Covid 19 | കോവിഡ് വ്യാപനം: ബാങ്കുകളിലും നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ രംഗത്ത്
- Published by:user_57
- news18-malayalam
Last Updated:
ആശങ്കാജനകമായ സാഹചര്യത്തിൽ ബാങ്കിംഗ് ഇടപാടുകൾ നടത്താൻ നിയന്ത്രണം വേണമെന്നാണ് പ്രധാന ആവശ്യം
വർദ്ധിച്ചുവരുന്ന കോവിഡ് പോസിറ്റീവ് കേസുകൾ ബാങ്ക് ജീവനക്കാരെയും ആശങ്കയിലാഴ്ത്തുന്നു. പൊതുസമൂഹവുമായി നേരിട്ട് ഇടപെടുന്ന ബാങ്ക് ജീവനക്കാർക്ക് രോഗം പകരാനുള്ള സാധ്യതയും ഇരട്ടിയാണ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണം വേണമെന്ന ആവശ്യവുമായി ബാങ്ക് ജീവനക്കാർ രംഗത്തെത്തിക്കഴിഞ്ഞു. ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നു.
സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് നൽകിയ കത്തിൽ ആറ് ആവശ്യങ്ങളാണ് പ്രധാനമായും ജീവനക്കാരുടെ സംഘടന മുന്നോട്ടുവയ്ക്കുന്നത്. ആശങ്കാജനകമായ സാഹചര്യത്തിൽ ബാങ്കിംഗ് ഇടപാടുകൾ നടത്താൻ നിയന്ത്രണം വേണമെന്നാണ് പ്രധാന ആവശ്യം.
ദുരന്തനിവാരണ അതോറിറ്റിയുടെ കർശന നിബന്ധനകൾ ബാങ്കുകളിലും ബാധകമാക്കണം. ഇതുവരെ അറുന്നൂറോളം ബാങ്ക് ജീവനക്കാർക്ക് കോവിഡ് ബാധിച്ചു. സംസ്ഥാനത്ത് രണ്ടു ബാങ്ക് ജീവനക്കാരുടെ മരണകാരണം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇടപാടുകൾക്കായി എത്തുന്നവർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനെ തുടർന്ന് നിരവധി പേർ നിരീക്ഷണത്തിൽപോയി. പല ബ്രാഞ്ചുകളും അടച്ചിടേണ്ട അവസ്ഥയുണ്ടായി. ഇത് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമായതിന്റെ സൂചനയായി കാണണം എന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു.
advertisement
ഒക്ടോബർ മാസത്തിൽ ഇനിയുള്ള പതിനെട്ടോളം പ്രവർത്തനങ്ങളിൽ വേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളും ജീവനക്കാരുടെ സംഘടന സമർപ്പിച്ചു. അടിയന്തര ഇടപാടുകൾക്കു മാത്രമേ പൊതുജനം ബാങ്കുകളിൽ എത്താവു എന്നാണ് ഒന്നാമത്തെ നിർദ്ദേശം. ബാങ്കുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഫോൺ മുഖേനയാക്കണം. അക്കൗണ്ട് നമ്പർ അനുസരിച്ച് ഉപഭോക്താക്കൾക്ക് ബാങ്കിൽ എത്താൻ അവസരമൊരുക്കണമെന്നാണ് മറ്റൊരാവശ്യം. ടോക്കൺ സിസ്റ്റവും ക്യൂവും കർശനമാക്കണം.
ബാങ്കുകളിൽ തിരക്കു നിയന്ത്രിക്കുന്നതിന് പോലീസിൻറെ സഹായം അനിവാര്യമാണെന്ന് ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരെ കൊണ്ടുമാത്രം ബാങ്കുകൾക്ക് പുറത്തെ ആൾക്കൂട്ടം നിയന്ത്രിക്കാനാവില്ല. നിക്ഷേപങ്ങൾക്കും പണം പിൻവലിക്കുന്നതിനും മാത്രമേ ബാങ്കിൽ വരാവൂ എന്നത് കർശനമാക്കണം. മറ്റാവശ്യങ്ങൾ തൽക്കാലം മാറ്റി വയ്ക്കണം.
advertisement
ബാങ്കുകളുടെ പ്രവർത്തന സമയം പത്തുമുതൽ രണ്ടു വരെ ആക്കണം. സംസ്ഥാനത്തുടനീളമുള്ള ബാങ്കുകൾ സമയക്രമം ഇങ്ങനെ ക്രമീകരിക്കണമെന്നാണ് കത്തിലുള്ളത്. 50 ശതമാനം ജീവനക്കാർ മാത്രം ബാങ്കിൽ എത്തിയാൽ മതി. നിലവിലെ ഗുരുതര സാഹചര്യം നേരിടാൻ ഈ തീരുമാനം അടിയന്തരമായി കൈക്കൊള്ളണം. വൈകല്യങ്ങളുള്ള ജീവനക്കാർക്കും ഗർഭിണികൾക്കും ഇളവുകൾ നൽകണം. ഇത്തരക്കാർക്ക് സ്പെഷ്യൽ ലീവ് അനുവദിക്കണമെന്നാണ് ആവശ്യം.
ഓഫീസിന് പുറത്ത് ബിസിനസ്സിനായി ഉപഭോക്താക്കളെ നേരിൽ കാണാൻ ജീവനക്കാരെ നിർബന്ധിക്കരുത്. ലോൺ നൽകാനുള്ള പ്രചരണങ്ങളും മറ്റു പരിപാടികളും ഈ ഘട്ടത്തിൽ ഒഴിവാക്കണം. സംഘടനാ ജനറൽ സെക്രട്ടറി സി.ഡി. ജോസൺ കൈമാറിയ കത്തിലാണ് ഈ ആവശ്യങ്ങൾ . സംസ്ഥാനതല ബാങ്കേഴ്സ് സമിതി സർക്കാരുമായി ചർച്ച നടത്തി ഈ ആവശ്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരുടെ സംഘടന.
Location :
First Published :
October 04, 2020 4:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് വ്യാപനം: ബാങ്കുകളിലും നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ രംഗത്ത്