തിരുവനന്തപുരം: വളര്‍ത്തുപൂച്ചയുടെ ചരമവാര്‍ഷികത്തിന്റെ പത്രപരസ്യം സോഷ്യല്‍മീഡിയില്‍ ട്രോളുകളായി മാറിയതിനു പിന്നാലെ പ്രതികരണവുമായി ഹ്യൂമണ്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ പ്രവര്‍ത്തക സാലി വര്‍മ. വളര്‍ത്തുമൃഗത്തിന്റെ പേരിനൊപ്പം വാലായി തങ്ങളുടെ പേരിന്റെ രണ്ടാം ഭാഗം ചേര്‍ക്കുന്നത് അവയെ കുടുംബാംഗത്തെപ്പോലെ കാണുന്നതുകൊണ്ടാണെന്ന് സാലി വര്‍മ പറയുന്നു.
ഇന്ന് രാവിലെ ചൂച്ചയുടെ ചരമവാര്‍ഷികത്തിന്റെ പരസ്യം പത്രത്തില്‍ കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും എന്നാല്‍ പിന്നീട് ആ പരസ്യത്തെ ട്രോളുന്ന പോസ്റ്റുകളാണ് കാണാന്‍ കഴിഞ്ഞതെന്നും പറഞ്ഞാണ് സാലി വര്‍മയുടെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്.
എല്ലാ കുടുംബങ്ങളും അവരുടെ കുട്ടികള്‍ക്ക് ഇതുപോലെതന്നെയാണ് പേരിടുന്നതെന്നും ഏത് മതസ്ഥരായാലും അത് അങ്ങിനെയാണെന്നും പറയുന്ന സാലി തന്റെ അച്ഛന് ഒരു വളര്‍ത്തുനായ ഉണ്ടായിരുന്നെന്നും അമ്മു വര്‍മയെന്നായിരുന്നു അതിന്റെ പേരെന്നും പറഞ്ഞു. അമ്മു വര്‍മ്മയെന്ന പേര് നല്‍കിയത് അവളെയും കുടുംബത്തിലെ ഒരംഗമായി തന്നെ കാണുന്നതിനാലാണെന്നും ജാതിപരമായ ഒന്നായിരുന്നില്ല അതെന്നും പറഞ്ഞ സാലി അച്ഛന് തന്റെ ഏറ്റവും ചെറിയ മകളായായിരുന്നു നായയെ കണ്ടിരുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് 'അമ്മു വര്‍മ്മ' മരിച്ചെന്ന് പറഞ്ഞ സാലി അവളെന്നും തങ്ങളുടെ സഹോദരിയായിരിക്കുമെന്നും ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. വളര്‍ത്തുമൃഗങ്ങളും കുടുംബാംഗങ്ങളാണെന്നും ആ പൂച്ചയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും പറഞ്ഞാണ് സാലി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.