മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ (Tanur boat tragedy) അതിരൂക്ഷ ഭാഷയിൽ പ്രതികരിച്ച് നടൻ ജഗതി ശ്രീകുമാറിന്റെ മകളും ഷോൺ ജോർജിന്റെ ഭാര്യയുമായ പാർവതി ഷോൺ (Parvathy Shone). കേരളത്തിലേത് നാറിയ ഭരണമാണെന്നും, ഇവിടെ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാകുന്നതാണെന്നും പാർവതി. ഇത്രയുമെല്ലാം ഇവിടെ നടന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യങ്ങളിൽ പ്രതികരിക്കുന്നില്ല എന്ന് പാർവതി ചോദിക്കുന്നു. ഫേസ്ബുക്ക് വീഡിയോ പോസ്റ്റിലൂടെയാണ് പാർവതിയുടെ പ്രതികരണം. പാർവതിയുടെ വാക്കുകൾ:
‘താനൂർ ബോട്ട് അപകടത്തെക്കുറിച്ചുള്ള വാർത്ത അധികം വായിച്ചില്ല. 21 പേർ മരിച്ചുവെന്നറിഞ്ഞു. ഒരു കാര്യം വായിച്ചു; മരിച്ചുപോയ കുഞ്ഞുങ്ങളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നൽകുമെന്ന്! ഭയങ്കര കേമമായി പോയി. രണ്ടു ലക്ഷമേയുള്ളോ കൊടുക്കാൻ? എത്ര കോടി രൂപ കൊടുത്താലും ആ ജീവനോളം വില വരില്ല. മൊത്തം അഴിമതിയാ നടക്കുന്നത്. നാട്ടിൽ അവിടെയും ഇവിടെയും ക്യാമറ വെക്കാൻ കോടികളുടെ അഴിമതിയെന്ന് അറിഞ്ഞു.
എന്തൊരു നാറിയ ഭരണമാണിത്? മുഖ്യമന്ത്രി അവർകൾക്ക് ഒന്നും പറയാനില്ലേ? ചുറ്റും നടക്കുന്ന അഴിമതികൾക്കു ആ മനുഷ്യന് ഒന്നും പറയാനില്ലേ? അദ്ദേഹം അതൊട്ടും കാര്യമാക്കുന്നില്ല. ഒരു മുഖ്യമന്ത്രി ഇങ്ങനെയാണോ? അഴിമതി നടക്കുന്ന സമയം, ടൂറിസത്തിൽ നിക്ഷേപം നടത്തി സഞ്ചാരികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ സൗകര്യമൊരുക്കിക്കൂടെ? ഈ അഴിമതി കാട്ടി തിന്നു മുടിച്ചാൽ ആർക്ക് ഗുണം ചെയ്യും? കഷ്‌ടം തോന്നുന്നു. സങ്കടം വന്നു.
ആ വാർത്ത അധികം വായിച്ചില്ല. ആ പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ സ്വന്തം കുഞ്ഞുങ്ങളുടെ മുഖമാണ് മനസ്സിൽ വരുന്നത്. അഴിമതി മാത്രമേ ചുറ്റുമുള്ളൂ. നാറിയ ഭരണം. ഈ കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങി ചത്തേക്കുന്നതാ,’ പാർവതി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.