ന്യൂഡൽഹി: വീടിനുള്ളിൽ ക്വാറന്റൈനിലുള്ള ആളുകള്‍ പുറത്തിറങ്ങുന്നുണ്ടോയെന്ന സംശയം ഇല്ലാതാക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷൻ വഴി അവരുടെ സെൽഫി ആവശ്യപ്പെടാൻ ഡൽഹി സർക്കാരിന്റെ തീരുമാനം. ഇക്കാര്യം സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
വീടുകളിൽ ക്വാറന്റൈനിലുള്ളവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക ആപ്പ് മൊബൈലിലേക്ക് ഡൗൺലോഡ് ചെയ്യാൻ ക്വാറന്റൈനിലുള്ളവരോട് ആവശ്യപ്പെടാൻ ജില്ലാ മജിസ്ട്രേറ്റ് നിർദേശം നൽകിയതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന ചിലർ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഈ ആപ്പിലൂടെ വീടുകളിൽ ക്വാന്റൈനിലുള്ളവരുടെ നീക്കങ്ങൾ വ്യക്തമായി അറിയാൻ കഴിയും. എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ സെൽഫിയെടുത്ത് ആപ്പിലൂടെ കൺട്രോൾ റൂമിലേക്ക് അയക്കാൻ ജില്ലാ ഭരണകൂടത്തിന് ആവശ്യപ്പെടാവുന്നതാണ്- ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.
ആപ്പിന്റെ ട്രയൽ റൺ ആരംഭിച്ചിട്ടുണ്ട്. ഹോം ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഏപ്രിൽ ആറ് വരെ 250 എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പകർച്ചാ വ്യാധി നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ഡൽഹിയിൽ ഇതുവരെ 32 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരം 1578 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.