70 ലക്ഷം ലോട്ടറിയടിച്ച 'ഭാഗ്യശാലി' കഞ്ചാവ് വിൽപനയ്ക്ക് പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
വേഷംമാറി എത്തിയ എക്സൈസ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ പിടികൂടിയത്
കോട്ടയം: ആറുവർഷം മുൻപാണ് കോട്ടയം കുമരകം സ്വദേശിയായ പി എസ് ശ്രീജിത്തിന് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചത്. എന്നാൽ തിങ്കളാഴ്ച കഞ്ചാവ് വിൽപനക്കിടെ എക്സൈസ് ഉദ്യോഗസ്ഥർ 36കാരനായ ശ്രീജിത്തിനെ കൈയോടെ പിടികൂടി. കഴിഞ്ഞ ആറുമാസമായി ശ്രീജിത്തിനെ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ വേഷംമാറി എത്തിയ എക്സൈസ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ പിടികൂടിയത്.
വിജനമായ കുമരകം പുതിയകാവ്- വാര്യത്ത്കടവ് റോഡ്, ആറാട്ട് കടവ് റോഡ് എന്നിവ കേന്ദ്രീകരിച്ച് എക്സൈസ് പരിശോധന നടത്തിവരികയായിരുന്നു. വിൽപ്പന നടത്താൻ കഴിയുംവിധത്തിൽ ചെറുതായി ഉരുട്ടിവെച്ച കഞ്ചാവുപൊതി ഇയാളില്‍ നിന്ന് കണ്ടെടുത്തു. 5 ഗ്രാം 500 രൂപയ്ക്കും 50 ഗ്രാം 2500 രൂപയ്ക്കുമാണ് വി ൽപ്പന നടത്തിയിരുന്നത്. ഒരു വർഷത്തോളമായി എക്സൈസ് വകുപ്പിനെ വെട്ടിച്ച് നടക്കുകയായിരുന്നു ശ്രീജിത്ത്. ചോദ്യം ചെയ്യലിനിടെയാണ് മുൻപ് ലോട്ടറി ഒന്നാം സമ്മാനം കിട്ടിയ വിവരം ശ്രീജിത്ത് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
advertisement
ചെറുകിട കഞ്ചാവ് വിൽപനക്കാരെ പിടികൂടുമ്പോഴെല്ലാം ശ്രീജിത്തിന്റെ പേര് ഉയർന്നുവരാറുണ്ടായിരുന്നതായി സംഘത്തിന് നേതൃത്വം നൽകിയ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജ് പി പറയുന്നു. “ഞങ്ങൾ അടുത്തിടെ നടത്തിയ എല്ലാ അറസ്റ്റുകളിലും ഈ പേര് കേട്ടിരുന്നു. കുറച്ചുനാളുകളായി നിരീക്ഷണത്തിലായിരുന്നു. ഒരു വർഷം മുമ്പ് വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല, ”ശ്രീരാജ് പറഞ്ഞു.
ലോട്ടറി സമ്മാനത്തുകയിൽ നിന്നുള്ള ബാക്കി തുകയായ 30 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി തന്റെ പേരിലുണ്ടെന്ന് ചോദ്യം ചെയ്യലിൽ ശ്രീജിത്ത് പറഞ്ഞു. കുമരകത്തെ സ്കൂള്‍, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപന സജീവമായതോടെ എക്സൈസ് സംഘം പരിശോധന ശക്തമാക്കിയിരുന്നു.
advertisement
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനോദ് കെ ആർ, പ്രിവന്റീവ് ഓഫീസർമാരായ ബൈജുമോൻ കെ സി, രാജേഷ് എസ്, നിഫി ജേക്കബ്, ആരോമൽ മോഹൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ് എം ജി, അജു ജോസഫ്, എക്സൈസ് ഡ്രൈവർ അനിൽകുമാർ കെ എന്നിവരാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
Location :
Kottayam,Kottayam,Kerala
First Published :
February 22, 2024 5:35 PM IST