• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് മുക്തനായ ആൾക്ക് എത്ര ദിവസത്തിനുള്ളിൽ വീണ്ടും രോഗം വരാം? വിദഗ്ധർ പറയുന്നതിങ്ങനെ

Covid 19 | കോവിഡ് മുക്തനായ ആൾക്ക് എത്ര ദിവസത്തിനുള്ളിൽ വീണ്ടും രോഗം വരാം? വിദഗ്ധർ പറയുന്നതിങ്ങനെ

അണുബാധ, മുന്‍കാല അണുബാധകളോടുള്ള ഓരോ വ്യക്തിയുടെയും പ്രതിരോധ പ്രതികരണം, വാക്സിനേഷന്‍ നില, വ്യക്തിഗത സംരക്ഷണ രീതികള്‍ എന്നിങ്ങനെ നാല് പ്രധാന ഘടകങ്ങളായി വിഭജിക്കുകയാണെങ്കില്‍, വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത എത്രത്തോളമാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കോവിഡ് വീണ്ടും വ്യാപിക്കുകയും പുതിയ വേരിയന്റുകള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതിയ സബ് വേരിയന്റുകള്‍ക്ക് കുറഞ്ഞ സമയപരിധിക്കുള്ളില്‍ വീണ്ടും അണുബാധ ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ആരോഗ്യവിദഗ്ധര്‍, ഐസൊലേഷന്‍ സമയം 12 ആഴ്ചയില്‍ നിന്ന് 28 ദിവസമായി കുറച്ചിട്ടുണ്ട്. നേരത്തെ കോവിഡ് ബാധിച്ചവര്‍ക്ക് 28 ദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ പരിശോധന നടത്തേണ്ടി വരുമെന്ന് ന്യൂ സൗത്ത് വെയില്‍സ്, വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി ഗവണ്‍മെന്റുകള്‍ ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പരിശോധനയില്‍ വീണ്ടും പോസ്റ്റീവാണെന്ന് കണ്ടാല്‍ അത് പുതിയ കേസായിട്ടാണ് കണക്കാക്കുന്നത്.

    BA.4, BA.5 ഒമിക്രോണ്‍ സബ് വേരിയന്റുകളുടെ ആവിര്‍ഭാവം കണക്കിലെടുക്കുമ്പോള്‍ വൈറസുകള്‍ എളുപ്പത്തില്‍ വ്യാപിക്കുകയും വാക്സിനേഷന്‍ എടുക്കാത്തവരില്‍ രോഗ വ്യാപനത്തിന് കാരണമാകുകയും ചെയ്യും. അണുബാധ, മുന്‍കാല അണുബാധകളോടുള്ള ഓരോ വ്യക്തിയുടെയും പ്രതിരോധ പ്രതികരണം, വാക്സിനേഷന്‍ നില, വ്യക്തിഗത സംരക്ഷണ രീതികള്‍ എന്നിങ്ങനെ നാല് പ്രധാന ഘടകങ്ങളായി വിഭജിക്കുകയാണെങ്കില്‍, വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത എത്രത്തോളമാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. അതിനാല്‍ വൈറസിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞ് പ്രതിരോധിക്കാം:

    വൈറസ്

    ഒമിക്രോണ്‍ സബ് വേരിയന്റുകളുടെ രോഗപ്രതിരോധ സംവിധാനത്തെ മറികടക്കുന്ന സ്വഭാവങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതായത് ആല്‍ഫ, ബീറ്റാ, ഡെല്‍റ്റ എന്നീ കോവിഡ് വേരിയന്റുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് രോഗലക്ഷണങ്ങള്‍ പൊതുവേ കുറഞ്ഞ രീതിയില്‍ മാത്രമേ ബാധിക്കുകയുളളുവെന്നും പറയപ്പെടുന്നു. എന്നാല്‍, 2021 അവസാനത്തോടെ ഒമിക്രോണ്‍ BA.1 സബ് വേരിയന്റിന്റെ ആവിര്‍ഭാവത്തോടെ അതെല്ലാം മാറിമറിഞ്ഞു. മുന്‍കാല അണുബാധയില്‍ നിന്നുള്ള ക്രോസ്-പ്രൊട്ടക്ഷന്‍ കുറഞ്ഞതായി പഠനങ്ങള്‍ തെളിയിക്കുന്നു.

    മുന്‍കാല അണുബാധകളോടുളള പ്രതികരണം

    ആദ്യം കോവിഡ് രോഗത്തോട് നമ്മുടെ ശരീരം എങ്ങനെ പ്രതിരോധിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും ഭാവിയില്‍ ഉണ്ടാകുന്ന അണുബാധയോടുള്ള ശരീരത്തിന്റെ പ്രതികരണം. പ്രതിരോധശേഷി കുറഞ്ഞ വ്യക്തികള്‍ക്ക് വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നുള്ളതാണ് വസ്തുത. യുകെയിലെ കോവിഡ് ഇന്‍ഫക്ഷന്‍ സര്‍വെ പ്രകാരം, മുമ്പ് കോവിഡ് ബാധിച്ചവരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും പിസിആര്‍ സ്വാബില്‍ വൈറസ് സാന്നിധ്യം കുറവുള്ളവര്‍ക്കുമാണ് വീണ്ടും കോവിഡ് വരാനുള്ള സാധ്യത കൂടുതല്‍.

    ആദ്യത്തെ അണുബാധയ്ക്കെതിരെ ശരീരം കൂടുതല്‍ ശക്തമായ രോഗപ്രതിരോധ പ്രതികരണം നടത്തിയിട്ടുണ്ടെങ്കിൽ അത് വീണ്ടും അണുബാധയ്ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ആദ്യ കൊവിഡ് അണുബാധയില്‍ ചുമ, വിറയല്‍, എന്നിവ പ്രകടമായവര്‍ക്ക് ഇനി വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നുള്ള പഠനങ്ങൾ ശുഭപ്രതീക്ഷ നല്‍കുന്നു.

    വാക്‌സിനേഷന്‍

    2021ല്‍ കൊവിഡ് വാക്‌സിനേഷനുകള്‍ ആരംഭിച്ചപ്പോള്‍, അവ ഗുരുതരമായ രോഗങ്ങളില്‍ നിന്നും രോഗലക്ഷണങ്ങില്‍ നിന്നും മികച്ച സംരക്ഷണമാണ് നല്‍കിയത്. അതായത്, രോഗം ബധിച്ചാല്‍ അത് ഗുരുതരമാകാനുള്ള സാധ്യത കുറയുന്നു. എന്നാല്‍ വാക്‌സിന്‍ ആന്റിബോഡികളാല്‍ 'ന്യൂട്രലൈസേഷല്‍' സാധ്യമാകാത്തതിനാല്‍ വാക്‌സിൻ എടുത്താലും ഒമിക്രോൺ വേരിയന്റുകള്‍ ആളുകളെ ബാധിക്കും.

    ഫൈസര്‍, മോഡേണ പോലുള്ള എംആര്‍എന്‍എ വാക്സിനേഷന്റെ രണ്ടാം ഡോസ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം, എല്ലാ ഒമിക്രോണ്‍ സബ്വേരിയന്റുകളുടെയും ആന്റിബോഡി അളവ് ഗണ്യമായി കുറയുന്നതായി ഒരു പുതിയ പഠനം വ്യക്തമാക്കുന്നു. ബൂസ്റ്റര്‍ ഷോട്ട് എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് എല്ലാ വേരിയന്റുകളിലും ആന്റിബോഡി അളവ് വീണ്ടും ഉയരുന്നതായും കാണാം. എന്നാല്‍ BA.4 ഉം BA.5 വേരിയന്റുകളില്‍ ചെറിയ അളവില്‍ മാത്രമാണ് ഇത് കൂടിയത്.

    വീണ്ടും രോഗബാധിതനായാല്‍

    പ്രത്യാശ നല്‍കുന്ന ചില സമീപകാല ഡാറ്റകള്‍ പറയുന്നത് വീണ്ടും അണുബാധ ഉണ്ടാകുന്നത് സാധാരണമാണെങ്കിലും, അത് കഠിനമായ രോഗലക്ഷണത്തിലേക്ക് പോകുന്നില്ലെന്നാണ്. ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കുന്നത് അധിക സംരക്ഷണം നല്‍കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു.

    വൈറസിന്റെ പരിണാമത്തിലോ നമ്മുടെ സ്വന്തം രോഗപ്രതിരോധ സംവിധാനത്തിലോ നമുക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും വാക്സിനേഷന്‍ തുടരുന്നതിലൂടെ ഗുരുതരമായ അണുബാധയുടെ സാധ്യത കുറയ്ക്കാന്‍ കഴിയും. ഒപ്പം മറ്റ് അണുബാധ നിയന്ത്രണ രീതികള്‍ പിന്തുടരുകയും വേണം.
    Published by:Rajesh V
    First published: