പല പ്രമുഖ കമ്പനികളും തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടുന്ന സംഭവങ്ങൾ അടുത്തിടെ വാര്‍ത്തയാകുന്നുണ്ട്. ഇത്തരത്തില്‍ പുറത്താക്കപ്പെടുകയും ഉടന്‍ തന്നെ മറ്റൊരു ജോലി ലഭിക്കുകയും ചെയ്തതിനെക്കുറിച്ച് പറയുകയാണ് ഒരു യുവതി. ഇവരുടെ പ്രചോദനാത്മകമായ അനുഭവം ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.
babyCourtfits, എന്ന ട്വിറ്റര്‍ പേജിലാണ് യുവതി തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ട് വെറും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ജോലി ലഭിച്ചെന്നാണ് യുവതി പോസ്റ്റില്‍ പറയുന്നത്. അറ്റോര്‍ണി പ്രൊഫണലാണ് യുവതി. പുതിയ ജോലി തനിക്ക് 50% കൂടുതല്‍ പ്രതിഫലം നല്‍കുന്നതും, വര്‍ക്ക് ഫ്രം ഹോമും ആണ്. കൂടാതെ പഴയ ജോലിയെ അപേക്ഷിച്ച് പുതിയ ജോലി കൂടുതല്‍ ‘പെയ്ഡ് ടൈം ഓഫ്’ നല്‍കുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
Life update: I was fired on Tuesday. On Friday I got a job offer that pays me 50% more, WFH option, and more PTO.
— babyCourtfits (@2020LawGrad) January 29, 2023
ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ സ്വയം പിന്തുണ നൽകേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും യുവതി പറയുന്നു. ”നിങ്ങള്‍ ആരാണെന്നോ ആരായിരിക്കണമെന്നോ ചോദ്യം ചെയ്യാന്‍ മറ്റുള്ളവരെ ഒരിക്കലും അനുവദിക്കരുതെന്നും അവര്‍ ട്വീറ്റ് ചെയ്തു.
Also read-‘ബ്രാഹ്മിൺ ബിസ്ക്കറ്റ് ‘ കഴിക്കാമെന്ന് ബേക്കിങ് ഷോപ്പ് ; കയ്യിൽ വെച്ചാൽ മതിയെന്ന് സോഷ്യൽ മീഡിയ
നിരവധി പേര്‍ യുവതിയെ അഭിനന്ദിച്ച് കമന്റുകളുമായി രംഗത്തെത്തി. മറ്റ് ചിലര്‍ എങ്ങനെയാണ് ഇത്രപെട്ടെന്ന് മറ്റൊരു ജോലി കിട്ടിയതെന്നും ചോദിക്കുന്നുണ്ട്. ”എന്നെ പുറത്താക്കിയ ദിവസം തന്നെ ജോബ് സൈറ്റുകളിൽ എന്റെ ബയോഡാറ്റ ഞാന്‍ നല്‍കി. മൂന്ന് ദിവസത്തിനുള്ളില്‍ ഞാന്‍ മൂന്ന് റൗണ്ട് അഭിമുഖങ്ങളില്‍ പങ്കെടുത്തു” എന്ന് യുവതി ഇതിന് മറുപടിയായി കുറിച്ചു.
അതേസമയം, അടുത്തിടെ ആഗോള തലത്തില്‍ എല്ലാ മുന്‍നിര ടെക് കമ്പനികളും പിരിച്ചുവിടല്‍ പ്രഖ്യാപനങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചിരുന്നു. അമേരിക്കയിലെ 60,000 മുതല്‍ 80,000 വരെ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവരില്‍ ഭൂരിഭാഗവും H-1B, L1 വിസകളിലുള്ളവരാണ്. ഇവരിലധികം 60 ദിവസത്തിനകം മറ്റൊരു ജോലി കണ്ടെത്തുകയോ അല്ലാത്തപക്ഷം രാജ്യം വിടുകയോ ചെയ്യേണ്ടിവരും. മൈക്രോസോഫ്റ്റ്, മെറ്റാ, ആമസോണ്‍, ആല്‍ഫബെറ്റ് എന്നിവ ചേര്‍ന്ന് 51,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
പൊതു റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള ഡാറ്റ സമാഹരിക്കുകയും പിരിച്ചുവിടലുകള്‍ ട്രാക്ക് ചെയ്യുകയും ചെയ്യുന്ന FYI യുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ 3,12,600 ജീവനക്കാര്‍ക്ക് കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ടതായി പറയുന്നു. 2023ല്‍ മാത്രം 174 ടെക് കമ്പനികള്‍ 56,570 ജീവനക്കാരെ പിരിച്ചുവിട്ടു. തൊഴില്‍ നഷ്ടപ്പട്ട നിരവധി ഇന്ത്യക്കാര്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അവരുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
എച്ച്ആര്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, യുഎസില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഇന്ത്യയില്‍ ഒരു ജോലി കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ”ഫുള്‍-സ്റ്റാക്ക് എഞ്ചിനീയര്‍മാര്‍, ഡാറ്റാ അനലിസ്റ്റുകള്‍, ശാസ്ത്രജ്ഞര്‍, DevOps സ്‌പെഷ്യലിസ്റ്റുകള്‍, ക്ലൗഡ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയ ഹോട്ട് സ്‌കില്ലുകള്‍ക്ക് കൂടുതല്‍ അവസരം കിട്ടിയേക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.