെ വളർച്ചയിൽ തല്ലുകൊള്ളുന്നത് അവരുടെ ബയോഡേറ്റയിൽ വലിയ അക്ഷരത്തിൽ എഴുതുന്നതും ഇപ്പോഴും ഏറെ വിലപ്പെട്ടതുമായ യോഗ്യതയാണ്.
പ്രീഡിഗ്രി ബോർഡ് സമരകാലത്ത് തല്ലു കൊണ്ടവർ, പ്രൈവറ്റ് മെഡിക്കൽ വിദ്യാഭ്യാസത്തിനെതിരെയുള്ള സമരത്തിൽ തല്ലുകൊണ്ടവർ, സ്വാശ്രയ കോളേജിനെതിരെ യുള്ള സമരത്തിൽ തല്ലുകൊണ്ടവർ, മറ്റേ പാർട്ടിക്ക് ആധിപത്യമുള്ള കോളേജിൽ യൂണിറ്റ് ഉണ്ടാക്കാനോ വളർത്താമോ ശ്രമിച്ച് തല്ലുകൊണ്ടവർ എന്നിങ്ങനെ പല വിശേഷണങ്ങളും ഉണ്ട്. അങ്ങനെ തല്ലു കൊണ്ടവർ എല്ലാം അണികൾക്ക് ആവേശമാണ്. പിൽക്കാലത്ത് എം എൽ എ യോ എം പി യോ ഒക്കെ ആകാൻ അവസരം വരുമ്പോഴും നിഷേധിക്കപ്പെടുമ്പോഴും അവരും ആരാധകരും എടുത്തുപയോഗിക്കുന്നതും ഇതാണ്. ഇതിൽ ഇടത് വലത് വ്യത്യാസമില്ല. ആരുടേയും പേരെടുത്തു പറയുന്നില്ല, നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ എത്രയോ പേരുടെ തല്ലുകൊണ്ട, ഷർട്ടുകൾ കീറിപ്പറിഞ്ഞ, ചോരയൊലിക്കുന്ന ചിത്രങ്ങൾ നമ്മൾ കണ്ടിരിക്കുന്നു.
advertisement
ഏതെങ്കിലും സമയത്ത് കേരളത്തിലെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനത്തിലൂടെ അല്ലാതെ ഒരാൾ പാർട്ടിയിലെ ഉന്നതസ്ഥാനത്ത് എത്തിയാൽ, സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചാൽ അഥവാ ആയാൽ ഉടൻ അവർക്കെതിരെ ഉടനെ വരുന്ന ആരോപണവും പാർട്ടിക്ക് വേണ്ടി സമരം ചെയ്തവരും തല്ലുകൊണ്ടവരും ഒക്കെ ഇവിടെയുള്ളപ്പോൾ മുകളിൽ നിന്ന് കെട്ടിയിറക്കി എന്നതാണ്.
ഇതൊരു കേരള സ്പെഷ്യലിറ്റി ആണെന്ന് തോന്നുന്നു. ബരാക്ക് ഒബാമ ഏതെങ്കിലും സമരത്തിന് പോയി തല്ലുകൊണ്ടതായി ഞാൻ വായിച്ചിട്ടില്ല. ഒബാമ പ്രസിഡന്റ് സ്ഥാനാർത്ഥിയായപ്പോൾ ഒരു തല്ല് പോലും കൊള്ളാതെയാണന് അദ്ദേഹം പ്രസിഡന്റായത് എന്ന് പറഞ്ഞുകേട്ടുമില്ല. ടോണി ബ്ലെയറിന്റെയോ വ്ലാഡിമിർ പുടിന്റെയോ കഥയും വ്യത്യസ്തമല്ല. സ്ഥിരമായി സമരം നടക്കുന്ന ഫ്രാൻസിലെ നേതാക്കന്മാരെ അളക്കുന്നതും തല്ലുകൊണ്ടതിന്റെ പാരന്പര്യം വെച്ചല്ല.
advertisement
എങ്ങനെയാണ് സമരത്തിനിറങ്ങി തല്ലുകൊള്ളുന്നത് നമ്മുടെ മനസ്സിൽ നേതൃത്വഗുണത്തിന്റെ അളവുകോലായി മാറിയത്?. ഞാൻ ഇടയ്ക്ക് ചിന്തിക്കാറുള്ള വിഷയമാണ്.
