ഒറ്റ ഡോസ് വാക്‌സിന്‍ 66 ശതമാനം വരെ ഫലപ്രദം; അവകാശവാദവുമായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സൺ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
അമേരിക്കയില്‍ നിലവില്‍ അംഗീകാരം ലഭിച്ചിരിക്കുന്ന ഫൈസര്‍, മൊഡേണ കോവിഡ് വാക്‌സിനുകളേക്കാള്‍ ഫലപ്രാപ്തി കുറവാണെങ്കിലും ഒറ്റ ഡോസ് മാത്രം നല്‍കിയാല്‍ മതി എന്നതാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വാക്‌സിനെ വ്യത്യസ്തമാക്കുന്നത്
വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച കോവിഡ് വാക്സിൻ സിംഗിള്‍-ഡോസ് ഫലപ്രദമെന്ന് കമ്പനി. വാക്‌സിന്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 66 ശതമാനം ഫലപ്രാപ്തി കാണിച്ചതായി കമ്പനി വ്യക്തമാക്കി. മൂന്ന് രാജ്യങ്ങളിലായി 44,000 ഓളം സന്നദ്ധപ്രവര്‍ത്തകരിലാണ് വാക്സിന്‍ പരീക്ഷിച്ചത്. കൊറോണ വൈറസ് വകഭേദങ്ങള്‍ ബാധിച്ചവരിലുൾപ്പെടെ വാക്‌സിന്‍ 66% ഫലപ്രദമായിരുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അമേരിക്കയില്‍ വാക്‌സിന്‍ 72 ശതമാനവും ലാറ്റിനമേരിക്കയില്‍ 66 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ 57 ശതമാനവും ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു.
അമേരിക്കയില്‍ നിലവില്‍ അംഗീകാരം ലഭിച്ചിരിക്കുന്ന ഫൈസര്‍, മൊഡേണ കോവിഡ് വാക്‌സിനുകളേക്കാള്‍ ഫലപ്രാപ്തി കുറവാണെങ്കിലും ഒറ്റ ഡോസ് മാത്രം നല്‍കിയാല്‍ മതി എന്നതാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വാക്‌സിനെ വ്യത്യസ്തമാക്കുന്നത്. ഈ വാക്‌സിന് അമേരിക്കയില്‍ അംഗീകാരം ലഭിച്ചാൽ മൂന്നാമത്തെ വാക്സിനാകും.
ഇതിനിടെ ലോകത്തിന് കൂടുതൽ വാക്സിനുകൾ ഇന്ത്യയിൽ നിന്ന് ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് ഉച്ചകോടിയിൽ വ്യക്തമാക്കിയിരുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച ഓക്സ്ഫഡ്-അസ്ട്രാസെനെക്ക വാക്സിൻ എന്നിവ ഉപയോഗിച്ച് ഒരാഴ്ച മുമ്പാണ് രാജ്യം വൻ പ്രതിരോധ വാക്സിൻ യജ്ഞത്തിന് തുടക്കം കുറിച്ചത്.
advertisement
അതിനുശേഷം, സർക്കാറിന്റെ 'വാക്സിൻ മൈത്രി' പദ്ധതിയുടെ ഭാഗമായി മറ്റ് പല രാജ്യങ്ങൾക്കും ഇന്ത്യയിൽ നിന്ന് വാക്സിനുകൾ ലഭിച്ചു. സമ്പന്ന രാജ്യങ്ങളുടെ 'വാക്സിൻ ദേശീയത'യെ ആവർത്തിച്ച് വിമർശിച്ച ലോകാരോഗ്യ സംഘടന ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ചു. പുതിയ 'വാക്സിൻ നയതന്ത്ര'ത്തിനാണ് രാജ്യം തുടക്കമിട്ടിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോകാരോഗ്യ സംഘടനയുടെ കോവാക്സ് സംവിധാനത്തിന് വാക്സിനുകൾ വിതരണം ചെയ്യുമെന്നും വിവിധ രാജ്യങ്ങളിലേക്ക് ഘട്ടംഘട്ടമായി കരാർ വിതരണം നടത്തുമെന്നും ഇന്ത്യ അടുത്തിടെ യുഎൻ സുരക്ഷാ സമിതിയെ അറിയിച്ചു. ന്യൂഡൽഹിയിലെ 'വാക്സിൻ നയതന്ത്ര'ത്തിന് കീഴിൽ ആറ് ദശലക്ഷത്തിലധികം ഡോസുകളാണ് ഒമ്പത് രാജ്യങ്ങളിലേക്ക് അയച്ചത്.
advertisement
പകർച്ചവ്യാധിയെ നേരിടാൻ സഹായിക്കുന്നതിനായി രാജ്യം മുമ്പ് ഹൈഡ്രോക്സിക്ലോറോക്വിൻ, റെംഡെസിവിർ, പാരസെറ്റമോൾ ഗുളികകൾ, കൂടാതെ ഡയഗ്നോസ്റ്റിക് കിറ്റുകൾ, വെന്റിലേറ്ററുകൾ, മാസ്കുകൾ, കയ്യുറകൾ, മറ്റ് മെഡിക്കൽ സാധനങ്ങൾ എന്നിവ നിരവധി രാജ്യങ്ങളിലേക്ക് അയച്ചിരുന്നു.
Location :
First Published :
January 29, 2021 9:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഒറ്റ ഡോസ് വാക്‌സിന്‍ 66 ശതമാനം വരെ ഫലപ്രദം; അവകാശവാദവുമായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സൺ


