തിരുവനന്തപുരം/കൊച്ചി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ 37 കിലോ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു.യു.എ.ഇ കോൺസുലേറ്റിൽ നിന്നും പുറത്താക്കപ്പെട്ട മുൻ അഡ്മിൻ ജീവനക്കാരി സ്വപ്ന സുരേഷ്, മുൻ പി.ആർ.ഒ സരിത്ത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സരിത്ത് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. സ്വപ്ന സുരേഷ് ഒളിവിലാണെന്നാണ് സൂചന.
സ്വപ്ന സുരേഷാണ് സ്വർണക്കടത്തിലെ മുഖ്യപ്രതിയെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം.സ്വപ്ന എയർപോർട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ ഫോൺ സംഭാഷണത്തിൻ്റെയും വാട്സ്ആപ് ചാറ്റിൻ്റെയും വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഐ.ബി, റോ ഉദ്യോഗസ്ഥർ സരിത്തിനെ ചോദ്യം ചെയ്യുകയാണ്.
സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) എന്ന സ്ഥാപനത്തിലെ ഓപ്പറേഷൻസ് മാനേജരാണ് സ്വപ്ന സുരേഷ്. സ്പേസ് പാർക്ക് പ്രോജക്ട് മാനേജരായും ഇവർ പ്രവർത്തിക്കുന്നുണ്ട്.
ഇരുവരും ആദ്യമായല്ല സ്വർണക്കടത്ത് നടത്തുന്നതെന്ന വിവരമാണ് അന്വേഷസംഘം പങ്കുവയ്ക്കുന്നത്. ഓരോ കളളക്കടത്തിനും സരിത്തിന് 25 ലക്ഷത്തിലധികം രൂപ പ്രതിഫലമായി ലഭിച്ചെന്നാണ് സൂചന. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എക്സ്പോർട്ടിംഗ് കമ്പനിയും സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചതായ വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്ന സൂചനയാണ് ഇവർ നൽകുന്നത്.
Related News: ഡിപ്ലോമാറ്റിക് ബാഗേജിലെ 30 കിലോ സ്വർണ്ണക്കടത്ത്: സംസ്ഥാനത്തെ ഒരു സർക്കാർ ഉദ്യോഗസ്ഥയ്ക്ക് പങ്ക് [NEWS]ഡിപ്ലോമാറ്റിക് ബാഗിൽ 30 കിലോ സ്വർണക്കടത്ത്; എന്താണ് ഡിപ്ലോമാറ്റിക് ബാഗ്? [NEWS]തിരുവനന്തപുരത്ത് നയതന്ത്ര ചാനലിലൂടെ വൻ സ്വർണക്കടത്ത്; ഒരാൾ കസ്റ്റഡിയിൽ [NEWS]
യു.എ.ഇ കോൺസുലേറ്റിൽ നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് സ്വപ്ന ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെത്തുന്നത്. ഐ.ടി മേഖലയിൽ മുൻപരിചയമില്ലാതിരുന്നിട്ടും ഇവരെ സുപ്രധാന തസ്തകയിൽ നിയമിക്കാൻ കാരണം ഉന്നതരുടെ ഇടപെടലാണെന്നും ആരോപണമുണ്ട്. ഈ സ്ഥാപനത്തിലെത്തി മാസങ്ങൾക്കകം തന്നെ സ്പേസ് പാർക്ക് പ്രോജക്ട് മാനേജരായും ഇവർ പ്രവർത്തിച്ചു തുടങ്ങി. KSITIL നു വേണ്ടി ഐ.ടി രംഗത്തെ കോർപറേറ്റുകളുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വപനയായിരുന്നെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് കോവളത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ സ്പേസ് പാർക്ക് സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യ സംഘാടകയും സ്വപ്നയായിരുന്നു. സംസ്ഥാനത്ത് അടുത്തിടെ ഏറെ രാഷ്ട്രീയ വിവാദമുയർത്തിയ ഒരു ഇടപാട് സംബന്ധിച്ചുള്ള ഔദ്യോഗിക കൂടിക്കാഴ്ചയിലും ഉന്നതർക്കൊപ്പം സ്വപ്ന പങ്കെടുത്തിരുന്നുവെന്നാണ് വിവരം. അതേസമയം സ്വപ്നയുടെ കരാർ കാലാവധി അവസാനിച്ചെന്നാണ് ഐ ടി വകുപ്പിൻ്റെ വിശദീകരണം. സ്പെയ്സ് പാർക്കിൻ്റെ ചുമതലയായിരുന്നു. കോവിഡ് ആയതിനാലാണ് ഇവർ സർവീസിൽ തുടർന്നതെന്നും ഐ.ടി വകുപ്പ് വ്യക്തമാക്കുന്നു.
സ്വപ്നയ്ക്ക് ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ വൻ സ്വാധീനമുണ്ടായിരുന്നെന്ന വിവരമാണ് പുറത്തു വരുന്നത്. അതുകൊണ്ടു തന്നെ സ്വർണക്കടത്ത് കേസ് അന്വേഷണം ഉന്നത ഉദ്യോഗസ്ഥ- രാഷ്ട്രീയ നേതൃത്വങ്ങളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയുമുണ്ട്.
എന്നാൽ സംസ്ഥാനത്ത് ദിവസേന വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് കേസുകൾ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഉന്നതർ ശിക്ഷിക്കപ്പെട്ടത് വിരളമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.