നമ്മൾ രാഷ്ട്രീയം പഠിച്ചതും ശീലിച്ചതും ഒക്കെ സ്വാതന്ത്ര്യ സമരകാലത്താണ്. അന്ന് ഭരിച്ച രാജാക്കന്മാരുടെയും വിദേശികളുടെയും ഒക്കെ മർദ്ദന ഉപകരണങ്ങളായിരുന്നു പോലീസും പട്ടാളവും. അത്തരം മർദ്ദനോപാധികളുടെ പിൻബലത്തിലാണ് ആചന്ദ്രതാരം ഇവിടെ ഭരിക്കാമെന്ന് ബ്രിട്ടീഷുകാരും നാട്ടുരാജാക്കന്മാരും വിശ്വസിച്ചിരുന്നത്.
അന്ന് അവർക്കെതിരെ സമരത്തിനിറങ്ങി തല്ലുകൊള്ളുന്നത് സ്വന്തം ഭാവി തുലച്ചുകളയാൻ പോന്ന തരത്തിലുള്ള പ്രവർത്തിയാണ്. അത് ചെയ്യാൻ ധൈര്യമില്ലാതിരുന്ന, എന്നാൽ രാജഭരണത്തോടും ബ്രിട്ടിഷ് ഭരണത്തോടും എതിർപ്പുണ്ടായിരുന്നവർ, മുൻ-പിൻ നോക്കാതെ സമരത്തിനിറങ്ങിയവരെ ധീരന്മാരും നേതൃത്വഗുണമുള്ളവരുമായി കണ്ടു. പിൽക്കാലത്ത് അധികാരം കിട്ടുമെന്ന യാതൊരു പ്രതീക്ഷയിലുമല്ല അവർ സമരത്തിനിറങ്ങിയതെങ്കിലും രാജഭരണം അവസാനിക്കുകയും ബ്രിട്ടിഷുകാർ സ്ഥലം വിടുകയും ചെയ്തതോടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരും മർദനം അനുഭവിച്ചവരും ജയിലിൽ കിടന്നവരുമായവർ സ്വാഭാവികമായതും നമ്മുടെ ഹീറോകളായി, ചിലർ അധികാരത്തിലെത്തി.
advertisement
രാജാക്കന്മാരും ബ്രിട്ടീഷുകാരും പോയി ജനാധിപത്യഭരണവുമായി. ഏത് പോലീസും പട്ടാളവും കൈയിലുണ്ടെങ്കിലും ആർക്കും എല്ലാക്കാലത്തും ഭരിക്കാനും പറ്റാതായി. അഞ്ചു വർഷം കൂടുന്പോൾ ജനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന കാലമായി. പക്ഷെ, ചെറുപ്പക്കാരിൽ നിന്ന് സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്ന പാർട്ടികളും സ്ഥാനാർഥികളിൽ നിന്ന് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ജനങ്ങളും ഇക്കാര്യം മനസ്സിലാക്കിയതായി തോന്നുന്നില്ല.
അച്ഛനപ്പൂപ്പന്മാരുടെ രാഷ്ട്രീയ പാരമ്പര്യം ഇല്ലെങ്കിൽ കേരള രാഷ്ട്രീയത്തിൽ ഉയർന്നു വരാൻ കാമ്പസ് കാലത്തേ സമരം നടത്തി തല്ലു കൊണ്ടവർക്ക് പ്രത്യേക പരിഗണനയുണ്ട്. ആ അർത്ഥത്തിൽ നേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു റിയാലിറ്റി ഷോ പോലെയാണ് നമ്മുടെ പല സമരങ്ങളും.
advertisement
സമരങ്ങൾ ഉണ്ടാക്കുന്നത് നേതൃത്വ പരിശീലനത്തിനാണ് എന്ന് ഞാൻ കരുതുന്നില്ല, പിൽക്കാലത്ത് നേതാവാകാം എന്നുകരുതി ആരെങ്കിലും പോയി തല്ലു മേടിക്കുമെന്നോ, തല്ലു കൊണ്ടവർക്കൊക്കെ നേതാവാകാൻ പറ്റുമെന്നോ ഞാൻ അർത്ഥമാക്കുന്നില്ല. പക്ഷെ, നേതൃസ്ഥാനത്തേക്ക് ആളുകളെ പരിഗണിക്കുന്പോൾ അവരുടെ തല്ലുകൊണ്ട പരിചയം ഇപ്പോഴും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിലയേറിയ കറൻസിയാണ് എന്നെനിക്ക് തോന്നാറുണ്ട്, എന്ന് മാത്രം.
