COVID 19| കോവിഡിന്റെ ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന
- Published by:Naseeba TC
- news18-malayalam
Last Updated:
ഇന്ത്യയ്ക്ക് പുറത്ത് ഈ വകഭേദം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബ്രിട്ടനിലാണ്.
കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ലോകത്താകമാനം വ്യാപിച്ചതായി ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ബി.1.617 വകഭേദം ആഗോളതലത്തിൽ ഉത്കണ്ഠയുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസം ലോകരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് ബി.1.617 വകഭേദം ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയത്. ഇപ്പോൾ 44 രാജ്യങ്ങളിൽ ഈ വകഭേദം ഇതിനകം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഈ വകഭേദം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബ്രിട്ടനിലാണ്.
ബി.1.617-നെ ആഗോളതലത്തിൽ ആശങ്കപ്പെടേണ്ട വകഭേദമായി തരംതിരിച്ചതായി സംഘടനയിലെ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാൻ കേർഖോവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാരണം സാധാരണ വൈറസിനേക്കാൾ വേഗത്തിൽ പകരുന്നതോ മാരകമായതോ വാക്സിൻ പരിരക്ഷകൾ മറികടക്കുന്നതോ ആണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇന്ത്യയിലെ വകഭേദത്തിന് വ്യാപനശേഷി കൂടുതലുണ്ടെന്നാണ് കണ്ടെത്തൽ.
advertisement
You may also like:കൊറോണയൊന്നും പ്രശ്നമല്ല; ഓണ്‍ലൈനിൽ സൽമാൻ ഖാൻ ചിത്രം 'രാധേ'യുടെ ടിക്കറ്റ് തിരഞ്ഞ് ആരാധകർ
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ വന്നിരിക്കുന്നത്. യുഎസ്സിന് പിന്നാലെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് ഇന്ത്യ. പ്രതിദിനം മൂന്ന് ലക്ഷത്തിന് മുകളിൽ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.
advertisement
You may also like:കോവിഡ് 19 വാക്സിൻ സ്വീകരിച്ചോ? വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം
കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 3.29 ലക്ഷമാണ്. 3800 പേർ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിലായിരുന്നു ഏറ്റവും കൂടുതൽ കോവിഡ് കേസുകളെങ്കിൽ ഇന്നലത്തെ കണക്കുകൾ പ്രകാരം പ്രതിദിന കോവിഡ് രോഗികൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കർണാടകയിലാണ്.
advertisement
39,305 കോവിഡ് കേസുകളാണ് കർണാടകയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 37,236. തമിഴ്നാട്-28,978, കേരളം- 27,487, ഉത്തർപ്രദേശ്- 21,277 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് രോഗികൾ.
ഇന്ത്യയിൽ കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോർട്ട് ചെയ്യുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. സൈഗോമൈക്കോസിസ് എന്നറിയപ്പെട്ട മ്യൂകോർമിക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ഗുരുതരമായ ഫംഗസ് അണുബാധയാണ്. മ്യൂകോർമിസെറ്റസ് എന്ന ഫംഗസാണ് അണുബാധയ്ക്ക് കാരണമാകുന്നത്. അണുബാധ സാധാരണയായി മൂക്കിൽ നിന്ന് ആരംഭിച്ച് കണ്ണുകളിലേക്ക് വ്യാപിക്കുന്നു. പെട്ടെന്ന് കണ്ടെത്തുന്നതും ചികിത്സ ലഭ്യമാക്കുന്നതും രോഗബാധ കുറയ്ക്കും. എന്നാൽ യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.
advertisement
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുർബലമാകുമ്പോൾ ഫംഗസ് മനുഷ്യ ശരീരത്തെ ഗുരുതരമായി ബാധിക്കും. വായുവിലൂടെ ഇത് ശ്വാസകോശത്തെയും സൈനസുകളെയും ബാധിക്കും. തുറന്ന മുറിവുകളിലൂടെയും ഫംഗസിന് ശരീരത്തിൽ പ്രവേശിക്കാം.
മൂക്കടപ്പ്, കണ്ണുകളിലും കവിളുകളിലും വീക്കം, മൂക്കിനുള്ളില്‍ ബ്ലാക്ക് ക്രസ്റ്റ്(ഫംഗസ് ബാധ)എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം.
Location :
First Published :
May 12, 2021 9:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| കോവിഡിന്റെ ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന