കൊറോണ വൈറസിനെ പേടിച്ച് മൂന്ന് വർഷം വീട്ടിൽ നിന്നും പുറത്തിറങ്ങാതെ കഴിഞ്ഞ സ്ത്രീയേയും മകനേയും മോചിപ്പിച്ചു. ഗുരുഗ്രാമിലെ മാരുതി കുഞ്ച് എന്ന സ്ഥലത്തുള്ള സ്ത്രീയാണ് മകനൊപ്പം വീട്ടിനുള്ളിൽ അടച്ചുപൂട്ടി ജീവിച്ചത്. കോവിഡ് വ്യാപനമുണ്ടായതു മുതൽ മൂന്ന് വർഷമായി ഇവർ വീടിനു പുറത്തിറങ്ങിയിട്ടില്ല. ഭർത്താവിനെ പോലും വീട്ടിനുള്ളിലേക്ക് കടത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.
പത്ത് വയസ്സുള്ള മകനൊപ്പമാണ് മുൻമുൻ മജി എന്ന സ്ത്രീ വീട്ടിനുള്ളിൽ കഴിഞ്ഞത്. ഇന്നലെ പൊലീസും ആരോഗ്യ പ്രവർത്തകരും ശിശുക്ഷേമ പ്രവർത്തകരും എത്തിയാണ് സ്ത്രീയേയും കുട്ടിയേയും പുറത്തിറക്കിയത്. വീട് അകത്തു നിന്ന് പൂട്ടിയിരുന്നതിനാൽ വാതിൽ കുത്തിപ്പൊളിച്ചാണ് ഉദ്യോഗസ്ഥർ അകത്തു കയറിയത്.
കോവിഡിനെ കുറിച്ചുള്ള അമിത ഭയം മൂലമാണ് സ്ത്രീ മകനൊപ്പം വീട്ടിൽ നിന്നും പുറത്തിറങ്ങാതെ കഴിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായി തുടങ്ങി ആദ്യത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഇവർ വീട്ടിനുള്ളിലാണ്. ഈ സമയത്ത് ഭർത്താവും ഇവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ, 2020 ൽ ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെ എഞ്ചിനീയറായ ഭർത്താവ് വീട്ടിന് പുറത്തിറങ്ങി.
ഇതിനു ശേഷം മുൻമുൻ ഭർത്താവിനേയും വീട്ടിനുള്ളിലേക്ക് കയറ്റിയിട്ടില്ല. ഇതോടെ വീട്ടിൽ നിന്ന് പുറത്തായ മുൻമുൻ മജിയുടെ ഭർത്താവ് സുജൻ മജി തൊട്ടടുത്ത് വാടകയ്ക്ക് വീടെടുത്തു. ഭാര്യയ്ക്കും മകനും ഭക്ഷണം പാചകം ചെയ്യാനുള്ള സാമഗ്രികളും വീട്ടു സാധനങ്ങളുമെല്ലാം ഇയാൾ വീടിന് പുറത്തുവെക്കുകയായിരുന്നു പതിവ്. മൂന്ന് വർഷമായി പത്ത് വയസ്സുള്ള മകന്റെ പഠനം ഓൺലൈൻ വഴിയാണ്. ഈ മൂന്ന് വർഷവും മകന്റെ സ്കൂൾ ഫീസും വീടിന്റെ വാടകയുമടക്കമെല്ലാം സുജൻ നൽകിക്കൊണ്ടിരിക്കുകയായിരുന്നു.
Also Read- 60 വയസ്സിനിടെ 26 വിവാഹം; മരിക്കുന്നതിന് മുമ്പ് നൂറ് തവണ വിവാഹമെങ്കിലും കഴിക്കണമെന്ന് പാക് സ്വദേശി
കോവിഡിനൊപ്പം ലോകം മുഴുവൻ ജീവിക്കാൻ ശീലിച്ചിട്ടും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയായിരുന്നു മുൻമുനിന്റെ ജീവിതം. പുറംലോകവുമായി ഇവരെ ആകെ ബന്ധിപ്പിച്ചിരുന്നത് ഭർത്താവായിരുന്നു. എന്തിനേറെ പറയുന്നു, ഈ മൂന്ന് വർഷക്കാലം ഗ്യാസ് സ്റ്റൗ പോലും സ്ത്രീ ഉപയോഗിച്ചിരുന്നില്ല. ഇന്റക്ഷൻ ഹീറ്ററിലായിരുന്നു ആഹാരം പാകം ചെയ്തിരുന്നത്. ഗ്യാസ് സിലിണ്ടർ മാറ്റാൻ പുറത്തു നിന്ന് ആളെത്തുമെന്നതിനാലാണ് സ്റ്റൗ ഉപേക്ഷിച്ചത്.
മകനേയും ഇവർ പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. ഭാര്യയുടെ മനസ്സു മാറ്റാൻ സുജൻ നിരവധി വട്ടം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുൻമുനിന്റെ മാതാപിതാക്കളേയും സുജൻ സമീപിച്ചു. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോകാൻ മുൻമുൻ തയ്യാറായില്ല. കുട്ടികൾക്ക് ഫലപ്രദമായ കോവിഡ് വാക്സിൻ ലഭ്യമാകാതെ മകനെ പുറത്തിറക്കില്ലെന്ന നിലപാടിലായിരുന്നു സ്ത്രീ. മറ്റൊരു വഴിയും ഇല്ലാത്തതിനാൽ സുജൻ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.