യുകെയിലെ പണപ്പെരുപ്പം സാധാരണക്കാരുടെ ജീവിതച്ചിലവ് ക്രമാതീതമായി കൂടാൻ കാരണമായിരിക്കുകയാണ്. പലതരത്തിൽ ജനങ്ങൾ അതിന്റെ ഭവിഷ്യത്ത് നേരിടുന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. നോർത്ത് ലണ്ടനിലുള്ള 46 കാരി യാസെം കപ്താൻ പട്ടിണികിടന്നാണ് തന്റെ ആറു പൂച്ചകളെ പോറ്റുന്നത്. ആഴ്ചയിൽ ഒരു ദിവസമേ അവർ ആഹാരം കഴിക്കാറുള്ളു. തന്റെ ആറ് പൂച്ചകൾക്ക് ഭക്ഷണം കൊടുക്കണമെങ്കിൽ താൻ പട്ടിണി കിടക്കണമെന്ന് യാസെം കപ്താൻ പറയുന്നു.
പൂച്ചകൾ കുഞ്ഞായിരുന്നപ്പോൾ അവയുടെ ഭക്ഷണ ചിലവ് താങ്ങാവുന്നതായിരുന്നു. എന്നാൽ ഇപ്പോൾ അതിന് കഴിയാത്ത സ്ഥിതി ആയി. പൂച്ചകളെ ഉപേക്ഷിക്കുന്നത് തനിക്ക് ആലോചിക്കാൻ പോലും കഴിയാത്ത കാര്യമാണ്. ആകെയുള്ള പോംവഴി തന്റെ ഭക്ഷണം ഒഴിവാക്കി പൂച്ചകൾക്കുള്ളത് ഉറപ്പാക്കുക എന്നത് മാത്രമാണ്. അതിനായി ആഴ്ചയിൽ ഒരിക്കൽ മാത്രം ആഹാരം കഴിക്കുകയും, ബാക്കി ദിവസങ്ങൾ പെപ്പർമിന്റ് ചായ കുടിക്കുകയുമാണ് ചെയ്യുന്നത്. അവരുടെ ശരീരഭാരം 89 കിലോയിൽ നിന്ന് 57 കിലോയായി കുറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിൽ സാധാരണയായി പച്ചക്കറികളും സാലഡും ആണുള്ളത്. യാസെം കപ്താന്റെ പങ്കാളിക്ക് മൾട്ടിപ്പിൾ സ്ക്ലിറോസിസ് ബാധിച്ചതിനാൽ അവർക്ക് ഒരു കെയർ അലവൻസ് ലഭിക്കുന്നുണ്ട്. പക്ഷെ നിർഭാഗ്യവശാൽ പണം മുഴുവൻ പൂച്ചക്കുള്ള ഭക്ഷണം, ബിസ്ക്കറ്റുകൾ, പാൽ എന്നിവയ്ക്കായി ചിലവാകുന്നു. ഫോൺ ബിൽ അടക്കാൻ പോലും അവൾക്കു കഴിയുന്നില്ല.
കപ്തൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നപ്പോഴാണ് പൂച്ചകളെ ദത്തെടുത്തത്. അന്ന് തന്റെയും തന്റെ പൂച്ചകളെയും മറ്റ് ചിലവുകളും നോക്കാൻ എളുപ്പത്തിൽ കഴിഞ്ഞിരുന്നു. 2022-ൽ അവർക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടെന്ന് കണ്ടെത്തിയതോടെ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതയായി. അതോടെ കാര്യങ്ങൾ അപ്പാടെ പാളം തെറ്റി. ഈ അവസ്ഥയിലും അങ്ങേയറ്റം കരുതലോടെ തുടരാൻ അവർ ശ്രമിക്കുന്നുണ്ട്, പക്ഷെ ഭക്ഷണത്തിന്റെ കുറവ് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ വല്ലാതെ അലട്ടുകയാണ്.
യുകെയിൽ പൊതുവിൽ ജീവിതച്ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . 2022-ൽ മാത്രം ഉപേക്ഷിക്കപ്പെട്ട വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ 24% വർദ്ധനവാണ് ഉണ്ടായത് എന്ന് RSPCA വ്യക്തമാക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനും വളർത്തുമൃഗങ്ങളെ പരിപാലിക്കാനും പാടുപെടുന്ന അനേകം ആളുകൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ കാപ്തന്റെ കഥയിലൂടെ ലോകം അറിയുകയാണ്. എല്ലാ ബുദ്ധിമുട്ടുകൾക്കിടയിലും കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കപ്തനും കപ്താനെ പോലെയുള്ള ആയിരക്കണക്കിന് ആളുകളും .
പണപ്പെരുപ്പത്തിന്റെ ആഘാതം യു കെയുടെ സമ്പദ്വ്യവസ്ഥയെ പിടിച്ച് ഉലച്ചിരിക്കുകയാണ്. തൊഴിലാളികളും ജീവനക്കാരും ഡോക്ടർമാരും അധ്യാപകരും ഉൾപ്പെടെ ശമ്പള വർദ്ധനവിന് വേണ്ടി സമരത്തിലാണ്. എങ്ങനെ ജീവിക്കുമെന്നാണ് ഏവരുടെയും ചോദ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.