ലണ്ടൻ; കോവിഡ് വ്യാപനം വീണ്ടും കൂടിയതോടെ രണ്ടാമത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പ്രധാനമന്തരി ബോറിസ് ജോൺസൻ. ചൊവ്വാഴ്ച മുതൽ ഒരു മാസത്തേക്കാണ് ലോക്ക്ഡൗൺ. ഡിസംബർ 2ന് അർദ്ധരാത്രിവരെ ഇത് തുടരും. ഇതോടെ യൂറോപ്പിൽ കൂടുതൽ രാജ്യങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ്, എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ പ്രതിഷേധം ശക്തമായതും ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പും കാരണമാണ് ബോറിസ് ജോൺസൻ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ നിർബന്ധിതനായത്.
മാർച്ചിൽ നടപ്പാക്കിയ ലോക്ക്ഡൗണിന് വിഭിന്നമായി സ്കൂളുകളെയും സർവ്വകലാശാലകളെയും പ്രവർത്തിക്കാൻ അനുമതി നൽകുമെന്നതാണ് ഇത്തവണത്തെ പ്രധാന ഇളവ്. യാത്ര, വിനോദം എന്നിവ കൂടാതെ അവശ്യമല്ലാത്ത റീട്ടെയിൽ, റെസ്റ്റോറന്റുകൾ, പബ്ബുകൾ, മറ്റ് സേവന മേഖലകൾ എന്നിവ അടച്ചിരിക്കും. ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അടിസ്ഥാന സന്ദേശം ‘വീട്ടിൽ തുടരുക’ എന്നതാണ്.
“ഇത്തരത്തിലുള്ള നടപടികൾ എവിടെയും നടപ്പാക്കാൻ ആരും ആഗ്രഹിക്കുന്നില്ല… ശക്തമായ പ്രാദേശിക പ്രവർത്തനത്തിലൂടെ ശക്തമായ പ്രാദേശിക നേതൃത്വത്തിലൂടെ, രോഗം ഉയർന്നുവരികയാണെങ്കിലും പ്രശ്നത്തെ അഭിസംബോധന ചെയ്യുകയാണെങ്കിലും അണുബാധയുടെ തോത് കുറയ്ക്കാൻ കഴിയുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ ”
ബോറിസ് ജോൺസൻ പറഞ്ഞു.
“പ്രകൃതിയുടെ മുന്നിലും ഈ രാജ്യത്തും ഞങ്ങൾ വിനയാന്വിതനായിരിക്കണം. യൂറോപ്പിലുടനീളം, നമ്മുടെ ശാസ്ത്ര ഉപദേഷ്ടാക്കളുടെ മുന്നറിയിപ്പ് പ്രകാരം ഏറ്റവും മോശം അവസ്ഥയേക്കാൾ വേഗത്തിൽ വൈറസ് പടരുന്നു, ഞങ്ങൾ പ്രവർത്തിച്ചില്ലെങ്കിൽ, ഈ രാജ്യത്ത് ഒരു ദിവസം ആയിരക്കണക്കിന് മരണങ്ങൾ ഉണ്ടാകും. ഈ അവസ്ഥ ഏപ്രിലിൽ കണ്ടതിനേക്കാൾ വലുതായിരിക്കും ”- പ്രധാനമന്ത്രി പറഞ്ഞു.
ഔദ്യോഗിക പ്രസ്താവന പ്രകാരംജനുവരി 31 നും ഒക്ടോബർ 31 നും ഇടയിൽ 1,011,660 പേർക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,915 പുതിയ കേസുകളും 326 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
ലണ്ടനിലെ ഇംപീരിയൽ കോളേജ്, വാർവിക് യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവയിലെ വിദഗ്ധരുടെ മുന്നറിയിപ്പ് പ്രകാരം രാജ്യത്ത് രോഗവ്യാപനം ഇനിയും വർദ്ധിക്കുമെന്നാണ്. ലോക്ക് ഡൌൺ ഏർപ്പെടുത്തിയില്ലെങ്കിലും രോഗവ്യാപനവും പ്രതിദിന മരണനിരക്കും കൂടുമെന്നും അവർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.