(കേരള) രാഷ്ട്രീയത്തിലെ റിയാലിറ്റി ഷോകൾ !
ജന്മനാ പേടിത്തൂറിയും പൊതുവെ ശാന്തശീലനും ഇപ്പോൾ ഡിപ്ലോമാറ്റുമായ ഞാൻ ഒരിക്കൽ ഒരു...
Posted by Muralee Thummarukudy on Saturday, 19 September 2020
ഇത് മാറേണ്ട സമയം എന്നേ കഴിഞ്ഞു. തെരുവിൽ പ്രത്യക്ഷ സമരം നടത്തുന്നത് പോലെതന്നെ നേതൃത്വഗുണം ആവശ്യമുള്ളതാണ് കൊളേജിൽ യുവജനോത്സവം സംഘടിപ്പിക്കുന്നത്. എതിരാളിയുമായി തല്ലുണ്ടാക്കുന്നതിൽ എത്രയോ കൂടുതൽ നേതൃത്വഗുണം വേണം സമാധാനപരമായി ഒരു ഡിബേറ്റ് നടത്താൻ.
ഈ ലേഖനം കോവിഡ് കാലത്തെ സമരത്തെ ഉദ്ദേശിച്ച് എഴുതുന്നതല്ല. തല്ലുകൊണ്ട ഏതെങ്കിലും പ്രവർത്തകരെ ഉദ്ദേശിച്ചുമല്ല. ഈ അടിയും തടയും അടികൊണ്ട ചരിത്രം പറയലും ഒക്കെ ഞാൻ അഞ്ചാം ക്ലാസ് മുതൽ കാണുന്നതല്ലേ. ഇതിൽ മുന്നണി ഭേദം ഒന്നുമില്ല. പക്ഷെ നമ്മൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്, സമരമുറകളും, നേതാക്കളുടെ തിരഞ്ഞെടുപ്പും നേതൃത്വ പരിശീലനവും ഒക്കെ മാറേണ്ടിയിരിക്കുന്നു.
കോവിഡ് കാലത്തെ സമരങ്ങളെപ്പറ്റി ഞാൻ ഒന്നും പറയുന്നില്ല. എന്തിന് കോവിഡിനെപ്പറ്റി പറയാൻ തന്നെ ഇപ്പോൾ എനിക്കൊരു മൂഡില്ല. നമ്മൾ എത്ര വലിയ ചുഴിയിലാണ് അകപ്പെട്ടിരിക്കുന്നതെന്നോ എത്ര ആഴത്തിലേക്കാണ് അത് നമ്മെ വലിച്ചുകൊണ്ടുപോകാൻ പോകുന്നതെന്നോ നമ്മൾ അറിയുന്നില്ല. പതുക്കെ വേവുന്ന തവളയെ പോലെ നാലായിരവും അയ്യായിരവും കടന്ന് പതിനായിരത്തിലേക്ക് പുതിയ കേസുകളും, പത്തും പന്ത്രണ്ടും കടന്ന് അമ്പതിലേക്കും നൂറിലേക്കും പ്രതിദിന മരണവും കടക്കാൻ പോകുന്നു. നമ്മൾ കേട്ടറിഞ്ഞവരിൽ നിന്നും നമ്മുടെ തൊട്ടടുത്തുള്ളവരിലേക്ക്, നമ്മുടെ വീട്ടിലേക്ക് കോവിഡ് എത്താനിനി അധികം സമയം വേണ്ട. ചാനലുകളിൽ നാം കാണുന്ന കേരളം അല്ല നമ്മെ കാത്തിരിക്കുന്ന കേരളം. അതറിയാൻ പോലീസിന്റെ ഇൻവെസ്റ്റിഗേഷനോ വക്കീലിന്റെ സ്പെക്കുലേഷനോ ഒന്നും വേണ്ട. കുറച്ചു സെൻസുണ്ടാകണം, സെന്സിബിലിറ്റി ഉണ്ടാകണം, സെൻസിറ്റിവിറ്റി ഉണ്ടാകണം.
സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി'
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 20, 2020 9:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എങ്ങനെയാണ് സമരത്തിനിറങ്ങി തല്ലുകൊള്ളുന്നത് നമ്മുടെ നേതൃത്വഗുണത്തിന്റെ അളവുകോലായി മാറിയത്?': മുരളി തുമ്മാരുകുടി


