സാര്‍സ് കോവിഡ്-2 വൈറസ് വകഭേദം; എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ.കെ ശൈലജ
- Published by:user_49
Last Updated:
ഇപ്പോഴത്തെ കോവിഡ്-19നെക്കാളം 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസാണ് വകഭേദം വന്ന വൈറസ്
തിരുവനന്തപുരം: ബ്രിട്ടനില്‍ സാര്‍സ് കോവിഡ്-2 (SARS-CoV-2) വൈറസിന്റെ ജനിതക വകഭേദം (Multiple spike protein mutations) കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം കൂടി. ഇപ്പോഴത്തെ കോവിഡ്-19നെക്കാളം 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസാണ് വകഭേദം വന്ന വൈറസ്. മാത്രമല്ല പുതിയതരം വൈറസിന്റെ രോഗ തീവ്രതാ സാധ്യതയെപ്പറ്റിയുള്ള പഠനം നടന്നുവരുന്നതേയുള്ളൂ.
കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. വയോജനങ്ങളും മറ്റുപല രോഗമുള്ളവരും സംസ്ഥാനത്ത് ധാരാളമുള്ളതിനാല്‍ രോഗം വന്നുകഴിഞ്ഞാല്‍ അവരെ ഗുരുതരമാക്കും. ആരോഗ്യമുള്ളവര്‍ക്ക് പോലും പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആ ഒരു സാഹചര്യത്തില്‍ നിലവിലെ കോവിഡ് വ്യാപനം വിലയിരുത്താനും പുതിയ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സയും ശക്തിപ്പെടുത്താനുമാണ് യോഗം കൂടിയത്.
എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കുന്നതാണ്. എയര്‍പോട്ടിനോടനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും. നാല് എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും കിയോസ്‌കുകള്‍ ആരംഭിക്കും. യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ കോവിഡ് പരിശോധന ശക്തമാക്കും. യു.കെ.യില്‍ നിന്നും മറ്റേതെങ്കിലും രാജ്യങ്ങള്‍ വഴിയും വരുന്നവരെ കണ്ടെത്താന്‍ സര്‍വൈലന്‍സ് സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. 14 ദിവസത്തിനുള്ളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിക്കുന്നതാണ്.
advertisement
14 ദിവസത്തന് മുമ്പ് ഇവിടെ എത്തിച്ചേര്‍ന്ന ആളുകളേയും പ്രത്യേക നിരീക്ഷണത്തല്‍ കൊണ്ടുവരേണ്ടതാണ്. ഇവിടെ നിന്നും വന്നവരുടെ ക്വാറന്റൈന്‍ ശക്തിപ്പെടുത്തും. ക്വാറന്റൈനിലുള്ള എല്ലാവരും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടാണ്. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരും നിരന്തരം കാര്യങ്ങള്‍ വിലയിരുത്തുന്നതാണ്. ജീവനക്കാര്‍ കര്‍ശനമായും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. മരുന്നുകള്‍, സുരക്ഷാ ഉപകരണങ്ങള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.
advertisement
ബ്രിട്ടണില്‍ കോവിഡ് വൈറസിന്റെ ജനിതക വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ശക്തമായി തുടര്‍ന്നു വരുന്നു. ഒരുവര്‍ഷമായി കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.
വെന്റിലേറ്റര്‍, കിടക്കകള്‍ എന്നിവ തീര്‍ന്നുപോയാല്‍ ഉണ്ടാകുന്ന പ്രതിസന്ധി ഉണ്ടാക്കാതെ ഫലപ്രദമായി പ്രതിരോധിച്ചത് ആരോഗ്യ പ്രവര്‍ത്തകരുടെ കഠിന പ്രയത്‌നം കൊണ്ടാണ്. പുതിയ സാഹചര്യത്തതില്‍ ഈ മുന്നൊരുക്കങ്ങള്‍ ശക്തമാക്കുന്നതാണ്. പ്രായം ചെന്നവരുടേയും മറ്റ് അസുഖമുള്ളവരുടേയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പ്രായം ചെന്നവരില്‍ രോഗവ്യാപനമുണ്ടാകുന്നതായി കാണുന്നുണ്ട്. ഓരോ വ്യക്തിയും നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ ജീവഹാനിയുണ്ടാകാതെ ജനങ്ങളെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
advertisement
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപന സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞതുപോലെ വീണ്ടും കോവിഡ് വ്യാപനം കൂടി വരികയാണ്. അതിന് പുറമേയാണ് ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണിയും. നല്ല പരിചരണം നല്‍കി മരണനിരക്ക് പരമാവധി കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കോവിഡ് ഇതര രോഗികളുടേയും പരിചരണം ഉറപ്പാക്കേണ്ടതാണ്. ഇതിനായി പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും കോവിഡ്, നോണ്‍ കോവിഡ് ചികിത്സകള്‍ ഒരുമിച്ച് ഉറപ്പാക്കും. സിഎഫ്എല്‍ടിസികളായിരുന്ന വിദ്യാലയങ്ങള്‍ ഒഴിഞ്ഞുകൊടുക്കുമ്പോള്‍ പകരം സംവിധാനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും മന്ത്രി വ്യക്തമാക്കി.
advertisement
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, ജില്ലാ ആശുപത്രികളിലേയും കോവിഡ് ആശുപത്രികളിലേയും സൂപ്രണ്ടുമാര്‍, എല്ലാ ജില്ലകളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍എച്ച്എം പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Location :
First Published :
December 22, 2020 9:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
സാര്‍സ് കോവിഡ്-2 വൈറസ് വകഭേദം; എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ.കെ ശൈലജ