ജഡ്ജിയെയും രാഷ്ട്രീയക്കാരെയും ‘കബളിപ്പിച്ച്’ കോടികൾ തട്ടി; 'ജ്യോതിഷി'ക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഉന്നത കേന്ദ്ര-സംസ്ഥാന രാഷ്ട്രീയ നേതാക്കളുമായി ബന്ധം ഉണ്ടെന്ന് സ്ഥാപിച്ച് ഇയാൾ വിവിധയാളുകളിൽ നിന്ന് 80 കോടി രൂപയാണ് തട്ടിയെടുത്തത്.
ബംഗളൂരു: ജഡ്ജിയെയും രാഷ്ട്രീയക്കാരെയും ‘കബളിപ്പിച്ച്’ പണം തട്ടിയ ജ്യോതിഷനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ്. യുവരാജ് സ്വാമി, യുവരാജ് രാംദാസ് അഥവാ സേവാലാൽ എന്നറിയപ്പെടുന്ന 52കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.കർണാടക ഹൈക്കോടതി മുൻ ജഡ്ജി, രാഷ്ട്രീയക്കാർ, ബിസിനസുകാർ എന്നിവരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ഇക്കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ ബംഗളൂരു പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.
നിലവിൽ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്താണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഉന്നത കേന്ദ്ര-സംസ്ഥാന രാഷ്ട്രീയ നേതാക്കളുമായി ബന്ധം ഉണ്ടെന്ന് സ്ഥാപിച്ച് ഇയാൾ വിവിധയാളുകളിൽ നിന്ന് 80 കോടി രൂപയാണ് തട്ടിയെടുത്തത്.
Also Read-ആൾമാറാട്ടം നടത്തി ബാങ്ക് അക്കൗണ്ടിൽ നിന്നും 82 ലക്ഷം തട്ടിയെടുത്തു; എസ്ബിഐ അസി.മാനേജർ അറസ്റ്റിൽ
ബംഗളൂരുവിൽ 14 ഓളം വഞ്ചനക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് ഇഡി ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഉയർന്ന സർക്കാർ ജോലികൾ വാങ്ങി നൽകാമെന്ന് പറഞ്ഞാണ് ഇരകളിൽ നിന്ന് പണം തട്ടിയെടുത്തത്. ഗവർണർ, എംപി, കേന്ദ്രമന്ത്രി, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തുന്ന ബോർഡുകളിലും കോർപ്പറേഷനുകളിലും ഉന്നത സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തതായിരുന്നു തട്ടിപ്പ്.
advertisement
2018-19ൽ വിരമിച്ച കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി എസ് ഇന്ദ്രകലയിൽ നിന്ന് 8 കോടിയിലധികം രൂപ ഇയാൾ തട്ടിയെടുത്തിരുന്നു. ഉയർന്ന സർക്കാർ പദവി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി നേതാക്കൾക്ക് ഇവരെ പരിചയപ്പെടുത്തുകയും ചെയ്തു. മുൻ ബിജെപി എംപിയും സ്വാമിക്ക് 10 കോടിയിലധികം രൂപ നൽകിയെന്ന് ആരോപണമുണ്ട്. വീണ്ടും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു എംപിയിൽ നിന്ന് പണം തട്ടിയത്. എന്നാൽ ഇദ്ദേഹം ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.
advertisement
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ചെയർമാനാക്കാമെന്ന് വാഗ്ദാനം ചെയ്ത് ജ്യോതിഷൻ 1.5 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് വ്യവസായി കെ.പി സുധീന്ദ്ര റെഡ്ഡി ഡിസംബർ 14ന് നൽകിയ പരാതിയെ തുടർന്ന് ഇക്കഴിഞ്ഞ ഡിസംബർ 16 നാണ് സ്വാമി അറസ്റ്റിലാകുന്നത്. ഇയാൾ അറസ്റ്റിലായ ശേഷം ഇന്ദ്രകല, ബിജെപി നേതാവ് ആനന്ദ കുമാർ കോല, ആന്ധ്രാപ്രദേശിലെ കലഹസ്തി ക്ഷേത്ര ട്രസ്റ്റ് അംഗം തുടങ്ങി നിരവധി പേർ സമാനമായ പരാതികളുമായി മുന്നോട്ട് വന്നു.
advertisement
തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന തുക തിരിച്ച് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജ്യോതിഷന്റെ 80 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാൻ ബംഗളൂരുവിലെ സിവിൽ, സെഷൻസ് കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. സ്വാമി “രാഷ്ട്രീയമായും സാമ്പത്തികമായും വളരെ സ്വാധീനമുള്ളവനാണ്” എന്ന പൊലീസ് വാദത്തെ തുടർന്ന് റെഡ്ഡി സമർപ്പിച്ച കേസിൽ ജ്യോതിഷി നൽകിയ ജാമ്യാപേക്ഷ ഈ ആഴ്ച ആദ്യം ബംഗളൂരു കോടതി നിരസിച്ചിരുന്നു.
വഞ്ചിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വ്യക്തികളെ കൈക്കൂലി നൽകാൻ ശ്രമിച്ച് സർക്കാർ തസ്തികകൾ സ്വന്തമാക്കാൻ ശ്രമിച്ചതിന് അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യണമെന്നാണ് സ്വാമിയുടെ അഭിഭാഷകന്‍റെ വാദം.
Location :
First Published :
February 13, 2021 11:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജഡ്ജിയെയും രാഷ്ട്രീയക്കാരെയും ‘കബളിപ്പിച്ച്’ കോടികൾ തട്ടി; 'ജ്യോതിഷി'ക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസ്


